ഇരിങ്ങാലക്കുട: ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടിയായി സര്‍ക്കാര്‍ ഉത്തരവ്. കാലിതീറ്റയുടെ വില വര്‍ദ്ധനവും പരിപാലനത്തിലെമറ്റു ചിലവുകളും മൂലം നട്ടം തിരിയുന്ന ക്ഷീര കര്‍ഷകര്‍ക്ക് വിവിധ വകുപ്പുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഈ മാസമാദ്യം ഇറക്കിയ ഉത്തരവുമൂലം കര്‍ഷകര്‍ക്ക് നല്കാനാവാത്ത അവസ്ഥയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017) സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗ രേഖയില്‍ പൊതു നിബന്ധനകളില്‍ 2.4 ഉത്തരവുപ്രകാരം ഒരിനത്തിന് മറ്റേതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ ഏജന്‍സിയില്‍ നിന്നോ ധനസഹായം ലഭിക്കുന്നവര്‍ക്ക് അതേ ഇനത്തിന് ഈ മാര്‍ഗ്ഗരേഖ പ്രകാരം സബ്സിഡിക്ക് അര്‍ഹതയുണ്ടാകില്ല. 2.2 പ്രകാരം ഓരോ ഇനത്തിലും പറഞ്ഞിട്ടുള്ളതില്‍ അധികരിച്ച നിരക്കിലോ തുകയിലോ സബ്സിഡി അനുവദിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും അനുശാസിക്കുന്നു.
തീറ്റച്ചെലവും മറ്റു ചിലവുകളും വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതിനായി ക്ഷീരവികസന വകുപ്പ് പാലളക്കുന്ന കര്‍ഷകര്‍ക്ക് ലിറ്ററൊന്നിന് 80പൈസ സബ്സിഡി അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് 2012 ജൂണ്‍മുതല്‍ സെപ്തംബര്‍ വരെ നാലുമാസം കാലിതീറ്റ ഒരുകിലോഗ്രാമിന് 2രൂപ വീതം 800രൂപ സബ്സിഡിയായി നല്കുന്ന പദ്ധതിയും ആവിഷ്ക്കരിച്ചിരുന്നു.
ഇതോടൊപ്പം ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചുവരികയായിരുന്നു. ഇതു പ്രകാരം 1.20രൂപ കാലിതീറ്റക്ക് സബ്സിഡി അനുവദിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് കര്ഷകന് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളൊന്നും ലഭ്യമാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സര്ക്കുലറിറങ്ങിയതോടെ ഉദ്യോഗസ്ഥരും ആശയകുഴപ്പത്തിലായതിനാല് ഒരു സബ്സിഡിയും അനുവദിക്കാനാകുന്നില്ല.
മാര്‍ഗ്ഗരേഖയിലെ ഉത്തരവു പിന്‍വലിക്കാതെ വിവിധ വകുപ്പുകള്‍ പ്രഖ്യാപിച്ച ഇളവുകളില്‍ ഒന്നുപോലും കര്‍ഷകര്‍ക്ക് ലഭ്യമാകുകയില്ല. ഇതോടെ ക്ഷീര മേഖല വന്‍തകര്‍ച്ചയെ നേരിടുകയാണ്. പാലുല്‍പ്പാദനം വര്‍ദ്ധിക്കാനായി പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ വെറും പ്രഖ്യാപനത്തിലൊതുക്കി അത് നല്കാതിരിക്കാന് വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവു നല്കുന്ന സര്‍ക്കാര്‍ വഞ്ചനയുമാണ് ഇതോടെ പുറത്തുവരുന്നത്. പാല് വില വര്‍ദ്ധനവ് മൂലം ഉണ്ടാകേണ്ടിയിരുന്ന യാതൊരു നേട്ടവും ഈ ഉത്തരവമൂലം കര്‍ഷകര്‍ക്ക് ലഭ്യമാകുകയുമില്ല.
>> കെ. മനോജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: