കോട്ടയം: കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും പൂര്‍ണ്ണ അളവില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്കാന് നടപടികളില്ലെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബിപിഎല്‍ കാര്‍ഡിന് 35 കിലോഗ്രാമും എപിഎല്‍ കാര്‍ഡിന് 15 കിലോഗ്രാം ഭക്ഷ്യധാന്യവുമാണ് കേന്ദ്രം നല്‍കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.
ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട, അവ കരിഞ്ചന്തയില്‍ വിറ്റ് പണം തങ്ങള്‍ക്ക് നല്‍കണം എന്നാണ് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭക്ഷ്യവകുപ്പില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിലെ റേഷന്‍ മേഖലയിലെ അഴിമതി കണ്ടെത്താന്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതേയില്ല. പോലീസ് പിടികൂടുന്ന സംഭവങ്ങളില്‍ പോലും കേസ് തേച്ച്മായ്ച്ചു കളയാനാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കേരളത്തിലെ റേഷന്‍ വിതരണം സുഗമമാക്കാന്‍ പോലീസ് വിജിലന്‍സിനെക്കൊണ്ട് അന്വേഷണം നടത്തണം.
സംസ്ഥാനത്തെ അയ്യായിരത്തോളം റേഷന്‍ കടകളും 250 ലേറെ റേഷന്‍ മൊത്തവിതരണ ഏജന്‍സികളും ബിനാമികളാണ് നടത്തുന്നത്. റേഷന്‍ മേഖലയിലെ അഴിമതിയെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അഴിമതിയുടെ സര്‍വ്വകലാശാലയില്‍ പഠനം നടത്തുകയാണ്. റേഷന്‍ മാഫിയ സംഘം പ്രതിമാസം 100 കോടി രൂപയുടെ അഴിമതി ഭക്ഷ്യവകുപ്പില്‍ നടത്തുന്നു എന്ന ആരോപണത്തിനെതിരെയുള്ള വക്കീല്‍ നോട്ടീസ് കണ്ട് ഭയക്കുന്നില്ല. കേസ് ഫയല്‍ ചെയ്താല്‍ കേന്ദ്രം നല്കുന്ന റേഷന്‍ സാധനങ്ങള്‍ കൃത്യഅളവില്‍ ലഭിക്കാത്ത ലക്ഷക്കണക്കിന് കാര്‍ഡുടമകളെ കക്ഷിചേര്‍ത്ത് നേരിടും. മുന്‍മന്ത്രി ടി.എം ജേക്കബിന്റെ ചികിത്സചെലവിന്റെ പേരിലും അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും പാര്‍ട്ടി നേതാക്കള്‍ റേഷന്‍ വ്യാപാരികളില്‍ നിന്നും പണം പിരിച്ചെടുത്തതിനെ സംബന്ധിച്ച് അനൂപ് ജേക്കബിന് പങ്കില്ലെങ്കില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിടാന്‍ ഭക്ഷ്യമന്ത്രി തയ്യാറാകണം.
വകുപ്പ് വിഭജനം നടത്തി കെ.സി ജോസഫിനോ, കെ.ബി ഗണേഷ്കുമാറിനോ ഭക്ഷ്യവകുപ്പ് നല്‍കണം. ഭക്ഷ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 10 ന് റേഷന്‍ വ്യാപാരികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കുമെന്നും ബേബിച്ചന് മുക്കാടന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: