മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ലീഗ് നേതാക്കളെ സംരക്ഷിക്കാന്‍ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. കോഴിക്കോട് സ്വദേശികളായ പതിനാറുവയസുള്ള രണ്ട് പെണ്‍കുട്ടികളെ നിരവധി തവണ പീഡനത്തിനിരയാക്കിയ കേസിലാണ് മുഖ്യ പ്രതികളായ ലീഗ് നേതാക്കളെ സംരക്ഷിക്കാന്‍ പോലീസ് ഒത്തുകളിക്കുന്നത്. മുഖ്യപ്രതികളായ ലീഗ് നേതാക്കള്‍ പോലീസിന്റെ ഒത്താശയോടെ കുവൈത്തിലേക്ക് കടന്നതായാണ് വിവരം.
പീഡന വിവരം പുറത്തറിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിരുന്നില്ല. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വളാഞ്ചേരി സ്വദേശിയായ വ്യവസായിയും മൂന്ന് യൂത്ത് ലീഗ് നേതാക്കളുമാണ് പോലീസിന്റെ ഒത്താശയോടെ രക്ഷപ്പെട്ടിരിക്കുന്നത്. കേസില്‍ ഇരകളായ പെണ്‍കുട്ടികളുടെ അമ്മമാര്‍ തന്നെയാണ് ഇവരെ പലര്‍ക്കും കാഴ്ചവെച്ചത്. ഹൈദരാബാദ്, ബാംഗ്ലൂര്‍, ഊട്ടി എന്നിവിടങ്ങളില്‍ വച്ചാണ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരകളായിട്ടുള്ളത്.
വളാഞ്ചേരി സ്വദേശികളായ ലീഗ് നേതാക്കള്‍ ഇവരെ വിനോദയാത്രക്ക് എന്ന പേരില്‍ ബാംഗ്ലൂരും ഊട്ടിയിലും കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. 25000 മുതല്‍ 50000 രൂപവരെ പലപ്പോഴായി പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് ഇവര്‍ കൈമാറിയിരുന്നു. കൂടാതെ വിലപിടിപ്പുള്ള മൊബെയില്‍ഫോണും പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നു. കുട്ടികളെ മറ്റുള്ളവര്‍ക്ക് നല്‍കരുതെന്നും തങ്ങള്‍ ആവശ്യപ്പെടുമ്പോഴെല്ലാം അയക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നതായി അറസ്റ്റിലായ പെണ്‍കുട്ടികളുടെ അമ്മമാര്‍ മൊഴിനല്‍കിയിട്ടുണ്ട്.
അതേസമയം വ്യക്തമായ തെളിവകളുണ്ടായിട്ടും പത്തുദിവസത്തോളം പോലീസ് നിഷ്ക്രിയമായിരുന്നതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് പോലീസ് അന്വേഷണം വേണ്ടപോലെ നടക്കാഞ്ഞത് എന്നാണ് പരാതി. കേസ് ഒതുക്കിതീര്‍ക്കാനും പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കാനുമുള്ള ശ്രമങ്ങളും ആദ്യഘട്ടത്തില്‍ നടന്നിരുന്നു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ എസ് എസ് എല്‍ സി ബുക്കുകള്‍ തെളിവായതോടെ ഇവര്‍ക്ക് പതിനാറ് വയസ്സ് മാത്രമാണ് പ്രായമെന്ന് വെളിവാകുകയായിരുന്നു. ഇതോടെ പ്രതികളുടെ മേല്‍ ബലാല്‍സംഗ കുറ്റം ചുമത്താന്‍ പോലീസ് നിര്‍ബന്ധിതമായി. ലീഗ് നേതാക്കളെ കൂടാതെ കൂടുതല്‍ പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ എണ്ണം നൂറ് കവിയുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില ഉന്നത ബിസിനസുകാരും രാഷ്ട്രീയക്കാരും ഇതില്‍ ഉള്‍പ്പെട്ടതായാണ് വിവരം. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദവും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലും മൂലം കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് പോലീസ്.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: