തൃശൂര്‍ : കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നും ഇ.ശ്രീധരനേയും ഡിഎംആര്സിഎയും ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയും ആര്യാടന് മുഹമ്മദും ശ്രമിക്കുന്നത് ഇതിലൂടെ കേരളത്തില്‍ ടുജി സൃഷ്ടിക്കാനാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഡിഎംആര്സിഎ ഒഴിവാക്കിയാല്‍ കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ കുംഭകോണമായിരിക്കും മെട്രോ റെയില്‍ പദ്ധതിയിലൂടെ ഉണ്ടാകുന്നത്. ശ്രീധരനെ മാറ്റാന്‍ സര്‍ക്കാര്‍ പറയുന്ന വാദമുഖങ്ങള്‍ ബാലിശവും അടിസ്ഥാന രഹിതവുമാണ്. തൃശൂര്‍ ബിജെപി ജില്ലാകമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിനും യുഡിഎഫിനും മെട്രോ റെയിലിലൂടെ കമ്മീഷന് പറ്റാന്‍ ഇ.ശ്രീധരന് വന്നാല്‍ സാധിക്കില്ല. ഇതാണ് ശ്രീധരനെതിരെ കാണുന്ന അയോഗ്യതയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര നഗരവികസന വകുപ്പ് സെക്രട്ടറിയുടെ മേശപ്പുറത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ഫയല്‍ എത്തിയിട്ട് ഒരുമാസം പിന്നിട്ടിട്ടും നടപടി എടുക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാണ്ടും കമ്മീഷന് പറ്റാനായി ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്. കണ്‍സല്‍ട്ടന്‍സിക്ക് തന്നെ കരാര്‍ നല്കാന് സാധിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടിയും ആര്യാടനും പറയുന്നത്. എന്നാല്‍ ദല്ഹിപോലുള്ള സ്ഥലങ്ങളില്‍ ഇത്തരത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസ്, ടുജി എന്നിവയുടെയെല്ലാം കമ്മീഷന് പോകുന്നത് ജന്‍പഥ് റോഡിലുള്ള പത്താം നമ്പര്‍ വീട്ടിലേക്കാണ്. ശ്രീധരനെയും കൂട്ടരേയും ഒഴിവാക്കി ആഗോള ടെണ്ടര്‍ വിളിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. ഇതില്‍ ഹൈക്കമാണ്ടിനും പങ്കുണ്ട്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ കൊണ്ടുവരാനും ഇതിലൂടെ കമ്മീഷന് പറ്റാനുള്ള അസുലഭ അവസരമായാണ് കോണ്‍ഗ്രസ്സ് ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഇത് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത്. കേരളത്തിലെ ജലസേചന പദ്ധതികള്‍ക്ക് സംഭവിച്ചത് കൊച്ചിന് മെട്രോക്കും സംഭവിക്കുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും എടുത്ത നിലപാടുകളെ ബിജെപി സ്വാഗതം ചെയ്യുന്നതായും പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളായ അസംഘടിതരെ അടിച്ചമര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഹിന്ദു ഐക്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി എ.നാഗേഷ് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: