കേരളം രൂക്ഷമായ വരള്‍ച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേയ്ക്കും വഴുതിവീഴുന്ന ഈ സമയത്തുതന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ജല അതോറിറ്റിയെ നോക്കുകുത്തിയാക്കി കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡിന് രൂപം നല്‍കുന്നത്. കുടിവെള്ള വിതരണത്തിനായി പുതിയ സ്വകാര്യ കമ്പനി. കനത്ത വില നല്കി കുടിവെള്ളം വാങ്ങിജീവിക്കേണ്ട അവസ്ഥ. മനുഷ്യന് വെള്ളം ഏറ്റവും ആവശ്യമായ ഈ കാലഘട്ടത്തിലാണ് കച്ചവടകണ്ണോടെ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നത് കുടിവെള്ള സേവന മേഖലയില്‍നിന്നും കച്ചവടമേഖലയിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ്. സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ചയ്ക്ക് കാരണം മഴയുടെ അഭാവത്തെക്കാളേറെ വെള്ളത്തിന്റെ ക്രമാതീതമായ ദുരുപയോഗവും ജല മാനേജ്മെന്റിന്റെ അഭാവവുമാണെന്ന് സംസ്ഥാനത്ത് അമേരിക്കയുടെ ‘നാസ’യിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞവര്ഷം കാലവര്‍ഷവും തുലാവര്‍ഷവും 35 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും ശരിയായ ജലവിഭവ മനേജ്മെന്റ് നടത്തിയിരുന്നുവെങ്കില്‍ കേരളത്തിന് ഈ ദുഃസ്ഥിതി വരില്ലായിരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിഭവ മാനേജ്മെന്റ് കാര്യക്ഷമമാക്കാതെയും ആസൂത്രണവും ദീര്‍ഘവീക്ഷണവും ഇല്ലാതെ ഭരണം നടക്കുന്നതിന്റെയും അനന്തരഫലങ്ങളാണ് വരള്‍ച്ചയും കുടിവെള്ളക്ഷാമവും.
നമ്മുടെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും ചെയ്യുന്നില്ല. കുളങ്ങളും സര്‍ക്കാര്‍ കിണറുകളും നികത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് കൊഴുപ്പിക്കുക. പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും കോള്‍നിലങ്ങളും കുന്നുകളും മലകളും ഇടിച്ചുനിരത്തി ഉയര്‍ത്തിക്കൊണ്ടുവരുന്നതും വനനശീകരണത്തിനും ജലവില്പ്പനയ്ക്കും കൂട്ടുനില്ക്കുന്നതും ഇവയുടെ സംരക്ഷകരാവേണ്ട സര്‍ക്കാരാണ്. പുഴകളെ മണല്‍വാരി കൊല്ലാക്കൊല ചെയ്യുകയാണ്. മഴ വഴി ലഭിക്കുന്ന ജലം മണ്ണിലേക്ക് ആഴ്ന്നിറങ്ങുവാനുളള പ്രകൃതിദത്തമായ സംവിധാനങ്ങളൊക്കെ നിയമപരിരക്ഷ നല്കി സര്‍ക്കാര്‍ ഒത്താശയില്‍ നശിപ്പിക്കുകയും ചെയ്തതിന്റെ പരിണതഫലമാണ് സാധാരണക്കാരന് കുടിവെള്ളത്തിനായും കൃഷിയാവശ്യങ്ങള്‍ക്കുള്ള ജലത്തിനായും ഇന്ന് അലയേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഈ അവസരം മുതലാക്കിയാണ് സ്വകാര്യവല്‍ക്കരണത്തിലൂടെ കുടിവെള്ളത്തിന്റെ ചാര്‍ജ്ജ് വര്ധിക്കുവാന് ഉന്നം വയ്ക്കുന്നത്. നാട് കനത്ത ചൂടിനാല്‍ വെന്തെരിയുകയാണ്. ജലം കിട്ടാക്കനിയായി മാറുന്നു. രാത്രിയും പകലും ജലത്തിനായി ജനം വലയുന്നു.
ഇതൊക്കെയാണെങ്കിലും മന്ത്രിമാര്‍ ഉദ്ഘാടനങ്ങളുടെയും യോഗങ്ങളുടെയും തിരക്കിലാണ്. ആരെങ്കിലും വരള്‍ച്ചയെന്ന് പറയുന്നതിനുമുമ്പുതന്നെ മന്ത്രിസഭായോഗം (ഒരുമാസം മുമ്പുതന്നെ) സംസ്ഥാനത്തെ വരള്‍ച്ച സംസ്ഥാനമായി പ്രഖ്യാപിക്കുവാനുള്ള നടപടികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. വരള്‍ച്ചയില്‍നിന്നും കിട്ടാവുന്നതൊക്കെ ഊറ്റിയെടുത്തു കഴിഞ്ഞാല്‍ മഴക്കാലമായി. പിന്നെ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ കെടുതികള്‍. ഇതിന്റെ പേരില്‍ കേന്ദ്രത്തില്‍നിന്ന് വാങ്ങിയെടുത്ത് അഴിമതിയ്ക്ക് വഴി തുറക്കുകയെന്നതൊഴിച്ചാല് സംസ്ഥാനത്ത് എന്ത് ഭരണമാണ് നടക്കുന്നത്?
ഡോഗ്രിപ്പാറ ഉത്തരഭാരതത്തിലെ ഒരു സ്ഥലമാണ്. സര്‍ക്കാര്‍ രേഖകളില്‍തന്നെ ഈ സ്ഥലമില്ലായിരുന്നു. ഹല്‍വ, ഗോണ്ട്, കേവത്ത് എന്നീ മൂന്ന് വിഭാഗം ആദിവാസികളാണിവിടെ താമസിക്കുന്നത്. ഡോഗ്രിപ്പാറ ഔദ്യോഗിക റെക്കാര്ഡുകളിലൊന്നും ഇല്ലെങ്കിലും ഡോഗ്രിപാറയിലെ ജനങ്ങള്‍ സുഖമായി കഴിഞ്ഞുവന്നു. അവരുടെ കുടിവെള്ള ആവശ്യങ്ങള്‍ക്കും കൃഷിയാവശ്യങ്ങള്‍ക്കും ഗ്രാമത്തിലെ വലിയ കുളം മതിയാകുമായിരുന്നു. വിറകിനും മറ്റാവശ്യങ്ങള്‍ക്കുമായി സമീപത്തെ കാടും അവര്‍ക്ക് ധാരാളമായിരുന്നു. വനവിഭവങ്ങള്‍ വില്‍പ്പന നടത്തി ഡോഗ്രിപ്പാറയിലെ ജനങ്ങള്‍ സമ്പാദിക്കാനും മറന്നില്ല. ഈ കഥയെല്ലാം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുമ്പാണെന്ന് മാത്രം. സ്വാതന്ത്ര്യാനന്തരം വനമേഖല വനംവകുപ്പ് ഏറ്റെടുത്തു. അന്നുമുതല്‍ വനംവകുപ്പും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചു. 1992 ല്‍ പഞ്ചായത്തീരാജ് ആക്ട് വരുന്നതുവരെ ഈ നില തുടര്‍ന്നു. ഇതിനോടകം ഡോഗ്രിപ്പാറ സര്‍ക്കാര്‍ റെക്കോര്‍ഡുകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ അവിടത്തെ പഞ്ചായത്ത് ഗ്രാമത്തിലെ വലിയ കുളം ഒരു കോണ്‍ട്രാക്ടര്‍ക്ക് മത്സ്യകൃഷി നടത്തുന്നതിനും ഗ്രാമത്തിലെ കുന്നുകളും മലകളും പാറമടകള്‍ നടത്തുന്നതിനും പതിച്ചുനല്‍കി. ജനങ്ങളുടെ ജീവിതം ദുസ്സഹമായി. വെള്ളവും വിറകും ലഭിക്കാതായി. ഡോഗ്രിപ്പാറക്കാരുടേതായതെല്ലാം പഞ്ചായത്തിന്റേതായി. 1996 ഒക്ടോബര്‍ 18 ന് ഗ്രാമവാസികള്‍ ഗ്രാമസഭകൂടി ഗ്രാമത്തിലെ കുന്നിന്റേയും കുളത്തിന്റേയും വനത്തിന്റെയും അവകാശികള്‍ തങ്ങളാണെന്നും ഡോഗ്രിപ്പാറ ഒരു റിപ്പബ്ലിക്കായും ഗ്രാമസഭ പ്രഖ്യാപിച്ചു. ഓരോ പട്ടക്കാരനും പഞ്ചായത്തീരാജ് ആക്ട് നല്കുന്ന പ്രകൃതി വിഭവങ്ങളിലുള്ള അവകാശം സ്ഥിരീകരിക്കുന്ന തരത്തിലുള്ള പ്രഖ്യാപനമായിരുന്നു അത്. വനസംരക്ഷണത്തിനായുള്ള നിയമങ്ങള്‍ ഗ്രാമസഭ പാസ്സാക്കി. പാറമടകള്‍ നിരോധിച്ചു. വനവും വനസമ്പത്തും നിയന്ത്രിതമായി മാത്രം ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. കുളത്തിലെ മത്സ്യകൃഷി ഗ്രാമസഭയുടെ നിയന്ത്രണത്തിലായി. അതില്‍നിന്നുളള വരുമാനം ഡോഗ്രിപ്പാറ ഗ്രാമസഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
ഇത് ഡോഗ്രിപ്പാറയില് അവസാനിക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല. ഗതികെട്ടാല്‍ ഏതുസ്ഥലത്തും ഇത്തരം കടന്നുകയറ്റങ്ങള്‍ സംഭവിക്കാം. സര്‍ക്കാര്‍ ഭരണം വേണ്ടെന്ന് വയ്ക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ മതി. ഉദ്ഘാടനങ്ങള്‍ക്ക് ഇന്ന് മൂന്നും നാലും മന്ത്രിമാരാണ്. ഒരു യോഗസ്ഥലത്തുനിന്നും മറ്റൊരു യോഗസ്ഥലത്തേയ്ക്ക് പറക്കുകയാണ് മന്ത്രിമാര്‍. ഭരണ ചെലവ് കുതിയ്ക്കുകയാണ്. പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യങ്ങളുടെ തള്ളിക്കയറ്റമാണ്. സംസ്ഥാന ഭരിക്കുന്നത് ഫ്ലക്സ് ബോര്‍ഡുകളാണ്. ചെയ്യാത്ത കാര്യങ്ങളും ജനങ്ങള്‍ക്ക് അനാവശ്യമായി ചെയ്ത കാര്യങ്ങളുമെല്ലാം ഫ്ലെക്സ് ബോര്‍ഡുകളില്‍ കവലകള്‍തോറും നിറയുകയാണ്. എറണാകുളം എംജി റോഡ് വലിയകുഴപ്പമൊന്നുമില്ലാത്ത റോഡാണ്. എന്നാല്‍ എംഎല്‍എ ആറ് കോടി ചെലവാക്കി റോഡ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതായിട്ടാണ് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെട്രോ റെയില്‍ വരുമ്പോള്‍ കുത്തിപ്പൊളിക്കുന്ന സ്ഥലങ്ങളിലും റോഡ് പുതുക്കി പണിയുകയാണ്. ഇതിനെയാണ് റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും അപ്പെക്സ് കൗണ്‍സിലുകളും ചോദ്യം ചെയ്തിരിക്കുന്നത്. നൂറുകണക്കിന് പരിഹാരം കാണാത്ത പ്രശ്നങ്ങള്‍ ഉള്ളപ്പോഴാണ് ഒരിക്കല്‍ വികസിപ്പിച്ച റോഡ് ജനപ്രതിനിധി വീണ്ടും വീണ്ടും വികസിപ്പിക്കുന്നത്. ഡോഗ്രിപ്പാറയിലെ ആദിവാസികള്‍ അവരുടേതായ രീതിയിലും എറണാകുളത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന്കാര് അവരുടേതായ രീതിയിലും പ്രതികരിച്ചു എന്നുമാത്രം.
സംസ്ഥാനത്തെ ആലുവായില്നിന്നുള്ള ഒരു മന്ത്രിയുടെ സംസ്ഥാന ഭരണം തുടങ്ങുന്നത് അവധി ദിവസങ്ങളില്‍ പെരിയാറിന്റെ തീരത്തെ സ്വന്തം വീട്ടുമുറ്റത്ത് അതിരാവിലെ മുതലാണ്. എന്തെന്നില്ലാത്ത ജനതിരക്കാണവിടെ. എല്ലാം അവിടെ കൈകാര്യം ചെയ്യപ്പെടും! മറ്റു മന്തിരമാരുടെ കാര്യവും വിഭിന്നമല്ല. ഭരണമെന്ന പേരില്‍ എന്തൊക്കെയോ നടക്കുന്നു. ഒട്ടുമിക്ക പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും നിയോജകമണ്ഡലങ്ങള്‍ക്കും മറ്റും വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച കോടിക്കണക്കിന് രൂപ പദ്ധതികള്‍ നടക്കാത്തതിനാല്‍ മാര്‍ച്ചോടെ പാഴായി പോകും. ജനകീയാസൂത്രണം ഇനിയും ചര്‍ച്ചകളിലൂടെ പദ്ധതികളായി വികസന രൂപങ്ങളില്‍ മിക്കയിടങ്ങളിലും നടപ്പാക്കപ്പെട്ടിട്ടില്ല. ജലക്ഷാമം പദ്ധതികളെ അവതാളത്തിലാക്കി കഴിഞ്ഞു. ഇന്നും വികസനമെന്നാല്‍ കെട്ടിടനിര്‍മാണമാണ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും. അടിസ്ഥാന സൗകര്യ വികസനമെന്നും മുതല്‍മുടക്കെന്നും പറഞ്ഞ് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഭരണത്തിന്റെ പേരില്‍ മാറിമാറിവന്ന മുന്നണികളുടെ ഖജനാവ് മുടിക്കലാണ് നടക്കുന്നത്. ജനങ്ങളുടെ നികുതിപ്പണവും എഡിബിയുടെ ലോണും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള പണവും മുതല്‍മുടക്കുകാരുടെ പണവും കേന്ദ്ര-സംസ്ഥാന ബജറ്റ് തുകകളും ചേര്‍ന്ന് റോഡും കെട്ടിടവും കാനയും കൊണ്ട് നിറഞ്ഞ് നമ്മുടെ ഗ്രാമങ്ങളും പട്ടണങ്ങളും. ഇതോടെ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിഞ്ഞു. സാധാരണക്കാരുടെ വരുമാനമാര്‍ഗ്ഗങ്ങളെല്ലാം വിദേശമുതല്‍ മുടക്കുകാരുടെ കുത്തൊഴുക്ക് മൂലം കുറ്റിയറ്റുപോയി. പരമ്പരാഗത വ്യവസായങ്ങള്‍, ആരോഗ്യം, പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഊര്ജ്ജമേഖ, ഭക്ഷ്യസുരക്ഷ, മത്സ്യമേഖല എല്ലാം തകര്‍ച്ചയില്‍നിന്നും തകര്‍ച്ചയിലേക്ക് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നയങ്ങളാല്‍ കൂപ്പുകുത്തുന്നു.
ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വനിതാക്ഷേമം, ശിശുക്ഷേമം, വൃദ്ധജനക്ഷേമം എന്നീ മേഖലകളുടെ നടുവൊടിഞ്ഞു കഴിഞ്ഞു. പൊതുവിതരണം അഴിമതി നിര്‍മാര്‍ജ്ജനം എന്നിവയെല്ലാം അതിഭീകരമായി തകര്‍ന്നു. ഭരണക്കാര്‍ക്ക് ഇതിലൊന്നും ഇടപെടാനോ വികസനപരമായ മാറ്റങ്ങള്‍ വരുത്തുവാനോ കഴിയാത്ത നിലയിലായി. ഭരിക്കുവാന്‍ ബുദ്ധിമുട്ടുള്ള രംഗങ്ങളില്‍നിന്നും ഭരണകര്‍ത്താക്കള്‍ ഒഴിഞ്ഞു നില്ക്കുന്നു. ഭരണരംഗത്ത് കറപുരളാത്ത കൈകള്‍ തന്നെ കുറഞ്ഞിരിക്കുന്നു. ജനങ്ങള്‍ നിത്യജീവിതത്തില്‍ സുരക്ഷിതമില്ലായ്മയാലും വിലക്കയറ്റത്താലും വീര്‍പ്പുമുട്ടുകയാണ്. എക്കാലത്തേക്കാളേറെ സ്ത്രീജനങ്ങള്‍ ആക്രമിക്കപ്പെടുന്നു. സമൂഹത്തില്‍ വിശ്വാസമില്ലായ്മയും ഭയവും പടര്‍ന്നുപിടിച്ചിരിക്കുന്നു. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത ഒരവസ്ഥ. ഒരു അരക്ഷിത ബോധം യുവാക്കളെ ഗ്രസിച്ചിരിക്കുന്നു. നല്ല നേതാക്കള്‍ ഭരണത്തില്‍നിന്നും മാറി നില്ക്കുന്നു. ഭരണമെന്നാല്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന ഒരു പ്രസ്ഥാനമെന്ന നിലയിലായിരിക്കുന്നു. നേതാക്കളുടെ ആത്മാര്‍ത്ഥതയില്ലായ്മയും അഴിമതിയും സ്വജനപക്ഷപാതവും മുപ്പത്തേക്കാളേറെ അരങ്ങുതകര്‍ത്താടുന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഫ്ലക്സിലൂടെയുള്ള വിളംബരമാണ് അസഹ്യമായി തോന്നുന്നത്. ഒരുനാണവുമില്ലാത്ത അധികാരി വര്‍ഗ്ഗം. ജനങ്ങളെ വരള്ച്ചയ്ക്കായി വിട്ടുകൊടുക്കുമ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയം കളി തുടരുന്നതിന്റെ മറ്റൊരു തെളിവാണ് പശ്ചിമഘട്ടത്തിന്റെ പേരിലും മുല്ലപെരിയാറിന്റെ പേരിലും നടക്കുന്ന അവസരവാദ രാഷ്ട്രീയം. മുല്ലപ്പെരിയാര്‍ പൊട്ടി അഞ്ച് ജില്ലകളിലെ ജനങ്ങള്‍ അറബിക്കടലിലെത്തുമെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിയ മന്ത്രിയ്ക്ക് വേനല്‍ക്കാലത്ത് മദപ്പാട് കാണാറില്ല. അതുകൊണ്ട് തന്നെ അതിര്‍ത്തി സംസ്ഥാനവുമായി വേനല്‍ക്കാലത്ത് ശത്രുതയില്ല. ഇക്കാരണത്താല്‍ സാധാരണക്കാര്‍ ഇവിടങ്ങളില്‍ സമാധാനമായി കഴിയുന്നു.
ഈ വേനല്‍ രൂക്ഷമാകുന്നതോടെ ജനങ്ങള്‍ ഭരണക്കാരെ വഴിയില്‍ തടയുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ പ്രത്യേകിച്ചും കുടിവെള്ളം കമ്പനി രൂപീകരണം വഴി കൂടിയ വിലയ്ക്ക് വിറ്റ് ജനങ്ങളെ പിഴിയാമെന്ന വ്യാമോഹമൊന്നും ഈ സര്‍ക്കാരിന് വേണ്ട വിലക്കയറ്റം മൂലം കടംകൊണ്ട് നടുവൊടിഞ്ഞ സംസ്ഥാനത്തെ സാധാരണക്കാരന് കഴിഞ്ഞുപോകുന്നത് തന്നെ കുറച്ചു ബുദ്ധിമുട്ടിയാലും അല്‍പ്പമെങ്കിലും ലഭിക്കുന്ന പൊതുജല വിതരണം ഉള്ളതുകൊണ്ടാണ്. മഹാരാഷ്ട്രയില്‍ നടന്ന പാനി പഞ്ചായത്തും മുക്തി സംഘര്‍ഷ് തുടങ്ങിയ ജലത്തിന് വേണ്ടിയുള്ള ജനകീയ ഇടപെടലുകള്‍ ഭരണക്കാര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്. മേലനങ്ങാതെ ഭരിച്ച് തീര്‍ക്കുവാന്‍ എന്നും കഴിയുമെന്ന് അധികാരിവര്‍ഗ്ഗം ധരിക്കുന്നത് പരമവിഡ്ഢിത്തമാണ്. ജനങ്ങള്‍ ഭരിക്കുവാന്‍ തന്ന അഞ്ചുവര്‍ഷവും ഭരിച്ചുതീര്ക്കണമെങ്കില് ആത്മാര്‍ത്ഥമായി ബുദ്ധിമുട്ടുവാനും ഭരണം ജനകീയമാക്കുവാനും സുതാര്യമാക്കുവാനും പരിശ്രമിച്ചാല്‍ നന്ന്. ജനങ്ങളെ എന്നും ഉറക്കികിടത്തുവാന് ഭരണത്തിനാകുമെന്ന് കരുതേണ്ട. ദുരിതങ്ങള്‍ ഉള്ളിലൊതുക്കി നിസ്സഹായതയോടെ ഇന്നുകാണുന്ന ജനം കുടിവെള്ളം മുട്ടുമ്പോള്‍ പ്രതികരിക്കുമെന്ന് ഉറപ്പാണ്. ദുരിതങ്ങളുടെ നടുവില്‍ കഴിയുന്ന സാധാരണക്കാരെ കുടിവെള്ള കമ്പനിയെന്ന സര്‍ക്കാരിന്റെ വെള്ളത്തിന് വില കൂട്ടുവാനുള്ള തന്ത്രം വഴി വിഡ്ഢികളാക്കാമെന്ന് കരുതേണ്ട. ജനങ്ങളെ വറചട്ടിയില്‍നിന്നും എരിതീയിലേയ്ക്ക് എടുത്തെറിയുന്ന ഭരണനേതൃത്വത്തിന്റെ വികലമായ പദ്ധതികള്‍ ഉപേക്ഷിക്കണം. ഭരണം ജനനന്മയ്ക്കാകണം.
** ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: