നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനകഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും 6 കോടി 59 ലക്ഷത്തിലധികം വിലവരുന്ന ഇരുപത്തിയൊന്നര കിലോ സ്വര്‍ണ്ണം നെടുമ്പാശ്ശേരി പോലീസ് പിടിക്കൂടി. മുംബൈ സ്വദേശി ദേവാറാം ചൗധരി (34), അങ്കമാലി സ്വദേശി രാജു (42) എന്നിവരാണ് വിമാനം വഴി അനധികൃതമായി സ്വര്‍ണ്ണം കൊണ്ടുവന്നതിന് പിടിയിലായത്. ഇന്നലെ രാവിലെ 8.30ന് മുംബൈയില്‍നിന്നും വന്ന ജെറ്റ് എയര്വേയ്സില് വന്ന ഇവരുടെ സ്യൂട്ട് കീസില്‍ പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ രീതിയിലണ് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്.
വീതി കുറഞ്ഞ മാലകളും വളകളുമായിരുന്നു സ്യൂട്ട് കീസില്‍ ഉണ്ടായിരുന്നത്. എറണാകുളത്തും കോട്ടയത്തും പ്രവര്‍ത്തിക്കുന്ന രണ്ട് സ്വര്‍ണാഭരണശാലകളിലേക്ക് കൊണ്ടുവന്നവയാണ് പിടിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ആലുവ റൂറല്‍ പോലീസ് സൂപ്രണ്ട് സതീഷ് ബിനോക്ക് ലഭിച്ച രഹസ്യവിവരം നെടുമ്പാശ്ശേരി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പരിശോധനകളെല്ലാം പൂര്‍ത്തീകരിച്ച് പുറത്ത് വന്ന ഇവര്‍ കാറില്‍ പ്രവേശിച്ചതിനുശേഷമാണ് പോലീസ് എത്തി പരിശോധന നടത്തി ദേവാറാം ചൗധരിയെയും രാജുവിനെയും പിടികൂടിയത്. നികുതി വെട്ടിച്ചുകൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ഇവ.
അന്യസംസ്ഥാനങ്ങളില്‍നിന്നും നികുതി വെട്ടിച്ച് രേഖകളൊന്നുമില്ലാതെ വിമാനമാര്‍ഗം സ്വര്‍ണ്ണം കേരളത്തില്‍ എത്തിക്കുന്ന വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. രഹസ്യവിവരങ്ങള്‍ ലഭിക്കുന്നതിനെ തുടര്‍ന്ന് വളരെ അപൂര്‍വ്വമായി മാത്രമേ ഇവരെ പിടികൂടാന്‍ കഴിയാറൂള്ളൂ. ഇത് മൂലം സര്‍ക്കാരിന് കോടികളുടെ നികുതിവരുമാനമാണ് നഷ്ടപ്പെടുന്നത്. നെടുമ്പാശ്ശേരി പോലീസ് പിടിക്കൂടിയ 21.56 കിലോ സ്വര്‍ണ്ണം വിശദമായ അന്വേഷണത്തിനായി എയര്‍ ഇന്ററലിജിന്സിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: