കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയുള്പ്പെട്ട വിവാദ ഇടപാടുകളില്‍ കൊച്ചി സ്വദേശിയായ വ്യവസായിയും.
വധേരയും ഭാര്യ പ്രിയങ്കയും ഡയറക്ടര്‍മാരായിരുന്ന ബ്ലൂ ബ്രീസ് ട്രേഡിങ്ങ് കമ്പനിയിലാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ.ശ്രീനിവാസന് എന്ന വ്യവസായി കടന്നുകൂടിയത്. 2008 ജൂലൈ 10ന് പ്രിയങ്ക ഡയറക്ടര്‍ പദവി രാജിവെച്ചതോടെ ഇദ്ദേഹം തല്‍സ്ഥാനം ഏറ്റെടുത്തു. 2007ല്‍ കമ്പനി ആരംഭിച്ച നാള് മുതല്‍ വധേരയും പ്രിയങ്കയും കമ്പനിയുടെ ഡയറക്ടര്‍മാരാണ്. കേന്ദ്രത്തില്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീനിവാസന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കരുണാകരന് 1995ല്‍ വ്യവസായമന്ത്രിയായിരിക്കെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കരുണാകരന്റെ മന്ത്രിസ്ഥാനം അവസാനിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ രാജിവെച്ചാണ് ഇദ്ദേഹം വ്യവസായത്തിലിറങ്ങിയതത്രെ. ഗള്‍ഫ് മേഖലക്കായി മാനവശേഷി റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുന്നുണ്ടെങ്കിലും ഗള്‍ഫില്‍ മറ്റുചില വ്യവസായ താല്‍പ്പര്യങ്ങള്‍ ഇദ്ദേഹത്തിനുള്ളതായി ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
വധേര കുടുംബവുമായി ബന്ധപ്പെട്ടാണ് ഇതെന്നും പറയപ്പെടുന്നു. എന്നാല്‍, വധേര കുടുംബവുമായി ഇദ്ദേഹം എങ്ങനെ അടുത്തുവെന്നത് ദുരൂഹമാണ്. ദക്ഷിണേന്ത്യ സന്ദര്‍ശിക്കുമ്പോഴെല്ലാം വധേര കുടുംബത്തിന് ആതിഥേയത്വം വഹിക്കുന്നതും ഇദ്ദേഹമാണത്രെ.
2009ലെ പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ശ്രീനിവാസനും കടന്നുകൂടിയിരുന്നു. കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോക്കെതിരെയായിരുന്നു ഇദ്ദേഹത്തെ നിര്ത്താനൊരുങ്ങിയതെന്നും പറയപ്പെടുന്നു. ഏതായാലും വധേരയുമായി ബന്ധപ്പെട്ട വിവാദ ഇടപാടുകളുടെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് ശ്രീനിവാസനെ സംബന്ധിച്ച സൂചനകള്‍. ശ്രീനിവാസന്-വധേര ബന്ധത്തില്‍ ഇരുകൂട്ടരുടെയും താല്‍പ്പര്യങ്ങള്‍ എന്തെന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: