എരുമേലി: അവധിദിവസമായിരുന്ന ഞായറാഴ്ച രാത്രിയില്‍ തുറന്നു പ്രവര്‍ത്തിച്ച പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ അടച്ചുപൂട്ടി. എരുമേലി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്നലെ വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസില്‍ രാത്രിയിലും വെളിച്ചം കണ്ടതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറി എസ്. സുരേഷ്, യു.ടി യു.ഡി ക്ലര്‍ക്ക് ഷാജി എന്നിവര്‍ ഫയലുമായി പുറത്തേക്ക് വരികയായിരുന്നുവെന്നും തങ്ങളെ കണ്ട ഇവര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഓടിപ്പോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് കയറിചെന്നപ്പോഴേക്കും ഫയലുമായി ഓഫീസിനുള്ളിലേക്ക് ജീവനക്കാര്‍ കടന്നുവെന്നും സംശയം തോന്നിയതിനെ തുടര്‍ന്ന് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇന്ന് കോട്ടയത്ത് ഒരു കേസിന്റെ ഹിയറിംഗ് ആണെന്നും ഇതിന്റെ റിപ്പോര്‍ട്ട് അടിയന്തിരമായി തയ്യാറാക്കാനാണ് വൈകുന്നേരം 6 മണിക്ക് ഓഫീസിലെത്തിയതെന്നും സെക്രട്ടറി പറഞ്ഞു. സ്ഥലത്തെത്തിയ പോലീസിനെ ഇതു സംബന്ധിച്ച രേഖകള്‍ സെക്രട്ടറി കാണിക്കുകയും ചെയ്തു. എന്നാല്‍ അവധി ദിവസമായ ഞായറാഴ്ച ഓഫീസ് തുറക്കുന്നതിനുള്ള ഏതെങ്കിലും വിധത്തിലുള്ള അനുവാദം ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും പറഞ്ഞു.
സംഭവമറിഞ്ഞ് രാത്രിയോടെ നാട്ടുകാര്‍ കൂടിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി. മണിമല എസ്ഐ പി.സി ഷാബു, പൊന്‍കുന്നം സി.ഐ രാജ്കുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി വൈകിയും പഞ്ചായത്ത് ഓഫീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് കോട്ടയത്ത് നടക്കുന്ന ഹിയറിംഗ് വിവാദമായ കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം സംബന്ധിച്ചുള്ളതാണെന്നും ഈ അനധികൃത ധ്യാനകേന്ദ്രത്തിന് ലൈസന്‍സും വേണ്ടുന്ന ഒത്താശയും പഞ്ചായത്ത് അധികൃതര്‍ ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫയല്‍ കടത്താനുള്ള നീക്കം പുറത്തായതെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: