തിരുവനന്തപുരം : മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടുനടക്കുന്ന സമരം ഒത്തു തീരുന്നു. ഇന്നലെ സമരസമിതി മന്ത്രി മഞ്ഞളാംകുഴി അലിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്. മലിനജല ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് സര്‍ക്കാരുമായി ധാരണയിലെത്തിയതായി സമരസമിതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല പ്രദേശത്ത് നടത്തിവരുന്ന അനിശ്ചിതകാല ഹര്‍ത്താല്‍ അവസാനിപ്പിച്ചു. എന്നാല്‍ രേഖാമൂലം ഉറപ്പുനല്കിയതിനുശേഷമേ നിരാഹാരം അവസാനിപ്പിക്കൂ.
കഴിഞ്ഞദിവസം സമരം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി കവയിത്രി സുഗതകുമാരി സര്‍ക്കാരിന്റെ മധ്യസ്ഥയ്ക്കായി വിളപ്പില്ശാലയിലെത്തിയെങ്കിലും ചവര്‍ഫാക്ടറി അടച്ചുപൂട്ടാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ജനങ്ങള്‍. തുടര്‍ന്നാണ് ഇന്നലെ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. കേസ് കോടതിയിലായതിനാല്‍ സര്‍ക്കാരിന് രേഖാമൂലം ഉറപ്പൊന്നും നല്കാന് കഴിയില്ലെന്ന കാര്യം സമരസമിതിയെ ബോധ്യപ്പെടുത്തി. എന്നാല്‍ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടുക തന്നെ ചെയ്യുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു.
വിളപ്പില്‍ശാലയില്‍ നിരാഹാര സമരം നടത്തുകയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയെ ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണു നടപടി. സമരക്കാരുടെ കനത്ത പ്രതിഷേധത്തിനിടെ വളരെ പണിപ്പെട്ടാണ് ശോഭനകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അറസ്റ്റ്.ശോഭനകുമാരിയുടെ അറസ്റ്റിന് തുടര്‍ന്ന് വിളപ്പില്‍ പഞ്ചായത്തിലെ മറ്റു മൂന്നംഗങ്ങളും ഒരു ജില്ലാ പഞ്ചായത്ത് അംഗവും നിരാഹാര സമരം തുടങ്ങി.
ശനിയാഴ്ച മുതലാണ് ശോഭനകുമാരി അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.സ്ഥിതി ആശങ്കാജനകമാണെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. മലിനജല സംസ്കരണത്തിനുള്ള യന്ത്രസാമഗ്രികള്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷം സര്‍ക്കാര്‍ രഹസ്യമായി വന്‍ പൊലീസ് സന്നാഹത്തില്‍ വിളപ്പില്‍ശാല പ്ലാന്റില്‍ എത്തിച്ചതാണു സമരത്തിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: