കൊച്ചി: നെടുമ്പാശേരി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും കള്ളനോട്ട് പിടിച്ച കേസില്‍ പ്രതി ആബിദിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണു റിമാന്‍ഡ് ചെയ്തത്. മലപ്പുറം സ്വദേശിയാണ് ആബിദ്.
കസ്റ്റംസില്‍ നിന്നു ലോക്കല്‍ പോലീസ് കേസ് ഏറ്റെടുക്കും. ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആബിദിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂട്ടുപ്രതികള്‍ക്കായുള്ള തെരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി. കൂടാതെ ആബിദുമായി ബന്ധമുളള മലയാളികളുടെ പേരു വിവരങ്ങളും മൊബൈല്‍ ഫോണ്‍ നമ്പരും ലഭിച്ചിട്ടുണ്ട്.
ഒന്‍പതു മാസം മുന്‍പു ദുബായിയില്‍ പോയ ആബിദ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ 8.30 ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലെത്തിയ ആബിദില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നെടുമ്പാശേരിയില്‍ നടക്കുന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണിത്.
ദുബായ് വഴി കേരളത്തിലേക്ക് കള്ളനോട്ട് കടത്താനായിരുന്നു പദ്ധതി. പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളാണ് പിടികൂടിയത്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളനോട്ട് പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നാണ് ആബിദ് ദുബായിലെത്തി കൊച്ചിയിലേക്ക് വന്നത്. ജിദ്ദയില്‍ നിന്നാണ് തനിക്ക് നോട്ട് ലഭിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തി.
500 രൂപയുടെ കെട്ടുകളാക്കിയാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് കള്ളനോട്ട് എത്തിക്കുന്ന രാജ്യാന്തര ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: