തിരുവനന്തപുരം: നിയമ നിര്‍മ്മാണസഭകള്‍ കൃത്യമായി കൂടുന്നതിനായി നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. ഒരു വര്‍ഷം കുറഞ്ഞത് നൂറു ദിവസമെങ്കിലും കൃത്യമായി നിയമസഭ സമ്മേളിക്കുമെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
ഒട്ടേറെ നിയമനിര്‍മാണങ്ങളില്‍ കേരളം രാജ്യത്തിനു മാതൃകയാണ്. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, അഴിമതിനിര്‍മാര്‍ജനം, നിയമങ്ങള്‍ ഉദാഹരണമാണ്. അധികാരവികേന്ദ്രീകരണത്തില്‍ കേരളം മാതൃകയാണ്. വികസനത്തിന്റെ കേരള മാതൃകയുടെ രണ്ടാം പതിപ്പിന് സമയമായി. സബ്ജക്ട്സ് കമ്മറ്റി കേരള നിയമസഭയുടെ സംഭാവനയാണ്. ഇതിനെ പിന്തുടര്ന്നാണ് പാര്‍ലമെന്റിലും പിന്നീട് കമ്മറ്റികള്‍ ഉണ്ടായിട്ടുള്ളത്. കൂടുതല്‍ ദിവസം കേരള നിയമസഭ സമ്മേളിച്ചു എന്നത് മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരള സംസ്ഥാനത്തെ മുന്നിലാക്കുന്നു. ബജറ്റിലൂടെ പൊതുപണം എങ്ങനെ ചെലവഴിക്കുന്നുവെന്നതിനെപ്പറ്റി കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 293 കോടി രൂപയുടേതായിരുന്നു ആദ്യ ബജറ്റ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 12ലക്ഷം കോടി രൂപയുടേതായി ഉയര്‍ന്നു. ഇത് എങ്ങനെ ചെലവഴിക്കുന്നുവെന്നതിനെക്കുറിച്ചും പ്രയോജനത്തെക്കുറിച്ചും കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് നിയമസഭയോടും ജനാധിപത്യ രീതികളോടുമുള്ള വിശ്വാസം വര്‍ധിക്കുകയാണ്. അവരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത്. സാക്ഷരത, ജനസംഖ്യാനിയന്ത്രണം, തൊഴിലാളി ക്ഷേമം, സാമൂഹ്യ സാമ്പത്തിക സമത്വം എന്നിവയ്ക്ക് കേരളം മുമ്പന്തിയിലാണ്. തൃത്താല പഞ്ചായത്തുകളില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം പ്രാതിനിധ്യം നല്കിയതും എടുത്തു പറയേണ്ടതാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയുടെ തോത് നോക്കുമ്പോള്‍ വളരെ മുന്നിലാണെന്നും രാഷ്ട്രപതി പറഞ്ഞു.
വൈകിട്ട് 4.10 ഓടെ ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജ്, സ്പീക്കര്‍ ജി. കാര്ത്തികേയന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എന്നിവരോടൊപ്പമാണ് രാഷ്ട്രപതി നിയമസഭയിലെത്തിയത്. സ്പീക്കര്‍ ജി.കാര്ത്തികേയന് സ്വാഗതം പറഞ്ഞു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും സഭയെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഗവര്‍ണര്‍ സംസാരിച്ചു. അതിനുശേഷമായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
നിയമസഭാ സമുച്ചയം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ പ്രഖ്യാപന ഫലകം രാഷ്ട്രപതി അനാഛാദനം ചെയ്തു. രാഷ്ട്രപതിക്ക് സ്പീക്കര്‍ ഉപഹാരം നല്കി. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് നന്ദി പറഞ്ഞു. തുടര്‍ന്ന് നിയമസഭാംഗങ്ങളോടൊത്തുള്ള ഫോട്ടോ സെഷനിലും രാഷ്ട്രപതി പങ്കെടുത്തു. നിയമസഭാ മന്ദിരത്തിനു മുന്നില്‍ വൃക്ഷ തൈ നടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: