തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചാരക്കേസ് കനലായി, നേതാക്കള്‍ ചേരിതിരിഞ്ഞ് തര്ക്കത്തിനിറങ്ങി. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഇറക്കിവിട്ടതിനെക്കുറിച്ച് എല്ലാമറിയുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മൗനം വെടിയണമെന്ന് കെ.കരുണാകരന്റെ മകനും എംഎല്‍എയുമായ കെ. മുരളീധരന്റെ ആവശ്യത്തെ പിന്തുണച്ച് കൂടുതല്‍ നേതാക്കളെത്തുന്നു. അന്വേഷണം വേണ്ടെന്നുപറയുന്നവരുടെ എണ്ണം തുലോം കുറവുമാണ്. ചാരക്കേസ് ചാരമായെന്ന് കെപിസിസി വക്താവ് എം എം ഹസനും മാധ്യമങ്ങളിലൂടെയാണ് മുരളിയുടെ പ്രസ്താവനയെക്കുറിച്ചറിഞ്ഞതെന്ന് ചെന്നിത്തലയും പ്രതികരിച്ചു. മുരളിയുടെ ആവശ്യം ന്യായമാണെന്ന് പി സി ചാക്കോ പറഞ്ഞു. വയലാര്‍രവിയും മുരളീധരന്റെ ആവശ്യത്തെ ന്യായീകരിച്ചിരുന്നു.
എല്ലാമറിഞ്ഞിട്ടും ചെന്നിത്തല മിണ്ടാതിരിക്കുന്നതെന്തുകൊണ്ടാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന് ആരാഞ്ഞു. കരുണാകരനെ ചാരക്കേസില്‍ ഉള്‍പ്പെടുത്തി ഇറക്കിവിട്ട കാര്യമാണ് മുരളീധരന് വിഷയമാക്കുന്നത്. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കരുണാകരനെതിരെയും ഐഎസ്ആര്‍ഒ എന്ന മഹത് സ്ഥാപനത്തിനെതിരെയും നടന്ന ഗൂഢാലോചനയെപ്പറ്റി എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് മുരളീധരനറിയണം. തന്റെ രാഷ്ട്രീയ ഗുരു കരുണാകരനാണെന്നും അദ്ദേഹം കാരണമാണ് രാഷ്ട്രീയത്തിലെത്തിയതെന്നും പറയുന്ന ചെന്നിത്തലയുടെ നിലപാട് ശരിയല്ല. കവലകള്‍ തോറും കരുണാകരന്റെ പ്രതിമ നിര്മ്മിച്ചല്ല അദ്ദേഹത്തോടുള്ള സ്നേഹം കാണിക്കേണ്ടതെന്നും മുരളി ഓര്‍മ്മപ്പെടുത്തുന്നു.
ചാരക്കേസില്‍ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് അന്വേഷണ കമ്മീഷന് സര്‍ക്കാറിനോട് പറഞ്ഞു. ഹൈക്കോടതി ഡിവിഷന് ബെഞ്ചും ഇത് ശരിവെച്ചു. സാധാരണക്കാരുടെ നികുതിപ്പണമുപയോഗിച്ച് നമ്പി നാരായണന് ഗവണ്മെന്റ് 10 ലക്ഷം രൂപ നല്കി. ഇതിന് ഇടയാക്കിയവരെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണം. ലീഡറുടെ കുടുംബത്തിന്റെ ആവശ്യങ്ങളോട് പാര്‍ട്ടി മൗനം പാലിച്ചു. പോലീസുകാര്‍ക്കെതിരെ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിഞ്ഞുവെന്നാണ് മുരളീധരന്റെ ചോദ്യം. അന്വേഷണം വേണ്ടെന്ന് മുന്‍സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാദത്തെയും മുരളീധരന് ഖണ്ഡിച്ചു. മുന്‍സര്‍ക്കാര്‍ തീരുമാനം അപ്പടി അംഗീകരിക്കാമോ? അങ്ങനെയെങ്കില്‍ എന്തിനാണ് വിഎസിന്റെ ഭൂമിദാനം അന്വേഷിക്കുന്നതെന്ന് ചോദിക്കാനും അദ്ദേഹം മറന്നില്ല.
ചാരക്കേസ് ചാരമായെന്ന് കെപിസിസി വക്താവ് എം.എം.ഹസന് കണ്ണൂരില്‍ പ്രതികരിച്ചു. അത് ഇനി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഹസന് പറഞ്ഞു.
മുരളീധരന്റെ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുരളീധരന് കത്തുനല്‍കിയ കാര്യം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. മുരളീധരന്റെ കത്ത് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി കൈമാറി. അതിന്റെ തീരുമാനം വന്നശേഷം നടപടി ആലോചിക്കും.ആന്റണിയെ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കരുണാകരന് രാജിവച്ചപ്പോള്‍ ഗുണംകിട്ടിയത് ആന്റണിക്കാണെന്ന കാര്യം ചെന്നിത്തല മറന്നാലും പൊതുജനം മറക്കില്ലല്ലൊ.
ചാരക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായിരുന്ന പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ബുദ്ധിയുണ്ടെന്ന സംശയം മുരളീധരന് പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വംവരെ പ്രതികരിക്കേണ്ട ഈ വിഷയം ഇപ്പോള്‍ മുരളീധരന് സജീവമാക്കിയതിന്റെ പൊരുള്‍ തേടുന്നവരും കുറവല്ല. പിതാവിനുണ്ടാകുന്ന അപമാനത്തില്‍ മകനുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് തന്റേതെന്നാണ് മുരളീധരന് പറയുന്നത്. താന്‍ വിമതവേഷം കെട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഒരുകാര്യം വ്യക്തമാണ്. കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമായി തീര്‍ന്നിരിക്കുന്ന കെ.മുരളീധരന് പുതുജീവന്‍ നേടാനുള്ള വഴി തേടുമ്പോള്‍ വീണുകിട്ടിയ വിഷയമായി ചാരക്കേസ്. “തനിക്കിങ്ങനെ ഒരച്ഛനില്ലെ”ന്ന് കരുണാകരനെക്കുറിച്ച് പറഞ്ഞ മുരളീധരന്റെ പിതൃസ്നേഹത്തെ പരിഹാസത്തോടെ കാണുന്നവരും കോണ്‍ഗ്രസ്സില്‍ വിരളമല്ല. ഏതായാലും ചാരക്കേസ് എ.കെ.ആന്റണി ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ പല പ്രമുഖരുടെയും ഉറക്കം കെടുത്തുമെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: