ഗുരുവായൂര്‍ : ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് വിശ്വാസികളാണെന്നും ദേവസ്വം ബോര്‍ഡ് ഭരണങ്ങള്‍ ക്ഷേത്രങ്ങളെ ജീര്‍ണ്ണതയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇനിയുണ്ടാവേണ്ടത് ക്ഷേത്ര ഭരണ പ്രവേശന വിളംബരമാണെന്നും അതിനു തയ്യാറാകുവാന്‍ എല്ലാ ക്ഷേത്രവിശ്വാസികളും ഹിന്ദു സാമുദായിക സംഘടനകളും മുന്നോട്ടു വരണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആഹ്വാനം ചെയ്തു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്ര പ്രവേശനത്തില്‍ നിന്ന് സാമൂഹ്യ സമരസതയിലേക്ക് എന്ന വാക്യമുയര്‍ത്തി ഗുരുവായൂര്‍ കേളപ്പജി നഗറില്‍ നടത്തിയ ജില്ലാ മഹാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പഴയകാല സാമുദായിക നേതാക്കള്‍ സംഘടനകള്‍ക്ക് വേണ്ടി പ്രയത്നിച്ചപ്പോഴൊക്കെ ഹിന്ദുവിന് ഒരാവശ്യം വന്നാല്‍ സംഘടനാഭേദമില്ലാതെ ഒറ്റക്കെട്ടായി നിന്നിരുന്നവരായിരുന്നുവെന്ന് അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, കേളപ്പജി, മന്നത്തുപത്മനാഭന് എന്നിവര്‍ നയിച്ച സമരങ്ങളെ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച 5മണിയോടെ ഗണപതിഹോമത്തോടെയാണ് മഹാസംഗമത്തിന് തുടക്കമായത്. വിഷ്ണു സഹസ്രനാമസ്തോത്രജപം ഉണ്ടായി. ക്ഷേത്രസംരക്ഷണസമിതി ജില്ലാ അധ്യക്ഷന്‍ പി.ആര്.ഉണ്ണി സ്വാഗതം പറഞ്ഞു. ഡോ.ടി.കെ.വിജയരാഘവന് അധ്യക്ഷനായിരുന്നു. ബ്രഹ്മശ്രീ ചേന്നാസ് സതീശന് നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. വിവിധ ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കള്‍ ചേര്‍ന്ന് ഹിന്ദു സമന്വയജ്യോതി തെളിയിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന് നിര്‍വ്വഹിച്ചു.
വിവിധ ഹിന്ദു സംഘടനകളെ പ്രതിനിധീകരിച്ച് കെ.ജി.അരവിന്ദാക്ഷന് (അഖിലകേരള എഴുത്തച്ഛന് സമാജം സംസ്ഥാന പ്രസിഡണ്ട്), കെ.പി.ബാലകൃഷ്ണ പിഷാരടി (പിഷാരടി സമാജം ചെയര്മാന്), പി.കെ.കൃഷ്ണന്‍കുട്ടി (എസ്.സി & എസ്.ടി. സംയുക്തസമിതി), കെ.ജി.ലക്ഷ്മണന് മാസ്റ്റര്‍ (കുടുംബി സേവാസംഘം സംസ്ഥാന സെക്രട്ടറി), സി.സി.ബാഹുലേയന് (ജില്ലാസെക്രട്ടറി വേട്ടുവമഹാസഭ), മൂര്‍ത്തി (സെക്രട്ടറി, കേരള ബ്രാഹ്മണസഭ), കെ.ആര്.ഹരിനാരായണന് (ജില്ലാ സെക്രട്ടറി പുഷ്പക സേവാസംഘം), ടി.വി.ശിവരാമന് (സംസ്ഥാന പ്രസിഡണ്ട് പടന്ന മഹാസഭ), കെ.രവീന്ദ്രന് (ജില്ലാ സെക്രട്ടറി വാരിയര്‍ സമാജം), കെ.വി.സദാനന്ദന് (എസ്.എന്‍.ഡി.പി. തൃശൂര്‍ താലൂക്ക് യൂണിയന്), വി.കെ.വിക്രമന് (ജില്ലാ പ്രസിഡണ്ട് വിശ്വകര്‍മ്മസഭ), പി.ഗോപാലകൃഷ്ണന്‍നായര്‍ (സമസ്ത നായര്‍ സമാജം), സി.എ.ശിവന് (ജില്ലാ പ്രസിഡണ്ട് കേരള പുലയര്‍ മഹാസഭ), കെ.ജി.മുരളീധരന് (എന്‍എസ്എസ് ചാവക്കാട് താലൂക്ക് സെക്രട്ടറി), മേലേടം പരമേശ്വരന് (ജില്ലാ സെക്രട്ടറി യേഗക്ഷേമസഭ), വടക്കുമ്പാട്ട് നാരായണന് (പ്രസിഡണ്ട് വടക്കെ മഠം ബ്രഹ്മസ്വം), ജോഷി പ്ലാങ്ങാട്ട് (കേരള ധീവരസഭ) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
മാതൃസമിതി ജില്ലാ അദ്ധ്യക്ഷ ടി.കെ.ജാനകി നന്ദി പറഞ്ഞു. 2 മണിക്ക് നടന്ന സമാപനസമ്മേളനത്തില്‍ ഡോ.കെ.അരവിന്ദാക്ഷന് മുഖ്യപ്രഭാഷണം നടത്തി. ജില്ല സഹകാര്യദര്‍ശി കെ.വേലായുധന് സ്വാഗതം പറഞ്ഞു. പ്രൊഫ. എസ്.ഭാര്‍ഗ്ഗവന്‍പിള്ള അധ്യക്ഷനായി. പഴയ കൊച്ചി രാജ്യത്ത് ആദ്യമായി ക്ഷേത്രപ്രവേശനം അനുവദിച്ച ക്ഷേത്രഊരാളന്മാരായ കിഴക്കേടത്തു മന ചെറുവത്തേരി, അകഴിമന വെള്ളിത്തിരുത്തി എന്നീ മനയിലെ അംഗങ്ങളെ ആദരിച്ചു. മാതൃസമിതി ജില്ലാ കാര്യദര്‍ശി പുഷ്പ പ്രസാദ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: