കാഞ്ഞങ്ങാട് : എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള സര്‍ക്കാര്‍ അവഗണനക്ക് മന്ത്രി സംഘത്തിന്റെ സന്ദര്‍ശനത്തിനു ശേഷവും മാറ്റമില്ല. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ല സന്ദര്‍ശിച്ച മന്ത്രിമാര്‍ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്പോഴും ഇരകള്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. മന്ത്രിമാരുടെ സന്ദര്‍ശനത്തിന് ശേഷം ദുരിതബാധിതര്‍ക്ക് മരണം വരെ സംഭവിച്ചിട്ടും സര്‍ക്കാര്‍ തീരുമാനം വൈകുകയാണ്.
കഴിഞ്ഞ സപ്തംബര്‍ 18നാണ് ജില്ല സന്ദര്‍ശിച്ച മന്ത്രിമാരായ കെ പി മോഹനന്, വി എസ് ശിവകുമാര്‍, എം കെ മുനീര്‍ എന്നിവര്‍ ആശ്വാസ നടപടികള്‍ വാഗ്ദാനം ചെയ്ത് മടങ്ങിയത്. ദുരിതബാധിതരുടെ ചികിത്സയ്ക്കായി 5.6 കോടി രൂപ ചെലവില്‍ ആരോഗ്യ പദ്ധതി നടപ്പാക്കുമെന്നും 11 ആംബുലന്‍സുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി ശിവകുമാര്‍ ഉറപ്പുനല്‍കി. എന്നാല്‍ ജില്ലയിലെ പരിമിതമായ ചികിത്സാ സൗകര്യങ്ങള്മൂലം ദുരിതം അനുഭവിക്കുന്ന ഇരകള്‍ക്ക് മന്ത്രിയുടെ വാക്ക് ആശ്വാസം പകര്‍ന്നിട്ടില്ല. 170 ഡോക്ടര്‍മാര്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിടത്ത് 14 ഓളം ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ആംബുലന്‍സിന്റെ കാര്യവും വാഗ്ദാനത്തിലൊതുങ്ങി. ചികിത്സക്കായി വായ്പയെടുത്തവരുടെ തുക എഴുതിത്തള്ളുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും ഇരകള്‍ ജപ്തി ഭീഷണിയുടെ വക്കില്‍ തന്നെയാണ്. ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മാസത്തിലൊരിക്കല്‍ ജില്ലാ-സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് നടത്തുമെന്ന് പറഞ്ഞവര്‍ നല്കിയ വാഗ്ദാനങ്ങളെ കുറിച്ചുപോലും ഇതുവരെ ചര്‍ച്ച ചെയ്തില്ല.
സന്ദര്‍ശനത്തിന്റെ പിറ്റേദിവസം മുഖ്യമന്ത്രിക്ക് മന്ത്രിമാര്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. രണ്ടാഴ്ചക്കകം മന്ത്രി സഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ അതിനുശേഷം രണ്ടുതവണ മന്ത്രിസഭ ചേര്‍ന്നെങ്കിലും ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് തീരുമാനമായില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതും സഹായ ധനം വിതരണം ചെയ്യുന്നതും മന്ത്രിസഭാ തീരുമാനം നീളുന്നത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദുരിതബാധിത പഞ്ചായത്തുകള്‍ക്കു പുറമെ സമീപ പഞ്ചായത്തുകളില്‍ സമാന ദുരിതം അനുഭവിക്കുന്നവരെയും കാന്‍സര്‍ ദുരിതബാധിതരെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അനിശ്ചിതമായി നീളുന്നത് ഇരകള്‍ക്ക് ലഭിക്കേണ്ട ധനസഹായവും ഇല്ലാതാക്കി. സപ്തംബര്‍ 28ന് സഹായ ധനം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അര്‍ഹരായ പലരും പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നതിനാല്‍ വിതരണം മാറ്റി വയ്ക്കുകയായിരുന്നു. അര്‍ഹരെ ഉള്‍പ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കി ധനസഹായം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിക്കേണ്ട ഗതികേടിലാണിപ്പോള്‍. 2011ല്‍ ക്യാമ്പില്‍ പങ്കെടുത്ത ഏഴായിരം പേരുടെ സാധ്യതാ പട്ടിക എന്‍ഡോസള്‍ഫാന്‍ സെല്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. നാളെ കളക്ടറേറ്റില്‍ നടക്കുന്ന സെല്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ ദുരിത ബാധിതരോട് സര്‍ക്കാര്‍ കാട്ടുന്ന വഞ്ചനക്കെതിരെയും ധനസഹായപ്പട്ടിക വെട്ടിച്ചുരുക്കിയതിനെതിരെയും പ്രതിഷേധമുയരുകയും പ്രക്ഷോഭമാരംഭിക്കുകയും ചെയ്തപ്പോഴാണ് മന്ത്രി സംഘം ജില്ല സന്ദര്‍ശിച്ചത്. ജില്ലയിലെ ദുരിതബാധിതര്‍ നേരിടുന്ന ദയനീയ സാഹചര്യം നേരിട്ടുമനസ്സിലാക്കിയിട്ടും മുഖം തിരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും സമര പരിപാടികള്‍ ആരംഭിക്കേണ്ട സാഹചര്യത്തിലാണ് ഇരകള്‍.
കെ.സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: