തൃശൂര്‍ : കേരളം ഭരിക്കുന്നവര്‍ കൊള്ളക്കാരുടെ വിഹിതം പറ്റുന്നവരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് പറഞ്ഞു. പാലിയേക്കര ടോള്‍ പ്ലാസയില്‍ മൂന്ന് ദിവസമായി ബിജെപി നടത്തിയ ജനകീയ കണക്കെടുപ്പിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേക്കര ടോള്‍ പ്ലാസയില്‍ നടക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ തീവെട്ടിക്കൊള്ളയാണെന്ന് വെളിവായിരിക്കുന്നു. ഈ കൊള്ളക്ക് ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും കൈകോര്‍ത്തിരിക്കുകയാണ്. ടോള്‍ പ്ലാസ അധികൃതരുടെ കണക്ക് പ്രകാരം പത്ത് ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് പ്രതിദിന വരുമാനമെന്നാണ്. എന്നാല്‍ ബിജെപി നടത്തിയ ജനകീയ കണക്കെടുപ്പ് പ്രകാരം പ്രതിദിനം 60 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് പ്രകാരം മാസം ശരാശരി 18 കോടി രൂപയും വര്‍ഷത്തില്‍ 216 കോടി രൂപയും ലഭിക്കും. ഇരുപത് വര്‍ഷത്തേക്കുള്ള എഗ്രിമെന്റ് പ്രകാരം 40320 കോടി രൂപയാണ് ഇത് പ്രകാരം ലഭിക്കുക.
മണ്ണുത്തി മുതല്‍ അങ്കമാലി വരെ റോഡ് നിര്‍മാണത്തിന് കരാറുകാരനായ കെ.എം.സിയുടെ കണക്ക് പ്രകാരം 690 കോടി രൂപയാണ് ചിലവ് വന്നിരിക്കുന്നത്. കേരളത്തിലെ പിഡബ്ല്യുഡി കണക്കനുസരിച്ച് ഇത്രദൂരത്തെ നിര്‍മാണ പ്രവര്‍ത്തനത്തിന് 300 കോടി മതിയെന്നാണ്. കെഎംസിയുടെ കണക്കനുസരിച്ച് ചിലവായ തുക തിരിച്ചുകിട്ടാന്‍ മൂന്ന് വര്‍ഷം മതിയെന്നിരിക്കെ ഇരുപത് വര്‍ഷത്തേക്ക് ടോള്‍ പിരിക്കാനുള്ള നീക്കം ഭരണാധികാരികള്‍ക്ക് കൊള്ളമുതല്‍ വീതം വെക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാണ്. 266ദിവസമായി തുടര്‍ന്നുവരുന്ന ജനകീയ സമരത്തെ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നതും ഇതുകൊണ്ടുതന്നെയാണെന്ന് വി.മുരളീധരന് പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു.കര്‍ഷകമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ടി.ചന്ദ്രശേഖരന്, ബിജെപി സംസ്ഥാന സമിതി അംഗം പി.എസ്.ശ്രീരാമന്, എസ്എന്‍ഡിപി പുതുക്കാട് യൂണിയന് പ്രസിഡണ്ട് സി.ജെ.ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാജനറല്‍ സെക്രട്ടറി എ.ഉണ്ണികൃഷ്ണന് സ്വാഗതവും ട്രഷറര്‍ ഇ.വി.കൃഷ്ണന് നമ്പൂതിരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: