നാഗ്പൂര്‍: ഭഗവാന് ശിവന്, ഹനുമാന്, ദുര്‍ഗാ ദേവി എന്നീ ആരാധനാമൂര്‍ത്തികള്‍ ഏതെങ്കിലും മതത്തിന്റെ ഭാഗമല്ലെന്നും മറിച്ച് പ്രപഞ്ചത്തിലെ പ്രകൃത്യതീത ശക്തികളാണെന്നും നാഗ്പൂരിലെ ആദായനികുതി അപ്പീല്‍ ട്രൈബ്യൂണല്‍. നാഗ്പൂരിലെ ശിവക്ഷേത്ര ദേവസ്ഥാന പഞ്ച സമിതി സംസ്ഥാന് ആദായനികുതി കമ്മീഷണറുടെ ഉത്തരവിനെതിരെ നല്കിയ പരാതിയിലാണ് ട്രൈബ്യൂണല്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ആചാരാനുഷ്ഠാനപരമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിന്റെ അഞ്ച് ശതമാനം നികുതിയിളവ് നല്‍കണമെന്ന ക്ഷേത്രസംസ്ഥാന്റെ ആവശ്യം ആദായനികുതി കമ്മീഷണര്‍ നിരാകരിച്ചിരുന്നു.
നികുതി ഇളവ് ലഭിക്കാന്‍ യോഗ്യതയുള്ള സ്ഥാപനമോ ട്രസ്റ്റോ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനോ ജാതിക്കോ മാത്രം മെച്ചം പ്രതീക്ഷിച്ച് പ്രവര്ത്തിക്കുന്നതാകരുതെന്ന് ആദായനികുതി ചട്ടത്തിലുണ്ട്. ഭഗവാന് ശിവന്, ഹനുമാന്, ദുര്‍ഗാ ദേവി എന്നിവരുടെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്ന ചെലവ് ഏതെങ്കിലും മതാചാരവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് ആദായനികുതി വകുപ്പിന്റെ ഉത്തരവിനോട് വിയോജിച്ചുകൊണ്ട് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഹിന്ദുത്വമെന്ന് മതമോ സമുദായമോ അല്ല. വിവിധ ദേവതകളെ ആരാധിക്കുന്ന അനേകം സമുദായങ്ങളെ അത് ഉള്‍ക്കൊള്ളുന്നു. എന്തിന്, ഹിന്ദുത്വ ജീവിത രീതി സ്വീകരിച്ച വ്യക്തിക്ക് ഈശ്വരാരാധന നിര്‍ബന്ധമല്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
പരസ്പരം ചേരാത്ത വിവിധ കാഴ്ച്ചപ്പാടുകളും അനുഷ്ഠാനങ്ങളും ഹിന്ദുത്വത്തിലുണ്ട്. എന്നാല്‍ ചെറുതെങ്കിലും അടിസ്ഥാനപരമായ സമാനത ഇതിലുണ്ട്. അതിനെയാണ് ഹിന്ദുത്വത്തിന്റെ മൗലികതയെന്ന് വിശേഷിപ്പിക്കുന്നത്, ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. 2008ല്‍ ഈ ക്ഷേത്രട്രസ്റ്റ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും സൗജന്യമായി അന്നദാനം നടത്തുന്നതിനും ഉത്സവച്ചടങ്ങുകള്‍ക്കും ഭക്തര്‍ക്ക് തുന്നലും യോഗയും പഠിപ്പിക്കുന്നതിനും സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്യുന്നതിനുമായി 82,977 രൂപ ചെലവഴിച്ചിരുന്നു. ഈ ചെലവഴിക്കലുകളെല്ലാം മതപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ആദായനികുതി കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഇത് സംഘടനാ ചെലവിന്റെ അഞ്ച് ശതമാനത്തിലധികം വരുമെന്നും നിശ്ചയിച്ചു. ആകെ 6,700 രൂപ മാത്രമാണ് മതപരമല്ലാത്ത കാര്യങ്ങള്‍ക്കായി ചെലവഴിച്ചതെന്നും നികുതി വകുപ്പധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ നിലപാടിനെ ക്ഷേത്രട്രസ്റ്റ് എതിര്‍ത്തു.
ക്ഷേത്രം ജാതിമതങ്ങള്‍ക്ക് അതീതമായി എല്ലാവര്ക്കും വേണ്ടി നിലകൊള്ളുന്നതാണെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ക്ഷേത്രം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെതല്ല. ഇവിടെ മൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നതും മതപരമായ കൃത്യമല്ലെന്നും ട്രസ്റ്റിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ആദായനികുതി ട്രൈബ്യൂണല്‍ അക്കൗണ്ടന്റ് അംഗം കെ. ബന്‍സാലും ജുഡീഷ്യല്‍ അംഗം ഡി.ടി. ഗരസിയയും ഇതിനോട് യോജിച്ചു. മതമെന്നാല്‍ മനുഷ്യാതീതമായ നിയന്ത്രണ ശക്തിയെ വിശ്വസിക്കുകയും ആരാധിക്കുകയും പ്രത്യേക വിധികളും ആരാധനയും പിന്തുടരുകയും ചെയ്യുന്നതാണെന്ന് അവര്‍ പറഞ്ഞു.
ക്ഷേത്രങ്ങള്‍ പ്രത്യേക ജനവിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടി മനുഷ്യാതീത നിയന്ത്രണ ശക്തിയില്‍ പൊതുവായി വിശ്വസിക്കുകയോ അതിനെ ആരാധിക്കുകയോ അതിനായി പൊതുവായി വിധിക്കുകയോ ആരാധനാസമ്പ്രദായങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ഈ ട്രസ്റ്റ് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ മാത്രം ഉയര്‍ച്ചയ്ക്കായി നിലകൊള്ളുന്നതോ അതിന്റെ പുരോഗതിക്ക് മാത്രം പിന്തുണച്ച് പ്രചാരണം നടത്തുകയോ ചെയ്യുന്നതല്ല. അത്തരത്തില്‍ ഒരു തെളിവും ഹാജരാക്കാനും കഴിഞ്ഞിട്ടില്ലെന്ന് ട്രൈബ്യൂണല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: