ആലപ്പുഴ: വേമ്പനാട് കായലിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും പലമടങ്ങ് ഹൗസ്ബോട്ടുകള്‍ വര്‍ധിച്ചിട്ടും വെറും കാഴ്ചക്കാരുടെ റോളിലാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രഖ്യാപനങ്ങള്‍ നടത്തി മുഖം രക്ഷിക്കാനല്ലാതെ അധികൃതര്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല.
എത്ര ഹൗസ്ബോട്ടുകള്‍ ഉണ്ടെന്ന കൃത്യമായ എണ്ണം പോലും സര്‍ക്കാരിന്റെ പക്കലില്ല. പണമുള്ള ആര്‍ക്കും ഹൗസ്ബോട്ട് നിര്‍മിച്ച് സര്‍വീസ് നടത്താമെന്നതാണ് അവസ്ഥ. പല ഹൗസ്ബോട്ടുകളുടെയും ഉടമകള്‍ പോലും ആരാണെന്ന് വ്യക്തമല്ല. ഭീകരവാദികള്‍ക്ക് വരെ ബിനാമി പേരിലും അല്ലാതെയും ഹൗസ്ബോട്ട് സര്‍വീസ് നടത്താം. നടുക്കായലില്‍ നങ്കൂരമിട്ട ഹൗസ്ബോട്ടുകളില്‍ മതഭീകര സംഘടനകളുടെ യോഗങ്ങള്‍ വരെ നടക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഹൗസ്ബോട്ടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യങ്ങളും സെക്സ് ടൂറിസവും ഇന്ന് പുതുമയുള്ളതല്ലാതായി. വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞ് പോലീസോ മറ്റ് ഔദ്യോഗിക ഏജന്‍സികളോ സര്‍വീസ് നടത്തുമ്പോള്‍ ഹൗസ്ബോട്ടുകളില്‍ യാതൊരു പരിശോധനയും നടത്തില്ല. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും ഒക്കെയാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് മേഖലയെ നിയന്ത്രിക്കുന്നത്. അതിനാല്‍ത്തന്നെ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ ഭയക്കുന്നു. സര്‍വീസ് നടത്തുന്ന ബഹുഭൂരിപക്ഷം ഹൗസ്ബോട്ടുകളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. പലതവണ പരിശോധന കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തെങ്കിലും അതൊക്കെ മുളയിലേ നുള്ളി.
ഹൗസ്ബോട്ടുകളില്‍ ആരൊക്കെ സഞ്ചരിക്കുന്നുവെന്നത് സംബന്ധിച്ച് യാതൊരു രേഖകളും സൂക്ഷിക്കാറില്ല. ആര്‍ക്കും വരാം, എന്തും ചെയ്യാമെന്നതാണ് ഇന്നത്തെ കായല്‍ ടൂറിസം രംഗത്തിന്റെ ദുരവസ്ഥ. ഇതുകൂടാതെയാണ് അതീവ ഗുരുതരമായ മാലിന്യപ്രശ്നം. ജലസമ്പത്ത് നശിപ്പിക്കുകയും കുട്ടനാടിനെ രോഗാതുരമാക്കുകയും ചെയ്യുന്നതില്‍ പ്രധാന പങ്ക് ഹൗസ്ബോട്ടുകള്‍ക്കാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
കൂടാതെ രാജ്യദ്രോഹ സംഘടനകള്‍ വരെ സുരക്ഷിത താവളമായി ഹൗസ്ബോട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കര്‍ശന പരിശോധനയും അത്യന്താപേക്ഷിതമാണ്. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളതുപോലെ ‘സീ ഫോം’ ഹൗസ്ബോട്ടുകളിലും നിര്‍ബന്ധിതമാക്കണം. അല്ലായെങ്കില്‍ മതഭീകരവാദികളുടെയും രാജ്യദ്രോഹ സംഘടനകളുടെയും പ്രധാന ഇടത്താവളമായി വേമ്പനാട് കായല്‍ മാറും. കായല്‍ ടൂറിസം വന്‍ മാഫിയകള്‍ കയ്യടക്കുമ്പോള്‍ ഇതിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ നോട്ടം.
** പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: