ചങ്ങനാശേരി: സ്കൂളില്‍ അസംബ്ലി നടക്കുന്നതിനിടയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സംസാരിച്ചതിന് പ്രിന്‍സിപ്പല്‍ കുട്ടികളെ മുട്ടില്‍ നിര്‍ത്തി നാക്കുകൊണ്ട് നിലത്തു കുരിശുവരപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പൊതുജനശ്രദ്ധയില്‍പ്പെട്ടത്.
സംഭവം പുറത്തായതിനെതുടര്‍ന്ന് പ്രതിഷേധവുമായി രക്ഷകര്‍ത്താക്കളും നാട്ടുകാരും സ്കൂളിലെത്തി. ഇതേത്തുടര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച രക്ഷിതാക്കളുടെ യോഗം സ്കൂള്‍ അധികൃതര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
കുറുമ്പനാടം സെന്റ്ജോസഫ്സ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിലാണ് സംഭവം. തെങ്ങണ പുതുപ്പറമ്പില്‍ ബിനുവിന്റെ മകള്‍ ഹന്ന നസ്റിന് (6) മറ്റൊരുകുട്ടി അക്ഷര (6) എന്നിവര്‍ക്കാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശിക്ഷവിധിച്ചത്. പരസ്യമാപ്പുപറയാതെ പ്രശ്നം പരിഹരിക്കുകയില്ലെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇതിനിടയില്‍ മറ്റൊരു അധ്യാപിക കുട്ടികളുടെ മാതാപിതാക്കളോടു തട്ടിക്കയറിയതും പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ കാരണമായി. എങ്ങനെയെങ്കിലും വിഷയം പരിഹരിക്കുവാനുള്ള തന്ത്രപ്പാടിലാണ് കന്യാസ്ത്രീകൂടിയായ പ്രിന്‍സിപ്പല്‍. സംഭവത്തെതുടര്‍ന്ന് എഇഒ എ.കെ. അപ്പുക്കുട്ടന് സ്കൂളിലെത്തി കുട്ടികളുടെ മാതാപിതാക്കളുമായി ചര്‍ച്ചനടത്തിയെങ്കിലും പിടിഎ യോഗം വിളിച്ചുചേര്‍ത്ത് പരസ്യമായി മാപ്പു പറയാതെ പ്രശ്നം പരിഹരിക്കുകയില്ലെന്ന നിലപാടെടുക്കുകയായിരുന്നു മാതാപിതാക്കള്‍.
പിഞ്ചുകുഞ്ഞിന്റെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച അംഗനവാടി വര്‍ക്കറെ സസ്പെന്‍ഡ് ചെയ്തു
കോട്ടയം: അംഗന്‍വാടിയിലെ കുട്ടിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച സംഭവം വിവാദമായി. പനച്ചിക്കാട് ഗ്രാമപഞ്ചായത്തില്‍ നെല്ലിക്കല്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടിയിലെ കുട്ടിയുടെ വായിലാണ് പ്ലാസ്റ്റര്‍ ഒട്ടിച്ചത്. കഴിഞ്ഞ ആഴ്ചയിലാണ് സംഭവം നടന്നത്. പരിശോധനക്കായി അംഗനവാടിയിലെത്തിയ ആരോഗ്യപ്രവര്‍ത്തകയാണ് കുട്ടിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ സിഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു. ഐസിഡിസി സൂപ്പര്‍വൈസറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അംഗനവാടി വര്‍ക്കര്‍ ചിന്നമ്മയെ സസ്പെന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: