കൊച്ചി: പാക്കിസ്ഥാന് നിര്‍മിത കള്ളനോട്ടുകള്‍ കണ്ടെയ്നറില്‍ എത്തിച്ച് കേരളത്തില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ അബൂബക്കര്‍ ചോദ്യം ചെയ്യലില്‍ എന്‍ ഐ എയുമായി സഹകരിക്കുന്നില്ലെന്ന് അറിയുന്നു. രോഗങ്ങളഭിനയിച്ച് താന്‍ കൂടുതല്‍ ക്ഷീണിതനാണെന്നും അതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി ഓര്‍ക്കാന്‍ കഴിയില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. അതിനാല്‍ ഒന്നര ദിവസമായി ഇയാളെ ചോദ്യം ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
അതേസമയം മുംബൈ സ്ഫോടനക്കേസില്‍ പിടിയിലായ താഹിര്‍ മര്‍ച്ചന്റ് എന്ന താഹില്‍ തക്ലിയെ കൊണ്ടോട്ടിയില്‍ നിന്നും പിടികൂടിയ കള്ളനോട്ടു കേസില്‍ എന്‍ ഐ എ പ്രതിയാക്കി. ഇയാളെ വെള്ളിയാഴ്ച നേരിട്ട് ഹാജരാക്കാന്‍ എന്‍ ഐ എ കോടതി മുംബൈ പോലീസിന് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കിയിട്ടുണ്ട്. മുംബൈയിലെ ആര്‍തര്‍റോഡ് ജയിലില്‍ കനത്ത സുരക്ഷയില്‍ പാര്‍പ്പിച്ചിരിക്കുന്ന തക്ലിയെ കൊച്ചിയിലെത്തിക്കണമെങ്കില് അതീവസുരക്ഷ ഒരുക്കേണ്ടതുണ്ട്. മുംബൈ സ്ഫോടനത്തിനുശേഷം ദുബായിലേക്ക് മുങ്ങിയ ഇയാളെ യു എ ഇ 2010 ജൂണിലാണ് ഇന്ത്യക്ക് കൈമാറിയത്. മുംബൈ സ്ഫോടനത്തിനു വേണ്ടി ദാവൂദ് ഇബ്രാഹിം സാമ്പത്തികം ഏര്‍പ്പാടാക്കി നല്‍കിയത് തക്ലി വഴിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തക്ലി ദാവൂദിന്റെ കാഷ്യര്‍ ആയാണ് അറിയപ്പെടുന്നത്. 2008 ആഗസ്ത് 16ന് റാസല്‍ഖൈമയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഹമ്മദ് അല്‍ഷാദ് എന്ന യാത്രക്കാരനില്‍ നിന്നും 72ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട് പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ തീവ്രവാദിബന്ധം പുറത്തുവന്നതോടെ എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. എന്‍ ഐ എയുടെ അന്വേഷണത്തിലാണ് താഹിര്‍ തക്ലിയുടെയും ദാവൂദിന്റെയും ഇടപെടലും ഒക്കെ വെളിച്ചത്താകുന്നത്. ഇതോടെ ദാവൂദ് കേരളത്തില്‍ നടത്തിയ ഹവാല ഇടപാടുകള്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
താഹിര്‍ തക്ലിയും അബൂബക്കറുമായി ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്. അബൂബക്കറിനും തക്ലിക്കും ദാവൂദുമായി അടുത്തബന്ധമുണ്ടായിരുന്നതിനാല് ഇവര്‍ കേരളത്തില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കാര്യങ്ങള്‍ കൂടുതല്‍ വിസ്തരിച്ച് അറിയേണ്ടതായും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തീവ്രവാദി ബന്ധമുള്ള അബൂബക്കറിന് സംസ്ഥാന ഭരണത്തില്‍ വലിയ സ്വാധീനമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ എന്‍ ഐ എ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. കള്ളനോട്ട് വിതരണത്തിന് അബൂബക്കറെ സഹായിച്ച പെരിന്തല്‍മണ്ണ, കാസര്‍കോട് സ്വദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ ഐ എക്ക് ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള നീക്കങ്ങളാരംഭിച്ചതായും സൂചനയുണ്ട്.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: