ഇടുക്കി : ഇരുപത്തിരണ്ട് ദിവസമായി സ്തംഭിച്ചിരിക്കുന്ന ഏലം ലേലം പുനരാരംഭിക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിസ്സംഗത തുടരുമ്പോള്‍ത്തന്നെ ഏലം ലേലം പുനരാരംഭിക്കുവാനുള്ള ബദല്‍ സംവിധാനവുമായി ഇന്‍ഫാം രംഗത്തെത്തി. ഇന്‍ഫാമിന്റെ നേതൃത്വത്തിലുള്ള ഏലം ലേലം ഇന്ന് മുവാറ്റുപുഴ ഇ.ഇ.സി. മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ലേല ഹാളില്‍ ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്നാണ് ഇന്‍ഫാം അറിയിച്ചിട്ടുള്ളത്. ഇന്‍ഫാമിന്റെ ലേല നടപടികള്‍ക്ക് സ്പസൈസ് ബോര്‍ഡിന്റെ അംഗീകാരം ലഭ്യമാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഇനിയും ലഭ്യമായിട്ടില്ല.
ഏലം ലേലം ചെയ്യുമ്പോള്‍ കൂട്ടി വിളിക്കാവുന്ന തുക 50 പൈസയില്‍ നിന്നും 5 രൂപയായി വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയായി ലൈസന്‍സുള്ള ഏലം വ്യാപാരികള്‍ ഏലം ലേലം ബഹിഷ്കരിച്ച് വരികയാണ്. സ്പൈസസ് ബോര്‍ഡില്‍ നിന്നും ലൈസന്‍സ് ലഭിച്ചിട്ടുള്ള അംഗീകാര വ്യാപാരികള്‍ക്ക് മാത്രമാണ് കര്‍ഷകരില്‍ നിന്ന് ലേലം വാങ്ങുവാനുള്ള അധികാരം. കാര്‍ഡമം ആക്ടിലെ ഈ വ്യവസ്ഥക്ക് മാറ്റം വരുത്താതെ ആയിരക്കണക്കിന് ഏലം കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ വ്യവസ്ഥ ഇപ്പോഴും തുടരുകയാണ്. ലേല വ്യവസ്ഥയിലൂടെ വില്‍പ്പന നടത്തപ്പെടുന്ന രാജ്യത്തെ ഏക കാര്‍ഷികവിളയാണ് ഏലം. മുന്‍പ് കാപ്പിക്കും ഇത്തരം വ്യവസ്ഥ നിലവില്‍ ഉണ്ടായിരുന്നുവെങ്കിലും അത് നീക്കം ചെയ്തതോടെ കാപ്പി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം വില്‍പ്പന നടത്തുന്നതിനും അതിലൂടെ കൂടുതല്‍ വില ലഭിക്കുന്നതിനും സാധിച്ചു.
1982-ലാണ് ലൈസന്‍സോടു കൂടിയ ലേലം വില്‍പ്പന ആരംഭിക്കുന്നത്. ആദ്യ കാലഘട്ടത്തില്‍ കൂട്ടി വിളിക്കാവുന്ന തുക 10 പൈസയായിരുന്നു. 1987-ല്‍ ഇത് 50 പൈസയായി വര്‍ദ്ധിപ്പിച്ചു. അതിനുശേഷം ഇതുവരെ കൂട്ടിവിളിക്കാവുന്ന തുകയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. കൂട്ടി വിളിക്കാവുന്ന തുക 50 പൈസയില്‍ നിന്നും 5 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന തീരുമാനം 2012 സെപ്റ്റംബര്‍ 19നാണ് നിലവില്‍ വന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പക്ഷേ ഇത് അംഗീകരിക്കുവാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഏലം വ്യാപാരികള്‍ തയ്യാറായില്ല. തുടര്‍ന്നുള്ള ദിവസങ്ങളത്രയും തമിഴ്നാട്ടിലെ വ്യാപാരികള്‍ ലേലം ബഹിഷ്കരിച്ചു വരികയാണ്. തമിഴ്നാട്ടിലെ 8 വ്യാപാരികള്‍ക്ക് മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സ്പൈസസ് ബോര്‍ഡിന്റെ അംഗീകാരമുള്ളതെന്നാണ് വിരോധാഭാസം. ഈ എട്ടുപേര്‍ അടങ്ങുന്ന ഗൂഢസംഘമാണ് ആയിരക്കണക്കിന് ഏലം കര്‍ഷകരെ വിറപ്പിച്ചുകൊണ്ട് ഏലം വിപണി കയ്യാളുന്നത്.
ഇ-ലേലമെന്നും, വിളി ലേലമെന്നും രണ്ട് രീതികളാണ് നിലവിലുള്ളത്. എന്നാല്‍ കര്‍ഷകര്‍ക്ക് അപ്രാപ്യമായ ഇ-ലേലം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഏലം ബോര്‍ഡില്‍ കര്‍ഷകരുടെ പ്രതിനിധികളായി എത്തുന്നവരും വളരെ വേഗം തന്നെ 8 അംഗ സംഘത്തിന്റെ സ്വാധീനത്തില്പ്പെടുകയാണെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്‍ഫാം മുന്‍കൈയ്യെടുത്ത് മുവാറ്റുപുഴയില്‍ ലേലം ആരംഭിക്കുന്നത്. സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നാണ് ഇന്‍ഫാം അറിയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 30 മുതല്‍ മുവാറ്റുപുഴ ഇ.ഇ.സി. മാര്‍ക്കറ്റ് ലേല ഹാള്‍ ഇതിനായി സൗകര്യപ്പെടുത്താമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഉറപ്പു നല്കിയിട്ടുള്ളതായും ഇന്‍ഫാം ഏല കര്‍ഷക സമിതി കണ്‍വീനര്‍ കെ.വൈ. അബ്ദുള്‍ റഹ്മാന് അറിയിച്ചു. സ്പൈസസ് ബോര്‍ഡില്‍ നിന്നും ലൈസന്‍സ് സമ്പാദിച്ചവര്‍ നിയമങ്ങള്‍ക്കും ലൈസന്‍സ് ചട്ടങ്ങള്‍ക്കും വിരുദ്ധമായി ലേലത്തില്‍ നിന്നും വിട്ടുനിന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നും അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ഇന്‍ഫാം ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോര്‍ജ്ജ് സ്പൈസസ് ബോര്‍ഡിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഏലത്തിന് സ്വതന്ത്ര വിപണി ഏര്‍പ്പെടുത്തി മത്സരാധിഷ്ഠിത രീതിയില്‍ കൃഷിക്കാര്‍ക്ക് വിപണന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: