കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സാംപിള്‍ പരിശോധന നടപടികള്‍ മൂന്ന് മാസം മുന്‍പെ മലിനീകരണ നിയന്ത്രണബോര്‍ഡ് പൂര്‍ത്തിയാക്കിയതായി രേഖകള്‍. പരിശോധന ഫലം വൈകുന്നതിന്റെ പേരില്‍ കാസര്‍കോട് ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ പദ്ധതിയായ ഓപ്പറേഷന് ബ്ലോസം സ്പ്രിംഗ് പൂര്‍ണ്ണമായും നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് മാസങ്ങള്‍ക്കു മുന്‍പേ മലിനീകരണ നിയന്ത്രണബോര്‍ഡ് പരിശോധന പൂര്‍ത്തിയാക്കിയതായി തെളിവുകള്‍ പുറത്തുവരുന്നത്.
എറണാകുളം ലാബോറട്ടറിയില്‍ നടന്ന സാംപിള്‍ പരിശോധനയുടെ ഫലം കഴിഞ്ഞ ആഗസ്ത് നാലിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പരിശോധന ഫലം തിരുവനന്തപുരം ഹെഡ്ഡോഫീസിലേക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഓപ്പറേഷന് ബ്ലോസം സ്പ്രിംഗിന്റെ ചുമതലയുള്ള ടാസ്ക് ഫോഴ്സിനോ ജില്ലാ ഭരണ കൂടത്തിനോ പരിശോധനാഫലം ലഭിക്കാത്തതിനാല്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. പരിശോധനാ ഫലത്തിനനുസൃതമായാണ് പ്ലാന്റേഷന് കോര്പ്പറേഷന് കീഴില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിര്‍വീര്യമാക്കുന്നതുള്‍പ്പെടെയുള്ള രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടത്.
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ പദ്ധതി അട്ടിമറിക്കപ്പെടുകയാണെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പദ്ധതി സംബന്ധിച്ച് ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോര്‍ഡും തമ്മില്‍ ഭിന്നാഭിപ്രായം നിലനില്ക്കുന്നതും അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുന്നു. ഓപ്പറേഷന് ബ്ലോസം സ്പ്രിംഗ് പദ്ധതിക്കു വേണ്ടിയല്ല സാംപിള്‍ പരിശോധന നടത്തിയതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിശദീകരണം. ബോര്‍ഡ് കൈക്കൊള്ളുന്ന സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് സാംപിള്‍ പരിശോധനയ്ക്ക് എടുത്തതെന്നും പദ്ധതിക്കുവേണ്ടി പരിശോധനാഫലം ലഭ്യമാക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നും ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി മോളിക്കുട്ടി പ്രതികരിച്ചു. സാംപിള്‍ പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം ടാസ്ക് ഫോഴ്സില്‍ നിന്നോ ജില്ലാ ഭരണകൂടത്തില്‍ നിന്നോ ലഭിച്ചിട്ടില്ല. ആദ്യ ഘട്ടത്തില്‍ സഹകരിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് ലഭിച്ചതെന്നും പദ്ധതി അനിശ്ചിതത്വത്തിലായതില്‍ ബോര്‍ഡിനെ പഴിചാരുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഡെപ്യൂട്ടി കലക്ടറുടെ മറുപടി ഈ വാദം തള്ളുന്നു. പദ്ധതിയുടെ ഭാഗമായാണ് ബോര്‍ഡിന് സാംപിള്‍ നല്‍കിയതെന്നും ഇപ്പോള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പരിശോധിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ സുധീര്‍ബാബു സൂചിപ്പിച്ചു. പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഫലം ലഭ്യമായാല്‍ രണ്ടാംഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും ടാക്സ്ഫോഴ്സ് കണ്‍വീനര്‍ ഡോ മുഹമ്മദ് അഷീലും പറഞ്ഞു.
ജില്ലയിലെ പ്ലാന്റേഷന് കോര്‍പ്പറേഷനു കീഴില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് മെയ് അഞ്ചിന് കൃഷിമന്ത്രി കെ പി മോഹനന് പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതിനായി ഡപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഡോ മുഹമ്മദ് അഷീല്‍ ചെയര്‍മാനായി രൂപീകരിച്ച ടാസ്ക് ഫോഴ്സില്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ഹമീദും അംഗമാണ്. എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതുള്‍പ്പെടെ ആദ്യഘട്ടത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പങ്കാളിയായിരുന്നു.
ആദ്യഘട്ട പദ്ധതിക്കുശേഷം ടാക്സ് ഫോഴ്സ് കണ്‍വീനര്‍ ഡോ മുഹമ്മദ് അഷീലാണ് സാംപിള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കൈമാറിയതും എന്നാല്‍ പദ്ധതിക്ക് വേണ്ടിയല്ല പരിശോധന നടത്തിയതെന്ന വാദമാണ് ബോര്‍ഡ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ആവശ്യപ്പെട്ടാല്‍ പരിശോധന ഫലം ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് നടക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായകമാകുമെന്ന് വിലയിരുത്തപ്പെട്ട പദ്ധതിയാണ് കൃത്യമായ നിര്‍ദ്ദേശങ്ങളുടെയും ഭരണതലത്തിലെ കാര്യക്ഷമമായ ഇടപെടലുകളുടെയും അലംഭാവം മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ടാസ്ക് ഫോഴ്സില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി ഉള്‍പ്പെട്ടിട്ടും പദ്ധതി സംബന്ധിച്ച് ഭിന്നാഭിപ്രായം ഉണ്ടായതെങ്ങനെയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.
>> കെ.സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: