കണ്ണൂര്‍: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്റെ സാഫല്യമായി പ്രശസ്ത നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന് പയ്യന്നൂര്‍ സ്വദേശിനിയും ഇപ്പോള്‍ മദ്രാസില്‍ താമസക്കാരിയുമായ ദിവ്യയുടെ കഴുത്തില്‍ താലിചാര്‍ത്തി. ഇന്നലെ കാലത്ത് 10.45 നുള്ള ശുഭമുഹൂര്‍ത്തത്തിലാണ് പ്രമുഖ സിനിമാപ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത നടനും പിതാവുമായ ശ്രീനിവാസന്റെയും അമ്മ വിമലയുടെയും നേതൃത്വത്തില്‍ വിവാഹം നടന്നത്. ചലച്ചിത്രപ്രവര്‍ത്തകരായ ജഗദീഷ്, സംവൃത സുനില്‍, വിനീത് കുമാര്‍, സുധീഷ്, നിവിന്‍ പോളി, കോട്ടയം നസീര്‍, ഹരിഹരന്, ലാല്‍ജോസ്, പി.വി.ഗംഗാധരന്, ലിബര്‍ട്ടി ബഷീര്‍, ഈരാളി എന്നിവരും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരായ ഗോകുലന് ഗോപാലന്, മന്ത്രി കെ.പി.മോഹനന്, പി.കെ.കൃഷ്ണദാസ്, പി.പി.മുകുന്ദന്, കോടിയേരി ബാലകൃഷ്ണന്, കെ.രഞ്ചിത്ത്, കടന്നപ്പളളി രാമചന്ദ്രന്, എം.എം.ഹസ്സന്, പി.ജയരാജന്, ടി.വി.രാജേഷ്, നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന് തുടങ്ങി നിരവധി പേര് വധൂവരന്മാരെ ആശീര്‍വദിക്കാനെത്തിയിരുന്നു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന്റെ താരനിരയും പിന്നണി പ്രവര്‍ത്തകരും ഒന്നടങ്കം ചടങ്ങിനെത്തിയത് ശ്രദ്ധേയമായി. ഈ മാസം 20 ന് എറണാകുളം ഗോകുലം കണ്വെന്ഷണല് സെന്ററില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കായി വിരുന്നുസല്ക്കാരം ഒരുക്കിയിട്ടുണ്ട്. അടുത്ത മാസം ആദ്യം മധുവിധുവിനായി നവദമ്പതികള്‍ മൗറീഷ്യസിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: