കോട്ടയം: സാമൂഹ്യതലം വിട്ട് മുസ്ലീംലീഗ് തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സംസ്ഥാനത്ത് ന്യൂനപക്ഷ തീവ്രവാദം ശക്തിപ്പെട്ടിരിക്കുകയാണെന്നും തിരുനക്കര മൈതാനത്ത് ‘മതനിരപേക്ഷതയും കേരള സമൂഹവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.
സാമുദായിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ തീവ്രവാദത്തിലേക്ക് വഴിമാറുന്നത് രാജ്യത്തെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യും. യുഡിഎഫ് സര്‍ക്കാരിലെ ഭരണപങ്കാളിത്തത്തിലൂടെ മുസ്ലീംലീഗ് നടത്തിവരുന്ന നീക്കങ്ങള്‍ ഇവരുടെ തീവ്രസ്വഭാവങ്ങള്‍ വ്യക്തമാക്കുന്നതാണ്. തീവ്രവാദങ്ങളെ തുറന്നു കാണിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മടികാണിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
കാസര്‍കോഡ് കലാപം അന്വേഷിച്ച കമ്മീഷന്റെ പ്രവര്‍ത്തനം മരവിപ്പിച്ചതും, മാറാട് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷന് നിര്‍ദ്ദേശിച്ച വിദേശബന്ധവും, സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്നതും കോണ്‍ഗ്രസ് നിരാകരിച്ചത് ലീഗിന്റെ ആവശ്യത്തിലാണ്. മുസ്ലീംലീഗ് ആഗ്രഹിക്കുന്നതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയെന്ന നിലയിലാണ് സംസ്ഥാന ഭരണം നടക്കുന്നതെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: