കൊച്ചി: ജനാധിപത്യത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ക്കാഴ്ചയോടുള്ള ആസൂത്രണങ്ങള്‍ നടത്തണമെന്ന് സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എം.ജി.എസ്.നാരായണന് പറഞ്ഞു. ജനാധിപത്യം പ്രതിസന്ധികളെ ക്ഷണിച്ചു വരുത്തുന്ന സമ്പ്രദായമാണ്. പ്രതിസന്ധികളെയെല്ലാം ഏതു വിധത്തില്‍ സമീപിക്കുകയും, നേരിടുകയും ചെയ്യുന്നു എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ശ്രീധരന്റെ 16-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ‘ജനാധിപത്യത്തിന്റെ പ്രതിസന്ധി’ എന്ന സെമിനാറില്‍ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പല ഭാഷകളും, സംസ്ക്കാരങ്ങളും, കാഴ്ചപ്പാടുകളുമുള്ള രാജ്യത്ത് സ്വതന്ത്രമായ വോട്ടവകാശം നല്കുമ്പോള് അതു നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കുപോലും സംശയം ഉണ്ടായിരുന്നു.പല അഭിപ്രായങ്ങളും വീക്ഷണങ്ങളും ജനാധിപത്യത്തിലുണ്ടാവും. അവ തമ്മിലുള്ള സംഘര്‍ഷവും പതിവാണ്. അവയെ ജനാധിപത്യപരമായി എങ്ങനെ സമീപിക്കാം എന്നതിലാണ് കാര്യം. ശാരീരികമായും ഭൗതീകമായും എതിരാളികളെ ഇല്ലാതാക്കുക എന്ന നയവും ജനാധിപത്യത്തിന്റെ പ്രതിസന്ധിയാണ്. വ്യക്തി സ്വാതന്ത്ര്യത്തോടു കൂടിയുള്ള അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്തുകയാണ് വേണ്ടത്.
സാമുദായിക സംഘടനകളൊരിക്കലും ജനാധിപത്യ വിശ്വാസികളായിരിക്കണമെന്നില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പരിശോധിച്ചാല്‍ അവരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല എന്നു മനസ്സിലാകും. സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ്സിന് അധികാരം കിട്ടിയപ്പോള്‍ അവര്‍ക്കും ചില കാര്യങ്ങളില്‍ അപചയം സംഭവിച്ചു.
സംസ്ക്കാരം, വിദ്യാഭ്യാസം പോലുള്ള പ്രധാനപ്പെട്ടവയുടെ നടത്തിപ്പ് മറ്റുള്ളവര്‍ക്ക് നല്‍കുകയാണ് ഉണ്ടായത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് ലഭിച്ച വിദ്യാഭ്യാസ വകുപ്പ് അവര്‍ കൈയ്യടക്കി വെയ്ക്കുകയും കാലാകാലങ്ങളായി തങ്ങള്‍ക്ക് അനുകൂലമായവരെ മാത്രം ഇത്തരം വകുപ്പുകളില്‍ നിയമിക്കുകയും ചെയ്തു എന്നും എംജിഎസ് പറഞ്ഞു. ഒരു സ്ഥാപനത്തിന്റെ മേലാധികാരി മാര്‍ക്സിസ്റ്റു സൈദ്ധാന്തികനായാല് നടത്തിപ്പ് പാര്‍ട്ടി അനുയായികളായിരിക്കും ചെയ്യുക. അനധികൃതമായ നിയമനങ്ങള്‍ വരെ ഇത്തരത്തില്‍ അനുയായികളുടെ പിന്തുണയോടെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയ്ക്കു ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ചിന്താഗതിയുള്ള എഴുത്തുകാര്‍ പോലും മാര്‍ക്സിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: