ബംഗളൂരു: പ്രൊഫസര്‍ രാജേന്ദ്രസിംഗ് എന്ന രജ്ജു ഭയ്യയെ രാഷ്ട്രം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ 91-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അനുസ്മരണം നടന്നത്. ബാലാ സാഹേബ് ദേവറസിന്റെ പിന്‍ഗാമിയായി ആര്‍എസ്എസിന്റെ നാലാമത് സര്‍സംഘചാലക സ്ഥാനം 1994 മുതല്‍ 2000 വരെ അദ്ദേഹം വഹിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ ബുലാന്റ്ശഹറില് 1921 ജനുവരി 29നാണ് ബല്‍ബീര്‍ സിംഗിന്റെയും ജ്വാലാ ദേവിയുടെയും മകനായി രാജേന്ദ്രസിംഗ് ജനിച്ചത്. പിതാവ് ബല്‍ബീര്‍ സിംഗിന് എന്‍ജിനീയറായി അവിടേക്ക് മാറ്റംകിട്ടി വരികയായിരുന്നു.
ഉന്നാവോയില്‍ നിന്നും സിംഗ് മെട്രിക്കുലേഷന്‍ പാസ്സായി. തുടര്‍ന്ന് ന്യൂദല്‍ഹിയിലെ മോഡേണ്‍ സ്കൂളില്‍ പ്രവേശിച്ചെങ്കിലും അല്പകാലത്തിനകം നൈനിറ്റാളിലെ സെന്റ് ജോസഫ്സ് കോളേജിലേക്ക് മാറി. പിന്നീട് അലഹബാദ് സര്‍വകലാശാലയില്‍ നിന്നും ബിഎസ്സി, എംഎസ്സി ബിരുദങ്ങള്‍ നേടി.
ഭൗതികശാസ്ത്രജ്ഞനും നോബേല്‍ പുരസ്കാര ജേതാവുമായ സര് സി.വി.രാമന് എംഎസ്സി പരീക്ഷാ പരിശോധകനായി വന്നസമയത്ത് സിംഗിനെ അഭിനന്ദിച്ചിട്ടുണ്ട്. മാത്രമല്ല ന്യൂക്ലിയര്‍ ഫിസിക്സില്‍ ഗവേഷണം നടത്താന്‍ ഫെല്ലോഷിപ്പും അദ്ദേഹം സിംഗിന് വാഗ്ദാനം ചെയ്തു. ഫിസിക്സിലെ സ്പെക്ട്രോസ്കോപ്പി പഠിപ്പിക്കാനായി അദ്ദേഹം അലഹബാദ് സര്‍വകലാശാലയില്‍ ചേര്‍ന്നു. അനേക വര്‍ഷം അവിടെ അധ്യാപകനായി തുടര്‍ന്ന സിംഗ് ഫിസിക്സ് വിഭാഗം തലവനാകുകയും ചെയ്തു.
1942ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ സജീവമായി പങ്കുചേര്‍ന്ന സിംഗ് ദേശീയ പ്രസ്ഥാനമായ ആര്‍എസ്എസുമായി ബന്ധപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. 1966ല്‍ സര്‍വകലാശാലയിലെ ജോലി രാജിവച്ച് ആര്‍എസ്എസിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. തുടര്‍ന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരകനായി. ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനം ആരംഭിച്ച സിംഗ് 1980കളില്‍ സര് കാര്യവാഹ് ആയി. 1994ല്‍ ബാലാ സാഹേബിനെ പിന്തുടര്ന്ന് സര് സംഘചാലകായി. 2000 ഫെബ്രുവരിയില്‍ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹം സര് സംഘചാലക് പദവി കെ.എസ്.സുദര്ശന് കൈമാറി.
മനുഷ്യരെല്ലാവരും അടിസ്ഥാനപരമായി നല്ലവരാണെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മറ്റുള്ളവരില്‍ നന്മയുണ്ടെന്ന് തിരിച്ചറിഞ്ഞു വേണം ഓരോ വ്യക്തിയും ഇടപെടേണ്ടതെന്ന നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മറ്റു സര് സംഘചാലകുമാരെ പോലെ തന്നെ സ്വദേശി സങ്കല്പങ്ങളോടും ഗ്രാമീണ സമ്പദ്ഘടന ഊട്ടി ഉറപ്പിക്കുന്നതിനോടും അദ്ദേഹം പൂര്‍ണമായും യോജിച്ചു. ഗ്രാമവികസനം ലക്ഷ്യമിട്ട് ഗ്രാമങ്ങള്‍ പട്ടിണിരഹിതവും രോഗരഹിതവും വിദ്യാസമ്പന്നവുമാകണമെന്ന നിര്‍ദേശം അദ്ദേഹം 1995ല്‍ മുന്നോട്ടു വച്ചു. ഇതിന്റെ ഭാഗമായി ആവിഷ്കരിച്ച സേവനപ്രവര്‍ത്തനങ്ങളില്‍ ഇന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാണ്. 1995ലെ വിജയദശമി ദിനത്തില്‍ മഹാത്മാഗാന്ധിയെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെയും അനുസ്മരിച്ച സിംഗ് തന്റെ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ രണ്ട് മഹാന്മാരോടും തുടരുന്ന അവഗണനയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ബിസ്മിലിന്റെ പേരില്‍ സ്മാരകം വേണമെന്നും അദ്ദേഹം വാദിച്ചു. പൂനെയിലെ കൗശിക ആശ്രമത്തില്‍ 2003 ജൂലൈ 14ന് രാജേന്ദ്രസിംഗ് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: