എരുമേലി: ഹിന്ദുഭൂരിപക്ഷ മേഖലയില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എരുമേലി യൂണിയന് പുതുതായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടിത മതശക്തികളെ രാഷ്ടീയക്കാര്‍ ഭയക്കുന്നതിന് പിന്നില്‍ വോട്ട്ബാങ്ക് തന്നെയാണ്. ഏതെങ്കിലും രാഷ്ട്രീയക്കാര്‍ ഊതിയാല്‍ കരിയില പോലെ പറക്കുന്ന പ്രസ്ഥാനമല്ല എന്‍എസ്എസ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. ജാതി ഇല്ലാത്ത ഒരു സമൂഹം ലോകത്ത് നടപ്പാക്കാന്‍ കഴിയില്ല. എന്നാല്‍ എല്ലാവര്ക്കും തുല്യനീതിയും സംരക്ഷണവും നല്കാന് ഭരണക്കാര്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ മാവോയിസ്റ്റുകളും നക്സലിസവും വളരാന്‍ കാരണമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ യോഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ രംഗത്ത് സംരക്ഷിക്കാനും, സുരക്ഷിതമാക്കാനും വേണ്ടത്ര നിയമങ്ങള്‍ ഇല്ല. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാര്‍ ചിലര്‍ കുട്ടിപ്പട്ടാളത്തെ ഇറക്കി നോക്കുന്നുണ്ട്. പക്ഷേ അതിലൊന്നും തകരാന്‍ എസ്എന്‍ഡിപിയെ കിട്ടില്ല. എസ്എന്‍ഡിപിയുടെ മുന്‍കാല വളര്‍ച്ചയുടെ ചരിത്രം നോക്കിയാല്‍ ഇതൊക്കെ ഇത്തരക്കാര്‍ക്ക് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ എരുമേലി യൂണിയന് പ്രസിഡന്റ് എം.വി അജിത്കുമാര്‍ അധ്യഷതവഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മേളന ഉദ്ഘാടനവും, കോണ്ഫറന്ഹാളിന്റെ ഉദ്ഘാടനം തുഷാര്‍ വെള്ളാപ്പള്ളിയും നിര്‍വ്വഹിച്ചു. പ്രീതി നടേശന്, ചീഫ്വിപ്പ് പി.സി ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എ സലിം, സ്വാമി ധര്‍മ്മചൈതന്യ, കെ. പത്മകുമാര്‍, യൂണിയന് സെക്രട്ടറി ശ്രീപാദം ശ്രീകുമാര്‍, അരയകണ്ടി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ് കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: