തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്കി. വിമാനത്താവളത്തില്‍ സര്‍ക്കാരിന് പത്തു ശതമാനം ഓഹരി പങ്കാളിത്തവും ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധിയുമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. വിമാനത്താവളത്തിനെതിരെ ഉയര്‍ന്ന ജനരോഷം ചൂണ്ടിക്കാട്ടിയപ്പോള്‍ വിമാനത്താവളത്തിന് അനുകൂലമായി നിരവധി നിവേദനങ്ങള്‍ ലഭിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പണം നല്കാതെയാകും ഓഹരി സര്‍ക്കാര്‍ സ്വന്തമാക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിമാനത്താവള നിര്‍മാണത്തിനാവശ്യമായ മറ്റ് അനുമതികളെല്ലാം കമ്പനി നേരത്തേ നേടിയിരുന്നു. അതിനു ശേഷം സംസ്ഥാന സര്‍ക്കാരിനു നല്കിയ സാങ്കേതിക അനുമതിയാണ് മന്ത്രിസഭ അംഗീകരിച്ചത്.
പദ്ധതി പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി മാര്‍ക്കറ്റ് വിലയ്ക്കാകും കമ്പനിക്കു നല്‍കുക. അതേസമയം, വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരും. പദ്ധതിയില്‍ സര്‍ക്കാര്‍ പങ്കാളിയായാലും അത് നിയമനടപടികളെ ബാധിക്കില്ല. പദ്ധതിക്ക് ആവശ്യമില്ലാത്ത ഭൂമി അനുമതി ചെയ്തത് റദ്ദാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുകൂലമായ നിവേദനങ്ങള്‍ സര്‍ക്കാരിനു ലഭിച്ചിട്ടുള്ളതുകൂടി കണക്കിലെടുത്താണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: