കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേര ഉള്‍പ്പെട്ട കോടികളുടെ വിവാദ ഇടപാടുകളെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പാര്‍ട്ടി ദേശീയ വക്താവ് പ്രകാശ് ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി.
റിയല്‍ എസ്റ്റേറ്റ് വമ്പനുമായുള്ള അവിഹിത ഇടപാടുകളില്‍ ഗാന്ധി കുടുംബത്തിന് അനര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജാവ്ദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ ആകാശം മുതല്‍ പാതാളംവരെ അഴിമതിയില്‍ മുങ്ങിയതോടെ രാജ്യത്തിന്റെതന്നെ പ്രതിഛായക്ക് മുറിവേറ്റിരിക്കയാണ്. രാജ്യത്തെ അവര്‍ നിര്‍ദ്ദാക്ഷിണ്യം കൊള്ളയടിക്കുകയാണ്. അഴിമതിക്കാരെ ശിക്ഷിക്കാനും അവര്‍ക്ക് താല്പര്യമില്ല. വായു, ആകാശം, ഭൂമി, അഗ്നി, ജലം എന്നീ പഞ്ചഭൂതങ്ങളെപ്പോലും വെറുതെവിടാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. 2ജി കുംഭകോണം (വായു), കല്ക്കരിയിടപാടും മറ്റ് ഭൂമി കുംഭകോണങ്ങളും (ഭൂമി) തോറിയം കയറ്റുമതിയും സമുദ്രത്തിലെ ധാതുബ്ലോക്ക് അഴിമതിയിടപാടുകള്‍ (ജലം), ആന്‍ട്രിക്സ്-ദേവാസ് ഇടപാട് (ആകാശം) എന്നിങ്ങനെ രാജ്യമപ്പാടെ അഴിമതിക്കയത്തിലകപ്പെട്ടിരിക്കയാണ്.
കോണ്‍ഗ്രസ് ഉള്‍പ്പെട്ട അഴിമതികള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിഷേധാത്മക സമീപനം ആശങ്കാജനകമാണ്. അഴിമതിക്കാരെ കുറ്റപ്പെടുത്തുന്നതിന് പകരം അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെയാണ് പ്രധാനമന്ത്രി വിമര്‍ശിക്കുന്നത്.
അഴിമതിയിടപാടുകള്‍ പുറത്തുവരുമ്പോള്‍ അവര്‍ ആദ്യം നിഷേധിക്കും. രണ്ടാമതായി വിഷയത്തെ വഴിതിരിച്ചുവിടുകയും ചെയ്യും. തുടര്‍ന്ന് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ വിമര്‍ശിക്കുകയും ഒടുവില്‍ സംഭവം മൂടിവെക്കാനും ശ്രമിക്കും. കോടതി ഇടപെട്ട ശേഷമാണ് നടപടിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതെന്ന് ജാവ്ദേക്കര്‍ വ്യക്തമാക്കി.
യുപിഎ സര്‍ക്കാരിന് ഭരിക്കാനുള്ള നിയമപരമായ അവകാശവും ധാര്‍മികതയും ഭൂരിപക്ഷവും നഷ്ടപ്പെട്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ കൊള്ളയിലും വിലക്കയറ്റത്തിലും മടുത്ത ജനം സ്വയം വഞ്ചിതരായെന്ന ചിന്തയിലാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സാധാരണ ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കും. പൊതുതെരഞ്ഞെടുപ്പിനെ എപ്പോള്‍ വേണമെങ്കിലും നേരിടാന്‍ ബിജെപി ഒരുക്കമാണ്. വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ ദേശവ്യാപക പ്രക്ഷോഭം ബിജെപി ആരംഭിച്ചുകഴിഞ്ഞു.
അഴിമതിയില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വീണ്ടും ജനവിരുദ്ധ തീരുമാനങ്ങളെടുക്കുകയാണ് യുപിഎ സര്‍ക്കാര്‍. നേരിട്ടുള്ള വിദേശനിക്ഷേപം, ഡീസലിന്റെയും എല്‍പിജിയുടെയും വിലവര്‍ധനയും നിയന്ത്രണവും തുടങ്ങിയവയെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കല്‍ തന്ത്രങ്ങളാണ്. എഫ്ഡിഐ തീരുമാനം പരാമര്‍ശിക്കവെ കേരളം ഉള്‍പ്പെടെ രാജ്യത്തെ ഒരു സംസ്ഥാനതിനും അതില്‍നിന്ന് പിന്മാറാന് കഴിയില്ലെന്ന് ജാവ്ദേക്കര്‍ ചൂണ്ടിക്കാട്ടി. 82 രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളുള്ള രാജ്യമാണ് ഇന്ത്യ. ഡബ്ല്യുടിഒ അംഗമെന്ന നിലയില്‍ അതിന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് ദേശീയ പദവിയുള്ള സാഹചര്യത്തില്‍ ആഭ്യന്തര നിക്ഷേപവുമായി വേര്‍തിരിച്ചുകാണാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഒരു സംസ്ഥാനത്തിനും വിദേശനിക്ഷേപ തീരുമാനത്തില്‍നിന്ന് പിന്മാറാന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാള്‍മാര്‍ട്ട് പോലുള്ള വമ്പന്മാര്ക്ക് ട്രിബ്യൂണലിനെ സമീപിച്ച് അനുമതി വാങ്ങാന്‍ കഴിയും. ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം വരുന്നതോടെ ഒരാള്‍ക്ക് തൊഴില്‍ കിട്ടുകയും നാലുപേര്‍ തൊഴില്‍രഹിതരാവുകയും ചെയ്യും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപത്തിന് എതിരെയാണ് ഭൂരിപക്ഷവും. എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിക്കുമെന്ന വാഗ്ദാനത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ മലക്കംമറിഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ സുസ്ഥിര പ്രചരണപരിപാടികളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബഹുജന റാലികളും പൊതുജനാവബോധ പരിപാടികളും സംഘടിപ്പിക്കും. ദല്‍ഹിയില്‍ വമ്പന്‍ പ്രകടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. ജനവിരുദ്ധ തീരുമാനങ്ങള്‍ പിന്‍വലിക്കുകയോ രാജിവെക്കുകയോ ചെയ്യണമെന്ന് (റോള്‍ ബാക്ക് ഓര് ഗോബാക്ക്) ജാവ്ദേക്കര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന വക്താവ് ജോര്‍ജ് കുര്യന്, സംസ്ഥാന സമിതിയംഗം നെടുമ്പാശ്ശേരി രവി, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്‍പിജി നിയന്ത്രണം എടുത്തുകളഞ്ഞ് വര്‍ഷത്തില്‍ 20 ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്ന് ബിജെപി അഖിലേന്ത്യ വക്താവ് പ്രകാശ് ജാവ്ദേക്കര്‍ തൃശൂരില്‍ പറഞ്ഞു. എല്‍പിജി നിയന്ത്രണവും ഡീസല്‍ വിലവര്‍ദ്ധനവും 15 ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ താഴെയിറക്കുന്നതിനുള്ള പ്രക്ഷോഭത്തിന് ബിജെപി ശക്തമായി മുന്നിട്ടിറങ്ങും. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ദുരിതത്തിലാക്കുന്ന കോണ്‍ഗ്രസ് നയത്തിനെതിരെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങിക്കഴിഞ്ഞു. ഓരോ അഴിമതിയും വര്‍ദ്ധിത വീര്യത്തോടെയാണ് കോണ്ഗ്രസ്സുകാര് നടത്തുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടത്തിയ അഴിമതിയുടെ ഇരട്ടിയാണ് ടുജി സ്പെക്ട്രത്തില്‍ നടത്തിയത്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് സിഡബ്ല്യുജി, ടുജി, ജീജാജി എന്ന നിലയിലാണ്. ജീജാജി എന്നാല്‍ മരുമകന് എന്നാണ് താന്‍ ഉദ്ദേശിച്ചത്. അതായത് സോണിയയുടെ മരുമകനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അഴിമതി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.
ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന് മാസ്റ്റര്‍, ദേശീയ സമിതി അംഗം ഇ.രഘുനന്ദനന്, രമ രഘുനന്ദനന്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ടി.ചന്ദ്രശേഖരന്, ബിജെപി വക്താവ് ജോര്‍ജ്ജ് കുര്യന്, പി.എസ്.ശ്രീരാമന്, അഡ്വ. രവികുമാര്‍ ഉപ്പത്ത്, എ.നാഗേഷ്, എ.ഉണ്ണികൃഷ്ണന്, ഷാജുമോന്‍ വട്ടേക്കാട്, പി.എം.ഗോപിനാഥ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: