കൊച്ചി: മെട്രൊ റെയില്‍ പദ്ധതി അട്ടിമറിക്കുന്നതിനു നേതൃത്വം നല്കുന്നതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചു. ഉമ്മന്‍ചാണ്ടിയും സംസ്ഥാനത്തു നിന്നുള്ള ഒരു കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവുമാണു പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിനു നേതൃത്വം കൊടുക്കുന്നത്.
മെട്രൊ റെയില്‍ മുന്‍ എംഡി ടോം ജോസിനെ ഉപയോഗിച്ചു ഇ.ശ്രീധരനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. വളരെ പ്രതീക്ഷയോടു കൂടിയാണു ജനങ്ങള്‍ പദ്ധതിയെ നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കെഎംആര്‍എല്‍ ന്റെ യോഗം വെറും പ്രഹസനമായിരുന്നു. മുഖ്യമന്ത്രി തയ്യാറാക്കിയ പൊറാട്ടുനാടകമായിരുന്നു യോഗം. ഡിഎംആര്‍സിയുടെ നിലപാടുകള്‍ അപ്രതീക്ഷിതമായിരുന്നു. ദല്‍ഹിക്കു പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതിനു ഡിഎംആര്‍സി അനുമതി വേണമെന്നാണു ദല്‍ഹി മെട്രൊയുടെയും കൊച്ചി മെട്രൊയുടെയും ചെയര്‍മാനായ സുധീര്‍കൃഷ്ണ പറഞ്ഞത്. ഇതു ഒക്ടോബര്‍ 15നു ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമാണ്. ഡിഎംആര്‍സി യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമില്ല. കൊച്ചിയില്‍ യോഗം ചേരും മുന്‍പേ എന്തിനു ദല്‍ഹിയില്‍ ഡിഎംആര്‍സി യോഗം ചേര്‍ന്നെന്ന് സുധീര്‍ കൃഷ്ണ വെളിപ്പെടുത്തണം. മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളും കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയും ടോം ജോസും എന്തിനാണു ദല്‍ഹിയില്‍ വന്നു രഹസ്യ ചര്‍ച്ച നടത്തിയെതെന്നും വ്യക്തമാക്കണം. ഇ.ശ്രീധരനെ ഒഴിവാക്കാന്‍ ആര്‍ക്കാണ് താല്‍പ്പര്യമെന്ന് അന്വേഷിക്കണം. ചില സിനിമാ രംഗങ്ങളെ ഒര്മ്മിപ്പിക്കുന്നവിധമാണു മെട്രൊ റെയിലിനു പിന്നില്‍ നടക്കുന്ന രാഷ്ട്രീയകളികള്‍. പിന്‍വാതില്‍ അഴിമതി നടത്തുന്നതിനു മുഖ്യമന്ത്രി നേതൃത്വം കൊടുക്കുകയാണ്. മെട്രൊ പദ്ധതി നീണ്ടുപോകുന്ന ഓരോ ദിവസത്തിനും 40 ലക്ഷം രൂപയാണു അധിക ചെലവായി വരുന്നത്. പദ്ധതി നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ചു ജനങ്ങള്‍ നിയമം കൈയിലെടുത്താല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കു മാത്രമായിരിക്കും.
കൊച്ചി മെട്രൊറെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ 27നു ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നും രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: