കോഴിക്കോട്: അതീവ സുരക്ഷാ നിയമങ്ങള്‍ നിലവില്‍ ഉള്ള തേക്കടിയില്‍ നിയമലംഘനം നടത്തി അസമയത്ത് അവിടം സന്ദര്‍ശിച്ച മന്ത്രിമാരായ കെ.ബി.ഗണേഷ്കുമാറും എ.പി.അനില്‍കുമാറും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരള ഇന്‍ലാന്‍ഡ് വെസ്സല്‍ ആക്ടിന്റെ ലംഘനമാണ് മന്ത്രിമാര്‍ നടത്തിയിരിക്കുന്നത്. ബോട്ട് ഓടിക്കാന്‍ ലൈസന്‍സില്ലാത്ത മന്ത്രിമാര്‍ അനധികൃതമായി അര്‍ധരാത്രിയില്‍ നടത്തിയ സന്ദര്‍ശനം എന്തിനെന്ന് ജനങ്ങളോട് വ്യക്തമാക്കണം. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിമാര്‍ സ്വയം രാജിവെക്കുന്നില്ലെങ്കില്‍ സുതാര്യതയെകുറിച്ച് ഏറെ സംസാരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവരെ പുറത്താക്കാനുള്ള ആര്‍ജവം കാണിക്കണം.
വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ തേക്കടിയില്‍ ബോട്ടുയാത്ര പാടില്ലെന്ന് നിയമം നിലവിലുണ്ട്. നിയമം പാലിക്കാന്‍ പ്രാഥമികമായി ബാധ്യതപ്പെട്ട മന്ത്രിമാരാണ് നിയമലംഘനം നടത്തിയിരിക്കുന്നത്. ലെയ്ക് പാലസില്‍ നടത്തിയ സന്ദര്‍ശനം എന്തിനായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കണം. ഔദ്യോഗിക സന്ദര്‍ശനമായിരുന്നോ സ്വകാര്യ സന്ദര്ശനമായിരുന്നുവോ എന്നും ജനങ്ങള്‍ക്കറിയണം. യാത്രയില്‍ നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. ലെയ്ക് പാലസില്‍ നിന്ന് മറുകരയിലേക്ക് അസമയത്ത് മൂന്നാമതൊരു ബോട്ടുപോയതായി വിവരമുണ്ട്. ആരൊക്കെയാണതില്‍ ഉള്ളതെന്നും എന്താണവരുടെ ഉദ്ദേശ്യമെന്നും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
തേക്കടി ദുരന്തത്തിന് ശേഷം ജുഡീഷ്യല്‍ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച മന്ത്രിമാര്‍ നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടത്തിയിരിക്കുന്നത്. മന്ത്രിമാര്‍ വിനോദത്തിനും വിദേശയാത്രക്കുമായി പൊതുപണം ധൂര്‍ത്തടിക്കുകയാണ്. പ്രാഥമികാന്വേഷണം നടത്തി പ്രശ്നം അവസാനിപ്പിക്കാതെ മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാസെക്രട്ടറി ടി.പി.സുരേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: