കൊച്ചി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സ്വത്തുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടത്തിയ പ്രസ്താവന കേരളത്തിലെ ക്ഷേത്ര സ്വത്തുക്കള്‍ കൊള്ളയടിക്കാനും അതുവഴി ക്ഷേത്രങ്ങളെ തകര്‍ക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് വിശ്വഹിന്ദു പരിഷത്ത് അഭിപ്രായപ്പെട്ടു. ക്ഷേത്രസ്വത്ത് പൊതുസ്വത്താണെന്ന വാദം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ക്ഷേത്രസ്വത്തുക്കളെ സംബന്ധിച്ചുള്ള അഭിപ്രായം തന്നെയാണോ ഇതര മതങ്ങളുടെ ആരാധനാലയങ്ങളുടെ സ്വത്തിനെ സംബന്ധിച്ചും സിപിഎമ്മിനുള്ളതെന്ന് വിശ്വഹിന്ദുപരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് പ്രസ്താവനയില്‍ ചോദിച്ചു.
എല്ലാ ഹിന്ദുക്കളും ക്ഷേത്ര വിശ്വാസികളോ ഈശ്വര വിശ്വാസികളോ ആയിരിക്കണമെന്നില്ല. അവര്‍ക്ക് ചാര്വാകനേയോ മറ്റാരെയെങ്കിലുമോ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ അഭിപ്രായത്തെ സാധൂകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ക്ഷേത്രങ്ങളും അവിടുത്തെ ആചാരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുളളത് ഈശ്വരവിശ്വാസികളേയും ക്ഷേത്രവിശ്വാസികളേയും ഉദ്ദേശിച്ചാണ്. അതിന്റെ നടത്തിപ്പ് കാര്യത്തില്‍ വിശ്വാസമില്ലാത്തവര്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് മാന്യത. പിണറായി ഇക്കാര്യം മനസ്സിലാക്കണം.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി നിയോഗിച്ച അമികസ് ക്യൂറി അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടേയുള്ളൂ. ഈ ഘട്ടത്തില്‍ പിണറായി നടത്തിയ പ്രസ്താവന ദുരുദ്ദേശ്യപരമാണ്. ക്ഷേത്രസ്വത്ത് പൊതു സ്വത്താണെന്ന് വരുത്തിതീര്‍ത്ത് അതില്‍ ആധിപത്യം നേടാനാണ് സിപിഎം ശ്രമം. ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന് പ്രചരിപ്പിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍.
ക്ഷേത്രസ്വത്തുക്കള്‍ കയ്യടക്കി കഴിഞ്ഞാല്‍ പിന്നെ ക്ഷേത്രങ്ങളുടെ നാശത്തിന് ഗതിവേഗം കൂടുമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍. ക്ഷേത്രത്തെ പറ്റിയും ക്ഷേത്രസ്വത്തിനെപ്പറ്റിയും വാചാലനാകുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇതരമതങ്ങളുടെ ആരാധനാലയങ്ങളുടെ സ്വത്തിനെ പറ്റി മിണ്ടാതിരിക്കുന്നത് കൗതുകകരമാണെന്നും മോഹനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: