കണ്ണൂര്‍: കേരളത്തിന്റെ അനുഷ്ഠാന കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മലബാറിലെ കളിയാട്ട, തിറയാട്ട, പെരുങ്കളിയാട്ടങ്ങള്‍ തുലാം പത്തോടെ ഭക്തമുഖരിതമാകും. തുലാം പത്തിന് കൊളച്ചേരി വിഷകണ്ഠന്‍ ക്ഷേത്രത്തിലും തുടര്‍ന്ന് നമ്പ്രം മുച്ചിലോട്ടുമാണ് കളിയാട്ടത്തിന് തുടക്കമാകുക. നവീകരണം നടക്കുന്നതിനില്‍ നമ്പ്രത്ത് കുറച്ചുമാസങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരിക്കും കളിയാട്ടം നടക്കുക. ഡിസംബര്‍ ആദ്യവാരം കവിണിശ്ശേരി മുച്ചിലോട്ട് കളിയാട്ടം നടക്കും.
പ്രകൃതിയുടെ ചായച്ചമയങ്ങള് നിറഞ്ഞുനില്ക്കുന്ന തെയ്യക്കോലങ്ങള്‍ പ്രപഞ്ചസംരക്ഷകര് കൂടിയാണ്. പ്രകൃതിക്കും മനുഷ്യനും തുണയായി എക്കാലവും ഭക്തരക്ഷ ചെയ്ത് നാടിന്റെ നന്മയെ സ്വാംശീകരിച്ച തെയ്യങ്ങള്‍ നാട്ടുകൂട്ടായ്മയുടെ സ്നേഹസൗഹാര്ദ്ദങ്ങളില് ജ്വലിച്ചു നില്ക്കുന്നു. തെറ്റിന് മാപ്പില്ലാതെ സത്യനീതി ധര്‍മ്മങ്ങളെക്കുറിച്ച് വാചാലരാകാറുള്ള തെയ്യങ്ങളെ കേരളം നെഞ്ചേറ്റുന്നു.
പണ്ടൊക്കെ കളിയാട്ടങ്ങളിലും പെരുങ്കളിയാട്ടങ്ങളിലും ഇന്നത്തേതിലും കേമമായി മുച്ചിലോട്ട് മഹോത്സവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുച്ചിലോട്ട് ഭഗവതിയുടെ പട്ടോലയില്‍ ഇതിന് തെളിവായി വരികളുണ്ട്. ഇങ്ങനെ എത്രയോ പട്ടോലകളും തിരുമൊഴികളും കൊണ്ട്, കാവുകളും ക്ഷേത്രങ്ങളും മുണ്ട്യകളും മടപ്പുരകളും കൊണ്ട് കേരളത്തിന്റെ സംസ്കാരത്തില്‍ മലബാറിന് അത്യുന്നത സ്ഥാനം കല്‍പ്പിച്ചുപോരുന്നു.
ഓരോ തെയ്യക്കാവുകളിലും പ്രധാനദേവീദേവന്മാരുടെ മുടിയഴിക്കുമ്പോള്‍ സന്താപത്തോടെ നാട്ടുകൂട്ടായ്മ വീണ്ടും വരും കൊല്ലത്തെ കളിയാട്ടത്തിനായി കാത്തിരിക്കും. പരകായപ്രവേശം ചെയ്യുന്ന ദേവീദേവചൈതന്യം തെയ്യമായി വാദ്യമേള താളലയത്തില് ഉറഞ്ഞാടി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. അനുഷ്ഠാന കര്‍മ്മങ്ങള്‍ പിഴച്ചാല്‍ തെയ്യത്തിന് പല ദുര്നിമിത്തങ്ങള് അനുഭവപ്പെടും. തെയ്യത്തിനെപ്പോഴും കൂടെ ഒരു മുന്‍കരുതലായി സഹായിയുമുണ്ടാകും. അതിടയം മുച്ചിലോട്ട് കാവില്‍ എല്ലാ വര്‍ഷവും ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായി പെരുങ്കളിയാട്ടം നടക്കും.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന തെയ്യങ്ങള്‍ നിരവധിയത്രെ. നാഗേശ്വരിയമ്മ, പുലിയൂര് കാളി, പുലിയൂര് കണ്ണന്, നാഗരാജാവ്, രക്തചാമുണ്ഡി, തീച്ചാമുണ്ഡി, കതിവന്നൂര്‍ വീരന്, വേട്ടക്കൊരുമകന്‍, മാക്കവും മക്കളും, മുച്ചിലോട്ടമ്മ, പനച്ചിയില്‍ ഭഗവതി, ചുഴലി ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, നരമ്പില്‍ ഭഗവതി, ഗുളികന്, പുതിയഭഗവതി, പൂമാല ഭഗവതി, കുറുംബ ഭഗവതി, ശ്രീ മുത്തപ്പന്, തിരുവപ്പന്, ദൈവത്താര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര തെയ്യങ്ങള്‍ വരവിളികളുമായി കാവുകളിലും തറവാടുകളിലുമായി സര്വ്വൈശ്വര്യദായകരായി കുടികൊള്ളുന്നു.
നമ്മുടെ സംസ്കാരത്തിന്റെ മുഖമുദ്രകളായ തറവാടുകളിലെയും കാവുകളിലെയും തെയ്യങ്ങളുടെ ചൈതന്യത്തിന് ദിവസവും വ്രതശുദ്ധിയോടെ ദീപാരാധനകള്‍ നടത്തേണ്ടതുണ്ട്. ഒരു കാലത്ത് സമൂഹത്തിന്റെ നീതിന്യായകോടതികളായിരുന്നു ഇവിടത്തെ കാവുകള്‍. ശാസ്ത്രീയ കോടതികളില്‍ സത്യത്തിന് അപചയം സംഭവിക്കുമ്പോള്‍ ഇന്നും ഭക്തര്‍ക്ക് ഏക ആശ്രയം ഗ്രാമക്ഷേത്രങ്ങളും അവിടത്തെ ഉപാസനാ മൂര്ത്തികളുമാണ്. ദേവീ ഉപാസകരായി സമാധിഷ്ടരായ ഗുരുഭൂതന്മാരെയൊക്കെ അനുസ്മരിക്കുന്ന വേള കൂടിയാണ് കളിയാട്ടക്കാലം.
മണക്കാടന് ഗുരുക്കളും നമ്പ്രത്തച്ഛനും തുടങ്ങി നിരവധി പേര് ഈ പരമ്പരയിലുണ്ട്. കൂടാതെ മരിച്ചുപോയവര്‍ക്ക് മറയൂട്ടും കളിയാട്ട വേളകളില്‍ നടന്നുവരാറുണ്ട്. അഷ്ടമംഗല്യ പൂജയും ഗണപതിപൂജയും ശക്തിപൂജയും കളിയാട്ടങ്ങളിലെ സുപ്രധാന ചടങ്ങുകളാണ്. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന തെയ്യങ്ങളുടെ വിളയാട്ടനാളുകള് മലബാറില്‍ പത്താമുദയത്തോടെ വീണ്ടും സമാഗതമാവുകയാണ്.
കെ.സി.സുജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: