കൊച്ചി: ഉള്‍നാടന്‍ ജലഗതാഗത വ്യവസായരംഗത്ത് വന്‍സാധ്യതകള്‍ തുറന്ന് രാജ്യത്ത് ആദ്യമായി നിര്‍മ്മിച്ച ഐആര്‍എസ് ക്ലാസിലെ ആദ്യ ടൈപ്പ് ഫോര്‍ റിവര്‍ സീ വെസ്സല്‍ എം.വി. ബേപ്പൂര്‍ സുല്‍ത്താന്‍ ഇന്ന് വൈകീട്ട് 4:30ന് നീറ്റിലിറക്കും. ഇടക്കൊച്ചിയിലെ മാസ്റ്റര്‍ ഷിപ്പ്യാര്ഡ് ഡോക്കില്‍ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവാണ് വെസ്സല്‍ നീറ്റിലിറക്കുന്നത്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഉള്‍നാടന്‍ ജലഗതാഗത കമ്പനിയായ ലോട്ട്സ് ഷിപ്പിങ് ആണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 81 ടിഇയു ശേഷിയുള്ള 1600 എംടി ചരക്ക് കയറ്റാവുന്ന ഈ വെസ്സല്‍ ബേപ്പൂര്‍, അഴീക്കല്‍, തങ്കശ്ശേരി, വിഴിഞ്ഞം, മംഗലാപുരം, തൂത്തുക്കുടി തുടങ്ങിയ ചെറുകിട പോര്ട്ടുകളിലെ കയറ്റുമതി,ഇറക്കുമതിക്കാര്‍ക്ക് പ്രയോജനപ്പെടും. റോഡുകളിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് വല്ലാര്പ്പാടവുമായിട്ടുള്ള കണക്റ്റിവിറ്റിയും എളുപ്പമാക്കും.
ചരക്ക് നീക്കം എളുപ്പവും മലിനീകരണ മുക്തവുമാകുമെന്ന പ്രത്യേകത കൂടി ഇതിനുണ്ടാകും. എം.വി. ബേപ്പൂര്‍ സുല്‍ത്താനിലൂടെ വളരെ കുറഞ്ഞ ചെലവില്‍ മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് ചരക്കുകള്‍ എത്തിക്കാനാകും. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നും പശ്ചിമ തീരത്തെ മറ്റു പോര്‍ട്ടുകളില്‍ നിന്നും വിവിധ പോര്‍ട്ടുകളിലേക്കും തിരിച്ചും ഈ സേവനം പ്രയോജനപ്പെടുത്താം. എല്ലാത്തരം കണ്ടെയ്നര്‍ ചരക്ക് ഗതാഗതത്തിനും ഉതകുന്ന കോസ്റ്റല്‍ ഷിപ്പിങ് വികസനത്തിലായിരിക്കും ലോട്ട്സ് ഷിപ്പിങ് ഭാവിയില്‍ ശ്രദ്ധേകേന്ദ്രീകരിക്കുക. റെയില്‍,റോഡ് നെറ്റ്വര്ക്കുകളില് തിരക്കേറിയതോടെ ബദല്‍ സംവിധാനമായി ജലഗതാഗതം വളര്‍ന്നുവരുമെന്ന് കമ്പനി വിശ്വസിക്കുന്നു. ഡിപി വേള്‍ഡിന്റെ കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍ പൂര്‍ണതോതില്‍ വികസിക്കുമ്പോള്‍ കണ്ടെയ്നര്‍ വെസ്സലുകളുടെ പങ്കാളിത്തം വര്‍ധിക്കും. വല്ലാര്‍പ്പാടം ടെര്‍മിനലില്‍ ഫീഡറുടെ റോളായിരിക്കും ഈ വെസ്സലുകള്‍ക്ക് ലഭിക്കുക. സാധ്യതകള്‍ കണക്കിലെടുത്ത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് വെസ്സലുകള്‍ കൂടി നിര്‍മ്മിക്കാനാണ് ലോട്ട്സിന്റെ പദ്ധതി.
മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ മാത്യൂസ്, സിഇഒ രഞ്ജിത്ത് നെല്ലുവേലില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: