കോഴിക്കോട്: യു.ഡി.എഫിലും സംസ്ഥാനഭരണത്തിലും മേല്‍ക്കൈനേടാന്‍ പ്രയോഗിച്ച തന്ത്രങ്ങള്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ മുസ്ലീംലീഗ് നീക്കം. ഇന്നലെ കോഴിക്കോട്ട് നടന്ന ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
കേന്ദ്രമന്ത്രിസഭാപുന:സംഘടനയില്‍ മുസ്ലീംലീഗിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലന്നും മുസ്ലീം ലീഗിന് ക്യാബിനറ്റ് പദവി ലഭിക്കേണ്ടതായിരുന്നുവെന്നും യോഗം വിലയിരുത്തി. അതേസമയം കേന്ദ്രമന്ത്രി എന്നനിലയില്‍ ഇ.അഹമ്മദിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. കൈവശമുണ്ടായിരുന്ന ഒരു വകുപ്പ് പോലും നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ കഴിവുകേടിന്റെ തെളിവാണെന്നും സംസ്ഥാന ഭാരവാഹികളുടക്കമുള്ള നേതാക്കള്‍ കുറ്റപ്പെടുത്തി. യുഡിഎഫിലെ ഒരു വിഭാഗം മുസ്ലീംലീഗിനെതിരെ നടത്തുന്ന പ്രചാരണത്തെ ഫലപ്രദമായി തടയാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും കേന്ദ്രസര്‍ക്കാരില്‍ ക്യാബിനറ്റ് പദവിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ നേതൃത്വം അമാന്തംകാട്ടിയെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികപരിഷ്കാരങ്ങളുടെ ഭാരം ജനങ്ങളുടെ മേല്‍ കെട്ടിവെക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള തീരുമാനവും സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് യുഡിഎഫിലെ ഘടകക്ഷിതന്നെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനടപടികള്‍ക്കെതിരെ രംഗത്തുവരുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള ലീഗിന്റെകടുത്ത നീക്കമാണ്.
മുസ്ലീംലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ നീക്കം പാര്‍ട്ടി ഗൗരവമായി കാണണമെന്ന് ക്യാമ്പിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ന്യൂനപക്ഷസമുദായത്തിനുവേണ്ടിയാണ് മുസ്ലീംലീഗ് രൂപം കൊണ്ടത്. ന്യൂനപക്ഷ സമുദായത്തിന് സഹായം ചെയ്താല്‍ സാമുദായിക ധ്രുവീകരണമുണ്ടാകുമെന്ന് പറഞ്ഞ് ചിലര്‍ തടയാന്‍ ശ്രമിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നത് ന്യൂനപക്ഷസമുദായത്തിന് വേണ്ടിയും പ്രവര്‍ത്തിക്കും എന്നു പറഞ്ഞിട്ടാണ്. യുഡിഎഫിന് വേണ്ടി ത്യാഗം ചെയ്തപാര്ട്ടിയാണ് ലീഗ്. ചിലരുടെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ അടങ്ങിയിരിക്കാന്‍ ലീഗ് ഒരുക്കമല്ല, അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുസ്ലീംലീഗിന്റെ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയും, പോഷകസംഘടനാ ഭാരവാഹികളുംപ്രത്യേകക്ഷണിതാക്കളുമടക്കം 210 പേര് പങ്കെടുത്തു.ഉത്തരവാദിത്തരാഷ്ട്രീയം, ഹരിത രാഷ്ട്രീയം, സംഘടനാ പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. കോഴിക്കോട് മലബാര്‍ പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ക്യാമ്പില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഐയുഎംഎല്‍ അഖിലേന്ത്യാ പ്രസിഡന്റ് കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഉന്നതാധികാര സമിതി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ഐ.തങ്ങള്‍,കെ. കുട്ടിഅഹമ്മദ്കുട്ടി, സെക്രട്ടറി ടി.എം. സലീം എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
>> എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: