കല്‍പ്പറ്റ: വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സേവന മികവ് മുന്‍നിര്‍ത്തി പുരസ്കാരങ്ങള്‍ നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കല്‍പ്പറ്റയില്‍ റവന്യൂ വകുപ്പിന്റെ ജില്ലാതല അദാലത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വകുപ്പെന്ന നിലയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഏറ്റവും മികച്ച സേവനം ലഭ്യമാക്കണം. നിയമങ്ങളെ ജനതയെ മുന്‍നിര്‍ത്തി മാത്രം വ്യാഖ്യാനിക്കണം. പ്രകൃതിദുരന്തം മുതല്‍ ജനങ്ങളുടെ ഏത്പ്രശ്നത്തിലും ഇടപെടേണ്ടിയും പ്രശ്നപരിഹാരം കാണേണ്ടിയും വരുന്നവരാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം മാനിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പ്രത്യേക പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. എല്ലാവര്‍ഷവും ഫെബ്രുവരി 24 റവന്യൂ ദിനമായി ആചരിക്കുകയും ഈ ദിവസം പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തി കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ഒരു സുപ്രധാന തീരുമാനമാണ്. ഭൂമിക്കായി 2,33,232 അപേക്ഷകള്‍ സംസ്ഥാനത്തൊട്ടാകെ ലഭിച്ചിട്ടുണ്ട്. ഇതില്‍ 6,085 അപേക്ഷകള്‍ വയനാട് ജില്ലയില്‍ നിന്നാണ്. 2015 ഓടെ എല്ലാ അപേക്ഷകര്‍ക്കും ഭൂമി ലഭ്യമാക്കാനാണ് തീരുമാനം. ഇതില്‍ ഒരു ലക്ഷം പേര്‍ക്കെങ്കിലും 2013 ആഗസ്റ്റ് 15 നകംതന്നെ ഭൂമി നല്കാനാവണം. സര്‍ക്കാര്‍ നയമെന്ന നിലയില്‍ ഇത്രയും ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തുന്നത് റവന്യൂ ഉദ്യോഗസ്ഥര്‍ ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
എസ്റ്റേറ്റുകള്‍ മുറിച്ച് വാങ്ങിയിട്ടുള്ള പാവപെട്ടതൊഴിലാളികളുടെ കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ തീരുമാനം കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: