ആലപ്പുഴ: ഡീസല്‍ ക്ഷാമവും വില വര്‍ധനവും മൂലം പൊറുതിമുട്ടുന്ന ജലഗതാഗത വകുപ്പിനെ കൂടുതല്‍ കടക്കെണിയിലാക്കുന്നത് സ്റ്റീല്‍ ബോട്ടുകള്‍. പക്ഷേ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് താല്പര്യം കൂടുതലായി സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങിക്കൂട്ടുന്നതില്‍.
ജലഗതാഗത വകുപ്പിന്റെ മുഖമുദ്രയായിരുന്ന തടി ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതിന് ഒരുദിവസത്തേക്ക് ശരാശരി 75-80 ലിറ്റര്‍ ഡീസല്‍ മാത്രമാണ് വേണ്ടി വരുന്നത്. എന്നാല്‍ സ്റ്റീല്‍ ബോട്ടുകള്‍ക്ക് ഒരുദിവസം 150 ലിറ്ററിലേറെ ഡീസല്‍ വേണ്ടിവരും.
ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞ സാഹചര്യത്തില്‍ മാസംതോറും 20 ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയാണ് വകുപ്പിനുണ്ടാകുക. 11.43 രൂപയാണ് ഒരുലിറ്റര്‍ ഡീസലിന് അധികമായി നല്‍കേണ്ടത്. സംസ്ഥാനമൊട്ടാകെ 50 ഷെഡ്യൂളുകളിലായി 730 ട്രിപ്പുകളാണ് ഒരുദിവസം വകുപ്പ് നടത്തുന്നത്.
സ്റ്റീല്‍ ബോട്ടുകള്‍ ഒഴിവാക്കി തടി ബോട്ടുകള്‍ ഉപയോഗിച്ചാല്‍ മാത്രം വകുപ്പിന്റെ അധിക ബാധ്യത പ്രതിമാസം 10 ലക്ഷത്തോളമാക്കി കുറയ്ക്കാന്‍ സാധിക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തടി ബോട്ടുകള്‍ 25 വര്‍ഷത്തോളം യാതൊരു കേടുപാടുകളുമില്ലാത്ത സര്‍വീസ് നടത്തുമ്പോള്‍ ബഹുഭൂരിപക്ഷം സ്റ്റീല്‍ ബോട്ടുകളും അഞ്ച് വര്‍ഷം പഴക്കമാകും മുന്‍പ് തന്നെ അറ്റകുറ്റ പണികള്‍ക്ക് കയറ്റേണ്ടി വരും. ആലപ്പുഴ-കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തിയ സ്റ്റീല്‍ ബോട്ട് ഒരുമാസമാകും മുന്‍പ് തകരാറിലായിരുന്നു. ഇതുകൂടാതെ ജെട്ടിയിലിടിച്ചും മറ്റും തകരാറുണ്ടാകുന്നതും പതിവാണ്.
പക്ഷേ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് സ്റ്റീല്‍ ബോട്ടുകളോടാണ് താല്പര്യം. സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങുമ്പോഴുള്ള കമ്മീഷനാണ് ഇതിന് പിന്നിലെന്നാണ് അരമന രഹസ്യം. ഇതുകൂടാതെ കഴിഞ്ഞ 15 വര്‍ഷക്കാലയളവിനുള്ളില്‍ ഡീസല്‍ വില അഞ്ചിരട്ടിയിലേറെ വര്‍ധിച്ചിട്ടും ജലഗതാഗത വകുപ്പില്‍ യാത്രാക്കൂലി ഇപ്പോഴും വര്‍ധിപ്പിച്ചിട്ടില്ല.
മൂന്ന് രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. 40 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ആലപ്പുഴ-കോട്ടയം യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 12 രൂപ മാത്രമാണ്. ഈ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്കിലും കാലാനുസൃതമായ വര്‍ധനവ് വേണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഏകാശ്രയമായ ജലഗതാഗത വകുപ്പ് അകാലത്തില്‍ മുങ്ങിത്താഴാനാണ് സാധ്യത.
** പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: