കോഴിക്കോട്: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് യാതൊരുവിധ ചര്‍ച്ചകള്‍ക്കും വിധേയമാക്കാതെ തള്ളിക്കളഞ്ഞ സംസ്ഥാന സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാട് ആത്മഹത്യാപരമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം എം.ടി. രമേശ് അഭിപ്രായപ്പെട്ടു. കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ കേരളമായി നിലനിര്‍ത്തുന്നതിനും പ്രകൃതിസമ്പത്തും ജൈവവൈവിധ്യവും നിലനിര്‍ത്താന്‍ ഉതകുന്ന ഹരിതഭരണഘടനയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിനെതിരെ ജനങ്ങളുടെ മനസ്സില്‍ ഭീതിയുണ്ടാക്കാന്‍ ചില നിക്ഷിപ്ത താല്പര്യക്കാര് ശ്രമിക്കുകയാണ്. ഇങ്ങനെ ജനങ്ങളുടെ മനസ്സില്‍ ഭീതിയുണ്ടാക്കിയാണ് ചിലര്‍ എല്ലാകാലത്തും വിജയിച്ചത്. ഇവര്‍ സാമൂഹ്യവിരുദ്ധരാണ്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചു സമ്പത്തുണ്ടാക്കണമെന്ന് വിചാരിക്കുന്നവരാണ് ഇത്തരം സാമൂഹ്യവിരുദ്ധര്‍. കേരളം തകരണമെന്ന് കരുതുന്നവരാണ് ഇത്തരം ആളുകള്‍. ഇവരുടെ കയ്യിലെ കരുക്കളായി മാറുകയായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും.
വെള്ളം, വായു, വനം, തണ്ണീര്‍തടങ്ങള്‍, കുന്നുകള്‍ മുതലായവയെല്ലാം വില്പനചരക്കായി കാണുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. റിപ്പോര്ട്ടിനെപറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട സര്‍ക്കാര്‍, മാഫിയകള്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങളെയും അര്‍ദ്ധസത്യങ്ങളെയും ശരിവെക്കുന്ന രീതിയിലാണ് പെരുമാറുന്നത്. ഇത് ആശ്ചര്യപ്പെടുത്തുന്നതാണ്. ഈ റിപ്പോര്‍ട്ട് ഒരു ഉത്തരവല്ല, വിവിധ തലങ്ങളില്‍ ഇത് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും, പൂര്‍ണ്ണമായും ജനവാസം ഇല്ലാതാക്കണമെന്ന് പറയുന്നില്ല. അതാത് പ്രദേശത്ത് ലഭ്യമായ നിര്‍മ്മാണവസ്തുക്കളും, സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹരിത സാങ്കേതിക വിദ്യ നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് സെമിനാറില്‍ സംസാരിച്ച ഡോ. എ.അച്യുതന് പറഞ്ഞു. കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് എം.രാധാകൃഷ്ണന്, ഐഎസ്ഇആര്‍ ഡയറക്ടര്‍ എന്‍.പി. ബാലകൃഷ്ണന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനപ്രസിഡന്റ് കെ.ആര്. മോഹനന് അധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.ജനറല്‍സെക്രട്ടറി പി.കെ. സാബു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 10ന് ജയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം.പി. ഭാര്ഗവന് സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: