കൊച്ചി: ഹ്രസ്വചിത്രവും ഫീച്ചര്‍ സിനിമയും താരതമ്യം ചെയ്യുന്നത് ഗുണകരമല്ലെന്ന് പ്രമുഖ മറാഠി ഹ്രസ്വചിത്ര സംവിധായകന് ഉമേഷ് വിനായക് കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു. എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ലോഹിതദാസ് സ്മാരക ദേശീയ ഹ്രസ്വചിത്ര ഉല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോവലും ചെറുകഥയും തമ്മിലുള്ള അന്തരം പോലെയാണ് ഹ്രസ്വചിത്രവും ഫീച്ചര്‍ സിനിമയും. രാജ്യത്തിന്റെ മറ്റു മേഖലകളില്‍ സിനിമയെ വിനോദമായി കാണുമ്പോള്‍ കേരളീയര്‍ ഗൗരവത്തോടെയാണ് സിനിമയെ സമീപിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഹ്രസ്വചിത്രങ്ങള്‍ക്കു ദൈര്‍ഘ്യം കൂടുന്നതായും ഇതു ശരിയല്ലെന്നും ദേശീയ അവാര്‍ഡ് ജേതാവായ കുല്‍കര്‍ണി പറഞ്ഞു. ഫീച്ചര്‍ ഫിലിമിന് ലഭിക്കുന്നതു പോലെ പ്രേക്ഷകശ്രദ്ധ ഹ്രസ്വചിത്രങ്ങള്‍ക്ക് ലഭിക്കുന്നില്ല.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹൈബി ഈഡന് എംഎല്‍എ, മുന്‍ എംഎല്‍എ. സി.എം. ദിനേശ്മണി, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.മേരി മെറ്റില്‍ഡ, ഇസ്ലാമിക് ഹിസ്റ്ററി വകുപ്പ് മേധാവി ഡോ.ജയദേവന് എന്നിവര്‍ പ്രസംഗിച്ചു. കവി എസ്. രമേശന് നായര്‍ അനുഗ്രഹപ്രഭാഷണം നടത്തി. കാന്‍ ഫിലിം ഫെസ്റ്റിവല്‍ നോമിനിയായ സംവിധായകന് വി.കെ. സുഭാഷ് ഫെസ്റ്റിവല്‍ പുസ്തകം ദിനേശ്മണിക്ക് നല്കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സി.ആര്.ഓമനക്കുട്ടന് സ്വാഗതവും ടി.ടി. ശിവരാജ് നന്ദിയും പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് മഹാരാജാസ് കോളേജ് യൂത്ത് തീയേറ്റര്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി വിവിധ ഭാഷകളിലെ നൂറ്റമ്പതോളം ഹ്രസ്വചിത്രങ്ങളാണ് ആസ്വാദകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക. മഹാരാജാസ് കോളേജ് ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, എറണാകുളം പബ്ലിക്ക് ലൈബ്രറി, ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്റര്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: