കണ്ണൂര്‍: മലബാറിലെ ആദ്യത്തെ അതിരുദ്രമഹായജ്ഞത്തിന് വേദിയാകാന്‍ കണ്ണൂരിലെ കണ്ണാടിപ്പറമ്പ് ഗ്രാമം ഒരുങ്ങി. 31ന് വൈകിട്ട് 5മണിക്ക് ഭാരതത്തിന്റെ സംഗീതവിസ്മയം എം.എസ്.വിശ്വനാഥന് യജ്ഞവേദിയില്‍ കൊടി ഉയര്‍ത്തുന്നതോടെ യജ്ഞത്തിന് തുടക്കമാകും. ഉഡുപ്പി പേജാവര്‍ മഠാധിപതി ശ്രീ വിശ്വേശ തീര്‍ത്ഥ സ്വാമികള്‍ ഉദ്ഘാടനസഭയില്‍ വിളക്ക് തെളിയിക്കും. യജ്ഞത്തിന്റെ മുഖ്യഉപദേഷ്ടാവ് ആചാര്യ എല്‍.ഗിരീഷ് കുമാര്‍ ആമുഖഭാഷണം നടത്തും. ശ്രീ ശ്രീ രവിശങ്കറിന്റെ പ്രഥമശിഷ്യന്‍ സദഭ്യോജാത സ്വാമികള്‍ വിശിഷ്ടാഥിതിയായിരിക്കും.
കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ യജ്ഞവേദി ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനസമ്മേളനത്തില്‍ യജ്ഞത്തോടനുബന്ധിച്ച് തയ്യാറാക്കിയ രുദ്രാമൃതം ഓഡിയോ സി.ഡിയുടെയും അതിരുദ്രം എന്ന പുസ്തകത്തിന്റെയും പ്രകാശനവും ചടങ്ങില്‍ നടക്കും.
യജ്ഞം നടക്കുന്ന നവംബര്‍ 1 മുതല്‍ 11 വരെയുള്ള എല്ലാദിവസവും വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും സമ്മേളനങ്ങളും കലാപരിപാടികളും നടക്കും. സാംസ്കാരികസമ്മേളനം, വേദസമ്മേളനം, സ്ത്രീസമ്മേളനം, സാഹിത്യസമ്മേളനം, ഹരിതോത്സവം, ഗോസംരക്ഷണോത്സവം, സംസ്കൃതസമ്മേളനം, വൈജ്ഞാനികസമ്മേളനം, ജ്യോതിഷസമ്മേളനം തുടങ്ങിയവയാണ് യജ്ഞദിവസങ്ങളില്‍ നടക്കുക. വിവിധ പരിപാടികളിലായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ്.ശിവകുമാര്‍, കെ.പി.മോഹനന്, ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ആചാര്യന്മാരായ സ്വാമി ചിദാനന്ദപുരി, സ്വാമി കേശവാനന്ദഭാരതി, ശ്രീകണ്ടമംഗലം പരമേശ്വരന് നമ്പൂതിരി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും. നവംബര്‍ 11ന് നടക്കുന്ന സമാപനസമ്മേളനം സ്പീക്കര്‍ ജി.കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള വിശ്വശാന്തി പ്രാര്‍ത്ഥനായജ്ഞത്തിന് സ്വാമി തഥാതന് കാര്‍മ്മികത്വം വഹിക്കും.
ചാക്യാര്‍കൂത്ത്, ദശാവതാരനൃത്തശില്പം, തൃത്തായമ്പക, പൂരക്കളി, മറത്തുകളി, അയ്യപ്പന് തീയാട്ട്, കോല്‍ക്കളി, സോപാനസംഗീതം തുടങ്ങിയ കലാവതരണങ്ങളും ഓരോദിവസവും ഉണ്ടാകും. കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ശിവക്ഷേത്ര സന്നിധിയില്‍ വിശേഷവിധിപ്രകാരം തയ്യാറാക്കിയ രണ്ട് യജ്ഞശാലകള്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രഥമയജ്ഞശാലയില് വൈദികപ്രധാനമായ അതിരുദ്രവും രണ്ടാമത്തെ യജ്ഞശാലയില്‍ താന്ത്രികപ്രധാനമായ അഭീഷ്ടകാര്യസിദ്ധിഫലയജ്ഞങ്ങളുമായിരിക്കും നടക്കുക.
നവംബര്‍ 1 മുതല്‍ 11 വരെയായി യജ്ഞശാലയില്‍ പതിനൊന്ന് ഖണ്ഡങ്ങളിലായി 121 വെള്ളികലശങ്ങളില് പാല്, തൈര്, നെയ്യ്, തേന്‍, പഞ്ചഗവ്യം, ചെറുനാരങ്ങാനീര്, ഇളനീര്, നല്ലെണ്ണ, പഞ്ചാമൃതം, അഷ്ടഗന്ധജലം എന്നീ ശ്രേഷ്ഠദ്രവ്യങ്ങള് നിറച്ച് ഓരോ ഖണ്ഡത്തിലെയും പതിനൊന്ന് കലശങ്ങള്‍ക്ക് ചുറ്റിലും പതിനൊന്ന് വേദജ്ഞര്‍ ഇരുന്ന് ശ്രീരുദ്രമന്ത്രം ചൊല്ലി അര്ച്ചനനടത്തുകയും 121 ജീവകലശങ്ങളും വാദ്യഘോഷങ്ങളോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് മഹാദേവന് അഭിഷേകം ചെയ്യുന്നതുമാണ് അതിരുദ്രമഹായജ്ഞത്തിന്റെ പ്രധാനചടങ്ങ്.
ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിപ്പാട്, യജ്ഞാചാര്യന്‍ കീഴിയെടം രാമന് നമ്പൂതിരി, ഗുരുവായൂര്‍ ഓതിക്കന് മുന്നൂലം നിലകണ്ഠന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലായിരിക്കും യജ്ഞം. ഇരിങ്ങാലക്കുടയിലെ ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രത്തിലെ പ്രധാന ആചാര്യന്മാരും പങ്കാളികളാകും. യജ്ഞം ഹവനപ്രധാനമാണെങ്കിലും അതിരുദ്രത്തില് ഹവനവും അഭിഷേകവും ഒരേസമയത്ത് നടക്കുന്നു എന്നത് ഒരു സവിശേഷതയാണ്. യജ്ഞത്തിന് മുന്നോടിയായി ഒക്ടോബര്‍ 30ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രകളും യജ്ഞശാലകളുടെയും സഭാഗൃഹത്തിന്റെയും ഏറ്റുവാങ്ങലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: