കണ്ണൂര്‍: ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന വളര്‍ച്ച സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് ഉപയോഗപ്പെടുത്തണമെന്ന് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു. ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം സാങ്കേതിക വിദ്യയിലൂടെ എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ മേഖലകളില്‍ സാങ്കേതിക രൂപകല്പനാ വിദഗ്ധരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിക്കാതെ വിദ്യാഭ്യാസ രംഗത്തെ മുന്നോട്ടു കൊണ്ടുപോകാനാവില്ല.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ നമുക്ക് തടയാനും ആവില്ല. അതിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം. ഇതുപയോഗപ്പെടുത്തണമെങ്കില് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കണമെന്നും കലാം പറഞ്ഞു. പരിശീലനം ജീവിതകാലം മുഴുവനുള്ള ഒരു പ്രക്രിയയാണ്. ക്ലാസ് റൂമില്‍ നിന്നും പരിശീലനത്തിന്റെ ഒരു ഭാഗം മാത്രമേ ലഭിക്കുകയുള്ളൂ. സ്വയം പരിശീലനവും കൂട്ടായ പരിശീലനവും ആവശ്യമാണ്. സാങ്കേതിക സാധ്യതകളുപയോഗിച്ച് പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ മഹത്തായ കാഴ്ചപ്പാടുകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: