തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തിനും ബഹളത്തിനുമിടെ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ വനിതാഅംഗങ്ങളെ സ്പീക്കര്‍ ജി.കാര്ത്തികേയന് ശാസിച്ചു. വ്യാഴാഴ്ചയുണ്ടായ സംഭവത്തെ തുടര്‍ന്നാണ് നിയമസഭാചട്ടം 53 പ്രകാരം കെ.കെ.ലതിക, കെ.എസ്.സലീഖ, പി.അയിഷാ പോറ്റി, ജമീല പ്രകാശം എന്നിവരെ സ്പീക്കര്‍ ശാസിച്ചത്. ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്കി.
സൂര്യനെല്ലി സമരത്തിനിടെ വനിതാ എം.എല്‍.എമാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതിനിടെയാണ് പ്രതിപക്ഷത്തുനിന്നുള്ള വനിതാ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് കയറിയത്. ഞങ്ങള്‍ക്കു നീതി തരൂ എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവരുടെ തള്ളിക്കയറ്റം. ഈ അംഗങ്ങളുടെ പെരുമാറ്റം കേരള നിയമസഭാംഗങ്ങള്‍ക്കുള്ള പെരുമാറ്റ ചട്ടത്തിന്റെ ലംഘനവും സഭയോടുള്ള കടുത്ത അനാദരവുമാണെന്ന് റൂളിംഗില്‍ സ്പീക്കര്‍ വ്യക്തമാക്കി. വാച്ച് ആന്റ് വാര്‍ഡിനെ ഒഴിവാക്കിയ സാഹചര്യം മുതലെടുത്താണ് നാല് വനിതാ അംഗങ്ങള്‍ വേദിയില്‍ വന്ന് മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തത്. അംഗങ്ങളുടെ അച്ചടക്ക ലംഘനം നിരുത്സാഹപ്പെടുത്തുവാന്‍ കക്ഷിനേതാക്കന്മാരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ ഖേദവും അത്ഭുതവുമുണ്ട്. സഭയുടെ അന്തസും ചട്ടങ്ങളും കീഴ്വഴക്കങ്ങളും നിലനിര്‍ത്താന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്. സഭാ നടപടി സുഗമമായി നടത്താന്‍ അംഗങ്ങളുടെ സഹകരണവും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷ വനിതാസംഘടനകളുടെ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം ഉണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷം നല്കിയ അടിയന്തിരപ്രമേയ നോട്ടീസിനെ തുടര്‍ന്നായിരുന്നു ബഹളവും മറ്റു സംഭവങ്ങളും. നിയമസഭയിലെ ബഹളത്തിന്റ പേരില്‍ അംഗങ്ങളെ ശാസിക്കുന്ന നടപടി അപൂര്‍വ്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: