തിരുവനന്തപുരം: കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും സംസ്ഥാനത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നതിനായാണു പുതിയ കമ്പനി രൂപീകരിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പുതിയ കമ്പനി രൂപീകരിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കുടിവെള്ളവിതരണത്തിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജലവിഭവമന്ത്രി പി.ജെ. ജോസഫും പറഞ്ഞു.
സംസ്ഥാനത്ത് മഴകുറഞ്ഞുവെന്ന വസ്തുത കണക്കിലെടുക്കണം. കുടിവെള്ളവിതരണത്തില്‍ ഫണ്ടിന്റെ അപര്യാപ്തത പ്രശ്നമില്ല. ആവശ്യത്തിന് ഫണ്ട് ലഭ്യമാക്കും. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൊണ്ടായിരിക്കില്ല കുടിവെള്ള കമ്പനിയുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു. ജാറുകളില്‍ കുറഞ്ഞനിരക്കില്‍ കുടിവെള്ളം നല്‍കാനാണ് കമ്പനി രൂപീകരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയെ സഹായിക്കുകയായിരിക്കും കമ്പനിയുടെ ചുമതല. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയത്.
പ്രശ്നം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ചെന്താമരാക്ഷനാണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സംസ്ഥാനം മുഴുവന്‍ വറ്റിവരളുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ഡാം സ്ഥിതിചെയ്യുന്ന ഇടുക്കിയില്‍പ്പോലും സ്ഥിതി വ്യത്യസ്തമല്ല. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കാന്‍പോലും സര്‍ക്കാരിനായില്ല. ഭൂഗര്ഭജലനിരപ്പുപോലും അപകടകരമായ നിലയില്‍ താഴ്ന്നുപോയിരിക്കുന്നു.
ഭൂഗര്‍ഭജലത്തിന്റെ കാര്യത്തിലായാലും തിരുവനന്തപുരം ജില്ല ഉള്‍പ്പടെ രൂക്ഷമായ പ്രതിസന്ധി നേരിടുന്നു. ആറുമീറ്റര്വരെയാണ് തലസ്ഥാനത്ത് ഭൂഗര്‍ഭജലനിരപ്പു താഴ്ന്നിരിക്കുന്നത്. രാസവസ്തുക്കളുടെ ക്രമാതീതമായ അളവു കുടിവെള്ളത്തിലുണ്ടായിട്ടുണ്ട്. അതിസാരം, ഛര്‍ദ്ദി തുടങ്ങിയവ ഉള്‍പ്പടെ മാരകമായ രോഗങ്ങള്‍ ഉണ്ടാകുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ഗൗരവതരമായ നടപടികള്‍ ഉണ്ടാകുന്നില്ല. വാട്ടര്‍ അതോറിറ്റിക്കൊപ്പം തദ്ദേശസ്ഥാപനങ്ങളെയും വിശ്വാസത്തിലെടുക്കണം. എല്ലായിടത്തും കുടിവെള്ളം എത്തിക്കാനുള്ള നടപടിയെടുക്കണം. വാട്ടര്‍ അതോറിറ്റിയുടെ പല പദ്ധതികളും പ്രതിസന്ധിയിലാണ്. കുടിവെള്ളമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും സര്‍ക്കാരിന് താല്പര്യം കച്ചവടത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ നല്ല പരിപാടികള്‍ കേരളത്തിലും നടപ്പാക്കണമെന്ന ആഗ്രഹമാണു സംസ്ഥാന സര്ക്കാരിനുള്ളതെന്നു മറുപടി നല്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ കേരളവും ഉള്‍ക്കൊള്ളണം. കുടിവെള്ളവിതരണത്തിന് കമ്പനി രൂപീകരിക്കുന്ന കാര്യത്തില്‍ 2007ല്‍ പശ്ചിമബംഗാള്‍ സര്‍ക്കര്‍ വിജയകരമായി നടപ്പാക്കിയ മോഡലാണ് കേരളവും നടപ്പാക്കുന്നത്. ജാറുകളില്‍ വെള്ളം വിതരണം ചെയ്യുകയെന്ന ആദ്യഘട്ടം മാത്രമാണ് കുടിവെള്ളകമ്പനിയുടെ ചുമതല. ഇപ്പോള്‍ ഈടാക്കുന്ന വിലയേക്കാള്‍ 20ശതമാനം കുറവില്‍ കുപ്പിവെള്ളം നല്‍കാനാണു തീരുമാനിച്ചിരിക്കുന്നത്.
ജാറുകളില്‍ വെള്ളം നല്കുന്ന പദ്ധതി വിജയം കണ്ടാല്‍ വ്യവസായങ്ങള്‍ക്ക് സബ്സിഡിയില്ലാതെ വെള്ളം നല്കുന്ന രീതി നടപ്പാക്കും. വാട്ടര്‍ അതോറിറ്റിയുടെ നിലവിലുള്ള ജല സ്രോതസ്സുകളെ ബാധിക്കാത്തവിധം കുടിവെള്ള കമ്പനിക്ക് മറ്റു ജല സ്രോതസ്സുകള്‍ കണ്ടെത്തും.
കുടിവെള്ള കമ്പനിമൂലം വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കില്ല. ജലവിഭവവകുപ്പ് മന്ത്രി ചെയര്‍മാനായി സിയാല്‍ മോഡലിലായിരിക്കും കമ്പനി രൂപീകരിക്കുക. കമ്പനിയുടെ പൂര്‍ണ നിയന്ത്രണം സര്‍ക്കാരിനായിരിക്കും. 26% ഓഹരി സര്‍ക്കാരിനും 23 % വാട്ടര്‍ അഥോറിറ്റിക്കും 51% സ്വകാര്യ മേഖലയിലുമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടിവെള്ളക്കമ്പനിക്കായി നിലവിലുള്ള ജലസ്രോതസ്സുകള്‍ നഷ്ടപ്പെടുത്തുകയില്ലെന്നു മന്ത്രി പി.ജെ. ജോസഫും കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്നു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും കുടിവെള്ളകമ്പനി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വോക്കൗട്ടിന് മുന്‍പ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: