ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഭീകരരെ പാക്കിസ്ഥാന് സഹായിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. നുഴഞ്ഞു കയറുന്നതിനെതിരെ സൈന്യം ജാഗ്രതയിലാണ്. സമാധാനപരമായ അന്തരീക്ഷം സംജാതമായാല്‍ മാത്രമേ ജമ്മുകാശ്മീരില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നുഴഞ്ഞു കയറുന്ന ഭീകരര്‍ക്ക് പാക്കിസ്ഥാന് സഹായം നല്‍കുന്നുണ്ട് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ഏജന്‍സി ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. എങ്കിലും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ ഷിന്‍ഡെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കരുതിയിരിക്കണമെന്നും ഷിന്‍ഡെ മുന്നറിയിപ്പ് നല്കി. കാശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ സൈന്യത്തെ പിന്‍വലിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. താഴ്വരയില് നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ജമ്മുകാശ്മീരിലെ ജനങ്ങള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സാധിക്കില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.
വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാളും സംഘവും രാജ്യത്തെ ക്രമസമാധാനനില തകര്‍ക്കുകയാണ്. ഇത് ജനങ്ങള്‍ സഹിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇപ്പോള്‍ കേജ്രിവാള് ചെയ്യുന്ന പ്രവര്‍ത്തികള്‍ നിയമവിരുദ്ധമാണെന്നും ഷിന്‍ഡെ പറഞ്ഞു.
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലും ഷിന്‍ഡെ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
ഇതിനിടെ മുംബൈ ഭീകരാക്രണവുമായി ബന്ധപ്പെട്ട് പാക് അന്വേഷണ കമ്മീഷന് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഇന്ത്യ വ്യവസ്ഥകള്‍ മുന്നോട്ട് വച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് പാക് സര്‍ക്കാരിന് ഇന്ത്യ കത്തയയ്ക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്ത ലഷ്കര്‍ ഭീകരന് സക്കീര്‍ റഹ്മാന് ലക്വി ഉള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെയുള്ള തെളിവുകള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാണ് ഇന്ത്യന്‍ അധികൃതര്‍ ആലോചിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഇന്ത്യ കത്തയച്ചിരിക്കുന്നത്. എന്‍ഐഎയെ പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യം അനുവദിക്കുകയാണെങ്കില്‍ പാക് അന്വേഷണ കമ്മീഷന് ഇന്ത്യ സന്ദര്‍ശിക്കാന്‍ വീണ്ടുമൊരവസരം നല്‍കാമെന്നാണ് ഇന്ത്യയുടെ വ്യവസ്ഥ.
വിചാരണയില്‍ കഴിയുന്ന ഭീകരര്‍ക്ക് ശിക്ഷ വിധിക്കാന്‍ എന്തുകൊണ്ടാണ് പാക് കോടതി തയ്യാറാകാത്തതെന്നും ഇന്ത്യ കത്തില്‍ ചോദിച്ചിട്ടുണ്ട്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ എട്ടംഗ കമ്മീഷന് നേരത്തെ തെളിവുകള്‍ ശേഖരിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഇന്ത്യയില്‍ കഴിയുന്ന അജ്മല്‍ കസബിന്റെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിരുന്നില്ല. മാര്‍ച്ചില്‍ സംഘം ശേഖരിച്ചിരുന്ന തെളിവുകള്‍ പാക് കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും നിയമസാധുതയില്ലെന്ന് കാട്ടി തെളിവുകള്‍ കോടതി തള്ളിയിരുന്നു. ഈ തെളിവുകള്‍ വെച്ചുകൊണ്ട് പ്രതികള്‍ക്ക് ശിക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും തെളിവുകള്‍ ശേഖരിക്കാന്‍ ഒരവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ആവശ്യം ഉടന്‍ പരിഗണിക്കുമെന്നു പറഞ്ഞ ഇന്ത്യ, പാക്കിസ്ഥാനിലെ പ്രതികളുടെ വിചാരണ എളുപ്പത്തിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാനില്‍ പിടിയിലായ പ്രതികളുടെ വിചാരണ പല തവണയായി നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാടറിയിച്ചിരിക്കുന്നത്. എന്‍ഐഎ സംഘത്തിന് പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ അനുമതി നല്കുന്ന പക്ഷം, പാക് അന്വേഷണ കമ്മീഷന് ഇന്ത്യ സന്ദര്‍ശിക്കാന്‍ രണ്ടാമതൊരവസരം നല്‍കാമെന്നാണ് ഇന്ത്യയുടെ ഇപ്പോഴുള്ള നിലപാട്. പാക് അന്വേഷണ കമ്മീഷന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുന്നതില്‍ ദുഃഖമുണ്ടെന്ന് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സാര്‍ക്ക് സമ്മേളനത്തിന്റെ ഭാഗമായി പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കുമായി, ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍ഐഎ സംഘത്തെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് ഷിന്‍ഡെ മാലിക്കിനോട് പരാമര്‍ശിച്ചിരുന്നു. പാക്കിസ്ഥാനിലെ ഫെഡറല്‍ അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ എന്‍ഐഎ സംഘത്തെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും എഫ്ഐഎ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ഇന്ത്യ കത്തില്‍ ചോദിച്ചിട്ടുണ്ട്.
എന്‍ഐഎയെ അയക്കുന്നതു സംബന്ധിച്ച് പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശുഭകരമായ മറുപടി ലഭിക്കുമെന്നാണ് ഇന്ത്യന്‍ അധികൃതരുടെ വിശ്വാസം. 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: