കൊച്ചി: കുടുംബശ്രീകളെ മതാടിസ്ഥാനത്തില്‍ തരംതിരിച്ച് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള യൂണിറ്റുകള്‍ക്ക് മാത്രം പ്രത്യേകം സാമ്പത്തികസഹായം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
എഴുപത് ശതമാനത്തിലേറെ ന്യൂനപക്ഷ സമുദായാംഗങ്ങളുള്ള കുടുംബശ്രീ, അയല്‍ക്കൂട്ടം എന്നിവക്കാണ് രണ്ടര ലക്ഷം രൂപ സൗജന്യമായി നല്കാന് ന്യൂനപക്ഷക്ഷേമവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഇത് മതവിദ്വേഷത്തിനും പ്രാദേശികമായ മതകലഹങ്ങള്‍ക്കും ഇടയാക്കുന്ന അപകടകരമായ തീരുമാനമാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ആരോപിച്ചു. തികച്ചും മതേതരമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകളെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും എതിര്‍ക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വിഭജനം സൃഷ്ടിച്ച് അതില്‍ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് മാത്രം പ്രത്യേകം ആനുകൂല്യങ്ങള്‍ ദിനംപ്രതി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ കേരളത്തില്‍ വര്‍ഗ്ഗീയ ചേരിതിവിവ് ശക്തമാക്കുകയാണ്. ഭൂരിപക്ഷ ജനതക്ക് തുടര്‍ച്ചയായി സാമൂഹ്യനീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനവകുപ്പുകളും പിന്നോക്ക മുന്നോക്ക വികസന കോര്‍പ്പറേഷനുകളും ഈ സര്‍ക്കാരിന്റെ കീഴില്‍ വെറും നോക്കുകുത്തികള്‍ മാത്രമാണ്. പാവപ്പെട്ട ഹിന്ദുസ്ത്രീകള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: