തൃശൂര്‍ : തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നായ്ക്കളെ വെട്ടിക്കൊലപ്പെടുത്തുന്നത് തീവ്രവാദി സംഘടനകളാണെന്ന കേന്ദ്ര ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് വന്നത് വെട്ടിലാക്കിയത് സംസ്ഥാന പോലീസിനെ. മലപ്പുറം ജില്ലയില്‍ നിന്നും തുടങ്ങി മറ്റ് ജില്ലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ ക്രൂരത സംസ്ഥാന പോലീസ് നിസ്സാരമായി തള്ളുകയും സാമൂഹ്യവിരുദ്ധരാണെന്ന കാഴ്ചപ്പാടോടെ സമഗ്രമായ അന്വേഷണം നടത്താതെ നില്‍ക്കുന്നതിനിടയിലാണ് സംഭവം ഗൗരവകരമാണെന്ന കേന്ദ്ര ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രിതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതിലൂടെ സംസ്ഥാന പോലീസ് ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
ബൈക്കിലെത്തുന്ന സംഘങ്ങളാണ് ഇത്തരം ക്രൂരത നടത്തുന്നതെന്നും കഴിഞ്ഞ ദിവസം മന്ത്രി വെളിപ്പെടുത്തിയിരുന്നു. പ്രത്യേക ആയുധ പരിശീലനത്തിന്റെ ഭാഗമായാണ് നായ്ക്കളെ വെട്ടിപ്പരിക്കേല്പ്പിക്കുന്നതെന്ന് കേന്ദ്ര ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് ഇപ്പോഴും വിശദമായ അന്വേഷണം നടത്താന്‍ തയ്യാറായിട്ടില്ല. തൃശൂര്‍ ജില്ലയില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി രാജീവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതായി പറയുന്നുണ്ടെങ്കിലും ഒരുതുമ്പും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തന്നെ എന്‍ഡിഎഫിന്റേയും മറ്റും ഏറെ സ്വാധീനമുള്ള പെരുമ്പടപ്പ് മേഖലകളില്‍ പത്തോളം സ്ഥലങ്ങളിലാണ് നായ്ക്കളെ വെട്ടിപരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന പോലീസിന് പുറമെ ഫോറസ്റ്റ് ഫോഴ്സും ചേര്‍ന്നുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു. മലപ്പുറത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ സ്പെഷല്‍ ടീമിനെ നിയോഗിക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തിയിലും നായ്ക്കളെ വെട്ടി പരിശീലനം
കല്‍പ്പറ്റ: തമിഴ്നാട് കേരള അതിര്‍ത്തിയിലും ഭീകരവാദികള്‍ നായ്ക്കളെ വെട്ടി പരിശീലനം നടത്തുന്നതായി വിവരം ലഭിച്ചു. ചേരമ്പാടി-വടുവന്‍ചാല്‍ പ്രദേശത്ത് മുപ്പതോളം നായ്ക്കളുടെ കഴുത്ത് വെട്ടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മേപ്പാടി, വടുവന്‍ചാല്‍ പ്രദേശത്ത് മുസ്ലീം ഭീകരവാദ പ്രസ്ഥാനങ്ങളുടെ ക്യാമ്പുകള്‍ നടക്കുന്നതായും പറയപ്പെടുന്നു. കരാട്ടേ, കുങ്ങ്ഫു ക്ലാസ്കളുടെ മറവിലാണിത്. മേപ്പാടി പുറ്റാട്, നെടുംങ്കരണ കല്ലൂര്‍, വെള്ളമുണ്ട്, എടവക തുടങ്ങി സ്ഥലങ്ങളിലും പരിശീലനംനടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ആയുധാഭ്യാസികള്‍ പരിശീലനത്തിനെത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരായ ചിലരും ഇവിടെയെത്തി പരിശീലനത്തിലേര്പ്പെട്ടതായും നാട്ടുകാര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: