തൊടുപുഴ : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉടന്‍ പുനഃസംഘടിപ്പിക്കപ്പെടണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ജന. സെക്രട്ടറി സ്വാമി അയ്യപ്പദാസ്, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞിട്ട് 6 മാസത്തോളമായി. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് കേവലം 28 ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ പുതിയ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ ശബരിമല തീര്‍ത്ഥാടനം മുന്‍കാലങ്ങളേക്കാള്‍ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ തനത് സ്വത്തുക്കളായ സദ്യാലയവും കല്യാണ മണ്ഡപങ്ങളും യാതൊരു തത്ത്വദീക്ഷയുമില്ലാതെ പരസ്യമായി ലേലത്തിന് തയ്യാറാവുന്നതിലൂടെ ആര്‍ക്കു വേണമെങ്കിലും കടന്നുവന്ന് ലേലത്തില്‍ പങ്കുകൊള്ളുവാനും അതിലൂടെ ക്ഷേത്രങ്ങളുടെ പരിശുദ്ധിയും ആചാര മര്യാദകളും ലംഘിക്കപ്പെടാനും ക്ഷേത്രങ്ങളുടെ സുരക്ഷിതത്വം തന്നെ അപകടത്തിലാകാനുമുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വഴിവിട്ട ഈ പോക്കിനെ ക്ഷേത്ര വിശ്വാസികളായ ഹൈന്ദവ ജനത ആപത്ശങ്കയോടെയാണ് കാണുന്നത്. ഭക്തരുടെ വികാരത്തെ മാനിച്ച് ഈ നടപടി പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഈ വര്‍ഷം മുതല്‍ ക്ഷേത്ര ഉപദേശക സമിതികള്‍ പുനഃസംഘടിപ്പിക്കുന്നതിന് ഭക്തന്മാര്ക്ക് രജിസ്ട്രേഷനും അംഗത്വ ഫീസും ഏര്‍പ്പെടുത്തുകയാണ്. ഇതുവഴി ഭക്തരെ രണ്ട് തരം പൗരന്മാരായി തരം തിരിച്ചിരിക്കുന്നു. ഇത് ഉടന്‍ പിന്‍വലിക്കുന്നതിനുള്ള നടപടി ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിന്റെ പേരില്‍ “ശബരിമല തീര്‍ത്ഥാടനം” അട്ടിമറിക്കാനുള്ള നീക്കം തടയണം. കടുവാ സങ്കേതമെന്ന നിലയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് അധികാര കേന്ദ്രം ആവിഷ്കരിക്കുന്നതിന് ഏത്രയോ കാലം മുമ്പ് ശബരിമല ക്ഷേത്രവും ക്ഷേത്രാചാരങ്ങളും തീര്‍ത്ഥാടനവും തീര്‍ത്ഥാടകരും ഉണ്ടായിരുന്നു. ശബരിമല അയ്യപ്പനെ വന്‍പുലി വാഹനനായി കാണുന്ന തീര്‍ത്ഥാടകര്‍ ഒരിക്കലും കടുവയെ ഉപദ്രവിക്കില്ല. തുടര്‍ച്ചയായി രണ്ട് മാസക്കാലവും മാസപൂജകളുള്പ്പെടെ 129 ദിവസം മാത്രം തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തകോടികള്‍ പ്രകൃതിയുമായി ഇടപഴകിയാണ് ശബരിമലയില്‍ എത്തുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് എണ്ണത്തില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ വരുന്ന ഭക്തര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ എങ്കിലും ഒരുക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
102 പേരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം സംബന്ധിച്ച് വിശദമായി അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട ജസ്റ്റീസ് ഹരിഹരന് നായര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സ്വാമി അയ്യപ്പദാസും ബിജുവും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: