തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ രണ്ടുമന്ത്രിമാരെക്കൂടി കിട്ടിയതില്‍ കോണ്‍ഗ്രസ്സിന് ആഹ്ലാദമുണ്ടാകേണ്ടതാണ്. പക്ഷേ ഇന്ദിരാഭവനിലടക്കം ശ്മശാനമൂകത. ആഹ്ലാദമില്ല. ആരവങ്ങള്‍ ഒരിടത്തുമില്ല. കോണ്‍ഗ്രസ്സ് ആസ്ഥാനമായ ഇന്ദിരാഭവനിലാകട്ടെ ദുരന്തം നേരിട്ട പ്രതീതി. ശശിതരൂരും കൊടിക്കുന്നില്‍ സുരേഷും മന്ത്രിസ്ഥാനത്തെത്തിയതില് പാര്‍ട്ടിക്കൊരു പങ്കുമില്ലാത്തതു തന്നെ കാരണം. കോണ്‍ഗ്രസ് നേതൃത്വം ശശിതരൂരിനെ താങ്ങാനും തണലാകാനും ഒരിക്കലും ഉണ്ടായിരുന്നില്ല. ലോകസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി തരൂര്‍ എത്തിയ വഴിപോലും കേരളത്തിലെ നേതാക്കള്‍ക്ക് നിശ്ചയമില്ല. കോണ്‍ഗ്രസ്സ് അധ്യക്ഷയെയും നെഹ്രു കുടുംബത്തെയും വിമര്‍ശിച്ച് പുസ്തകവും ലേഖനങ്ങളും എഴുതിയതുകൊണ്ടുമാത്രമല്ല, കോണ്‍ഗ്രസ്സിന്റെ നാലണ അംഗത്വം പോലുമില്ലാത്തയാള്‍ എങ്ങനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ്. ലോക്സഭാംഗമായ തരൂരാകട്ടെ മന്ത്രിയാകരുതെന്ന നിര്‍ബന്ധവും സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നു. അതിനുള്ള പരിശ്രമങ്ങളെല്ലാം പാഴ്വേലയായി. പാര്‍ട്ടി അറിയാതെ കാര്യങ്ങള്‍ നടക്കുന്നു എന്ന പരാതി മന്ത്രിക്കെതിരെ പരക്കെ ഉയര്‍ന്നു. പക്ഷേ അതൊന്നും ഹൈക്കമാന്റ് പരിഗണിച്ചതേയില്ല. കോണ്‍ഗ്രസ്സിന്റെ പരിഭവം ശക്തിപ്പെട്ടു നില്‍ക്കവെ വീണുകിട്ടുകയായിരുന്നു ഐപിഎല്‍ വിവാദം. കൊടിക്കുന്നില്‍ സുരേഷിന്റെ കാര്യത്തിലും കെപിസിസിയുടെ നിലപാട് മറിച്ചല്ല. കോണ്‍ഗ്രസ്സുകാരെക്കാള്‍ സമുദായസംഘടനകളാണ് സുരേഷിനുവേണ്ടി ശബ്ദമുയര്‍ത്തിയത്. പാര്‍ട്ടി ആഗ്രഹിക്കാതെ മന്ത്രിപദവിയിലെത്തിയതു തന്നെയാണ് പാര്‍ട്ടിക്ക് ആവേശമോ ആഹ്ലാദമോ ഇല്ലാതാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: