കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന മുസ്ലീങ്ങള്‍ക്ക് ബാധ്യതയായിമാറിയിരിക്കുകയാണെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ആക്രമണത്തിനിരയായ നാസര്‍ വാഴക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോപ്പുലര്‍ഫ്രണ്ടിന്റെ ആക്രമണത്തെ തുടര്‍ന്ന് കാലിന് ഗുരുതരമായി പരുക്കേറ്റ നാസര്‍ ഇന്നലെയാണ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്. വലതുകാലിന് മാരകമായി പരുക്കേറ്റതിനാല്‍ തുടര്‍ ചികിത്സ ഒരു വര്‍ഷത്തോളം വേണ്ടിവരുമെന്നും നാസര്‍ പറഞ്ഞു.
തനിക്കെതിരായ ആക്രമണത്തിനുപിന്നില്‍ കുടുംബപ്രശ്നമാണെന്ന രീതിയിലുള്ള കള്ള പ്രചാരണമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നതെന്നും വാണിയക്കാട് പ്രദേശത്തെ പള്ളി ഭരണവുമായിബന്ധപ്പെട്ട് പള്ളി പ്രസിഡന്റായിരുന്ന സിമി മുന്‍സംസ്ഥാന പ്രസിഡന്റ് കെ എം അഷ്റഫുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് തനിക്കെതിരെ ആക്രമണം നടന്നതെന്നും നാസര്‍ വ്യക്തമാക്കി.
അഷറഫ് കമ്മറ്റി പ്രസിഡന്റും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കമ്മറ്റി അംഗങ്ങളുമായുള്ള സമിതിയുടെ പ്രവര്‍ത്തന സമയത്ത് വ്യക്തിതാല്പര്യങ്ങള് സംരക്ഷിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നതെന്ന് നാസര്‍ ആരോപിച്ചു.
സംഘടനാസങ്കുചിതത്വവും സുതാര്യതയില്ലാത്ത ഫണ്ട് ശേഖരണവുമെല്ലാമായി ഈ കമ്മറ്റി മുന്നോട്ടുപോയപ്പോള്‍ ഈ കമ്മറ്റിക്കെതിരെ താനുള്‍പ്പടെയുള്ള ഏതാനും പേര് ചേര്‍ന്ന് വിമര്‍ശനങ്ങളുമായി രംഗത്തുവന്നിരുന്നുവെന്നും നാസര്‍ വ്യക്തമാക്കി. വിമര്‍ശനങ്ങളെ കണക്കിലെടുക്കാതെ താനുള്‍പ്പടെയുള്ളവരെ ആക്രമിക്കുന്നതിനാണ് ഇവര്ശ്രമിച്ചതെന്നും നാസര്‍ പറഞ്ഞു.
പറവൂര്‍ പെണ്‍വാണിഭക്കേസ് പുറത്തുവരുന്ന സമയത്ത് ഈ സമിതിയായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ഇതിലെ ഒരു പ്രതിയെ രക്ഷപ്പെടുത്താന്‍ വേണ്ടി പെണ്‍കുട്ടി പീഡനവിവരം കാണിച്ച് പള്ളികമ്മറ്റിക്ക് നല്കിയ കത്ത് പൂഴ്ത്തിവെക്കുകയാണുണ്ടായതെന്നും നാസര്‍ പറഞ്ഞു. കത്ത് പുറത്തുവരുന്നതിനായി താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പ്രതിയുടെ വിവരങ്ങള്‍ കാണിച്ച് താന്‍ പോസ്റ്റര്‍ അടിച്ചതോടെയാണ് ഈ കേസ് പോലീസിലെത്തിയതെന്നും നാസര്‍ അവകാശപ്പെട്ടു.
തനിക്കെതിരെ നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടുന്നതിനാണ് ആക്രമണത്തിനുപിന്നില്‍ കുടുംബപ്രശ്നമാണെന്ന നിലയിലുള്ള പ്രചാരണം ആരംഭിച്ചതെന്നും കുടുംബപ്രശ്നമാണെങ്കില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എങ്ങിനെ പ്രതികളായെന്നും നാസര്‍ ചോദിച്ചു. കേസ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നും ഒളിവില്‍ കഴിയുന്ന ചില പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും നാസര്‍ പറഞ്ഞു. ഇരകളുടെ വേദനകളെകുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്ന സംഘം തന്നെയാണ് തനിക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നതും തന്നെപ്പോലുള്ളവരെ വേട്ടയാടി ജീവിതം നശിപ്പിക്കുന്നതെന്നും നാസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: