പാലക്കാട്: കൊള്ളമുതല്‍ പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് യുഡിഎഫില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സി.ഐ.ടി.യു ജില്ലാസമ്മേളനത്തിന്റെ സമാപനപൊതുസമ്മേളനം കോട്ടമൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഷണം നടത്തുമ്പോള്‍ ഒന്നിക്കുന്നവര്‍ മുതല്‍ പങ്കിടുമ്പോള്‍ തര്‍ക്കിക്കുകയാണ്. ലീഗും-കേരള കോണ്‍ഗ്രസ്സും-ഘടകകക്ഷികളും തമ്മില്‍ തമ്മിലുള്ള തര്‍ക്കവും ഇതിനല്ലാതെ മറ്റൊന്നുമല്ല. ഒന്നരവര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ അഴിമതിക്ക് കണക്കില്ലെന്നും വിഎസ് പറഞ്ഞു. നിയമനം നടത്താനും സ്ഥിരപ്പെടുത്താനും കോഴ. ബാങ്കുകളിലും ഇഷ്ടപ്പെട്ടവരെ തിരുകിക്കയറ്റാനാണ് ശ്രമം.
ദേവസ്വം ബില്ലിലെ വ്യവസ്ഥയില്‍ മാറ്റം വരുത്താനുള്ള യു.ഡി.എഫ് തീരുമാനം എല്‍.ഡി.എഫിന്റെകൂടി വിജയമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ദേവസ്വംഭരണസമിതി തിരഞ്ഞെടുപ്പില്‍ ദൈവവിശ്വാസികള്‍ക്കേ വോട്ടു ചെയ്യാനാവൂ എന്ന നിലപാടിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. സ്ത്രീകളുടെ പ്രാതിനിധ്യം സംബന്ധിച്ച ജനാധിപത്യവിരുദ്ധമായ നയം മാറ്റിയിട്ടില്ല. സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് രാജാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്സിറ്റി നിയമത്തില്‍ പോലും മാറ്റം വരുത്തുന്നു. ഈ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കാതെ ഇടതുപക്ഷത്തിനും തൊഴിലാളി വര്‍ഗത്തിനും മുന്നോട്ടുപോവാനാവില്ല.
അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പരല്മീനാണെങ്കില് മന്‍മോഹന്‍സിങ് സ്രാവാണ്. ടുജി സ്പെക്ട്രം, കല്‍ക്കരി ഖാനനം തുടങ്ങിയ അഴിമതികളിലൂടെ ലക്ഷക്കണക്കിനു കോടിയുടെ അഴിമതി നടത്തിയവരാണിവര്‍. എ.ഐ.സി.സി സമ്മേളനത്തില്‍ മന്മോഹനും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയുമെല്ലാം വാദിയെ പ്രതിയാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ അഴിമതിക്കാരെ ജനങ്ങള്‍ എവിടെ നിര്‍ത്തുമെന്ന് കണ്ടറിയാമെന്നും വിഎസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ.പ്രഭാകരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം ചന്ദ്രന്, സി.പി.എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്, പി ഉണ്ണി, സി ടി കൃഷ്ണന്, അഡ്വ. എം എസ് സ്കറിയ, എം ബി രാജേഷ് എം.പി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി കെ ശശി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: