തൃശൂര്‍ : ഭൂനിയമം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് പറഞ്ഞു. പലകാര്യങ്ങളും സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണ്. എന്നാല്‍ ഇവ മാധ്യമങ്ങള്‍ വഴി പുറത്തുവരുമ്പോള്‍ നിഷേധിക്കുന്ന നിലപാടുമായാണ് മുഖ്യമന്ത്രി രംഗത്ത് വരുന്നത്. എമെര്‍ജിങ്ങ് കേരളക്ക് മുന്‍പും പിന്‍പും നെല്‍പ്പാടങ്ങള്‍ നശിപ്പിക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടന്നിട്ടുള്ളത്. ഭൂമാഫിയയുടെ സംരക്ഷകരായി സര്‍ക്കാര്‍ മാറി. ആറന്മുളയിലും ആലപ്പുഴയിലുമെല്ലാം ഇത് കണ്ടിട്ടുള്ളതാണ്.
നെല്ലിയാമ്പതിയിലെ വിഷയത്തില്‍ സര്‍ക്കാര്‍ നയം ഇപ്പോഴും അവ്യക്തമാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കുടുംബശ്രീയെ തകര്‍ത്ത് ന്യൂനപക്ഷശ്രീ കൊണ്ടുവരാനുള്ള തീരുമാനത്തിലൂടെ ജനങ്ങളില്‍ മതപരമായ ചേരിതിരിവ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ലീഗിന്റെ സ്വാധീനമാണ് എല്ലായിടത്തും നടക്കുന്നതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. കൊടുങ്ങല്ലൂരില്‍ ജിത്ത് മോഹനനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ 27 ദിവസമായിട്ടും വ്യക്തമായ നടപടി സ്വീകരിക്കുവാനും ദുരൂഹത നീക്കുവാനും സര്‍ക്കാരിന് സാധിച്ചിട്ടില്ല.
കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞെങ്കിലും കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ഇതുവരെയും ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നും മുരളീധരന് പറഞ്ഞു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറിമാരായ എ.നാഗേഷും എ.ഉണ്ണികൃഷ്ണനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: